1 GBP = 103.12

റേഡിയോ ജോക്കിയുടെ കൊലപാതകം: പിന്നിൽ മുൻ ഭർത്താവിന്റെ പാർട്ണർ

റേഡിയോ ജോക്കിയുടെ കൊലപാതകം: പിന്നിൽ മുൻ ഭർത്താവിന്റെ പാർട്ണർ

ദോഹ: റേഡിയോ ജോക്കിയും യുവഗായകനുമായ കിളിമാനൂർ മടവൂരിലെ രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയത് മുൻഭർത്താവ് സത്താറിന്റെ പാർട്ണറാണെന്ന് സംശയിക്കുന്നതായി രാജേഷിന്റെ സുഹൃത്തായ നൃത്താദ്ധ്യാപിക വെളിപ്പെടുത്തി. ഇവരുമായുള്ള ബന്ധം മനസിലാക്കി മുൻഭർത്താവ് സത്താറാണ് രാജേഷിനെ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയതെന്നാണ് പൊലീസ് കണ്ടെത്തിയത്. ഇതിനു വിരുദ്ധമാണ് യുവതിയുടെ വെളിപ്പെടുത്തൽ. ഖത്തറിലെ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തൽ. രാജേഷിന്റെ കുടുംബവുമായി തനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നെന്നും പല തവണ ഇയാളെ സാമ്പത്തികമായി സഹായിച്ചിരുന്നതായും ഭർത്താവും മാതാപിതാക്കളും ഉപേക്ഷിച്ച തനിക്ക് രാജേഷ് മാത്രമായിരുന്നു പ്രതീക്ഷയെന്നും എന്നെങ്കിലും ഒരുമിച്ചു ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നതായും യുവതി വെളിപ്പെടുത്തി.
രാജേഷിനെ കൊല്ലാൻ സത്താറിന് കഴിയില്ല
കേസിൽ മുഖ്യപ്രതികളെന്ന് സംശയിക്കുന്ന അബ്ദുൾ സത്താറും കൂട്ടാളി അലിഭായി എന്ന സാലിഹ് ബിൻ ജലാലും രാജേഷിനെ കൊലപ്പെടുത്തുന്ന ദിവസം ദോഹയിൽ തന്നെയുണ്ടായിരുന്നു. ഇരുവരും എപ്പോഴും പരസ്പരം കാണാറുണ്ടായിരുന്നു. സത്താറിന് ഒരുപാട് ശത്രുക്കളുണ്ട്. തങ്ങളുടെ കുടുംബം ഈ രീതിയിലാകാൻ കാരണം മൂന്നാമനായ ശത്രുവാണ്. അയാൾ സാമ്പത്തികമായി ഉയർന്ന നിലയിലാണ്. അയാളുമായി പാർട്ണർഷിപ്പിൽ സത്താർ ജിംനേഷ്യം തുറന്നു. പക്ഷേ ബിസിനസ് പൊളിഞ്ഞു. ആ പാർട്ണറായിരിക്കാം കൊലപാതകത്തിന് പിന്നിലെന്നും യുവതി വെളിപ്പെടുത്തി. ഇയാൾ രാജേഷിനെ പലവട്ടം ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

രാജേഷിനെപ്പോലെ നിഷ്‌ക്കളങ്കനായ ഒരു സാധാരണക്കാരനെ കൊലപ്പെടുത്താൻ സത്താറിന് കഴിയില്ല. സത്താർ നല്ലൊരു അച്ഛനും മാതാപിതാക്കൾക്ക് നല്ലൊരു മകനുംകൂടെയാണ്. അങ്ങനെയൊരാൾക്ക് സാധാരണ ഒരു കുടുംബജീവിതം നയിക്കുന്ന രാജേഷിനെപ്പോലൊരാളെ കൊല്ലാൻ കഴിയില്ലെന്നാണ് കരുതുന്നത്. 22-ാമത്തെ വയസിൽ ഖത്തറിലെത്തിയ തനിക്ക് വിസയുടെ പ്രശ്നം വന്നപ്പോൾ സഹായിച്ചത് സത്താറാണ്. അങ്ങനെയൊരാളോട് തോന്നിയ സ്വഭാവികമായ ഇഷ്ടമാണ് പ്രണയമായി വളർന്നതും തുടർന്ന വിവാഹത്തിലേക്ക് നയിച്ചതും. രണ്ടു മക്കളുണ്ട്. സത്താർ എന്നെ മതം മാറാൻ നിർബന്ധിച്ചിട്ടില്ലെന്നും യുവതി വിശദീകരിച്ചു.

ഒരു സാധാരണ കുടുംബമാണ് രാജേഷിന്റേത്. നാടൻപാട്ട് കലാകാരനായ രാജേഷിന് ഒരു ദിവസം കിട്ടുന്നത് തുച്ഛമായ വരുമാനമാണ്. എന്നും പരിപാടി ഉണ്ടാവുകയുമില്ല. അതുകൊണ്ട് തന്റെ മനസാക്ഷിക്ക് തോന്നിയതനുസരിച്ച് പണം നാട്ടിലേക്ക് അയച്ചുകൊടുക്കുമായിരുന്നു. സത്താറും എന്റെ വീട്ടുകാരും പൂർണമായും തന്നെ ഉപേക്ഷിച്ചു. എനിക്ക് രാജേഷ് മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നെങ്കിലും ഒരിക്കൽ ഒരുമിച്ച് ജീവിക്കണമെന്ന് തങ്ങൾ ആഗ്രഹിച്ചിരുന്നു. സത്താർ തന്നെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ റെക്കാർഡ് ചെയ്ത് രാജേഷിന് താൻ അയച്ചുകൊടുത്തിരുന്നു. ഇക്കാര്യം സത്താറിനും അറിയാം- യുവതി പറഞ്ഞു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more