1 GBP = 103.95
breaking news

കെ സുരേന്ദ്രന് എതിരെ കോഴ ആരോപണം: എം വി ജയരാജനുമായി ചര്‍ച്ച നടത്തി പ്രസീത അഴീക്കോട്

കെ സുരേന്ദ്രന് എതിരെ കോഴ ആരോപണം: എം വി ജയരാജനുമായി ചര്‍ച്ച നടത്തി പ്രസീത അഴീക്കോട്

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന് ആരോപണം ഉന്നയിച്ച ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിയാണ് പ്രസീത എം വിജയരാജനെ കണ്ടത്.

പ്രസീതക്ക് പിന്നിൽ സിപിഎമ്മാണെന്ന് ബിജെപി നേരത്തെ ആരോപിച്ചിരുന്നു. അതേസമയം സിപിഎം ജില്ലാ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത് കേസിൻ്റെ കാര്യം സംസാരിക്കാനല്ലെന്ന് പ്രസീത അഴീക്കോട് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. സമുദായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് വന്നത്.

മന്ത്രിയെ കാണാൻ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയത്. മന്ത്രി എത്താൻ വൈകുമെന്നതിനാലാണ് ജില്ലാ സെക്രട്ടറിയെ കണ്ടത്. ജെആർപി എൻഡിഎയിൽ നിന്ന് പുറത്ത് വന്നതാണ്. ഏതെങ്കിലും രാഷ്ട്രീയ പാർട്ടി നേതാക്കളെ കാണുന്നതിൽ എന്താണ് തെറ്റെന്നും പ്രസീത ചോദിച്ചു.

കോഴ നല്‍കിയെന്ന കേസില്‍ തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലില്‍ കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തിയിരുന്നു. പ്രസീത അഴീക്കോട് വെളിപ്പെടുത്തിയത് അനുസരിച്ച്‌ അരിസറ്റോ ജംഗ്ഷനിലെ ഹോട്ടലിലാണ് ആറു മണിക്കൂര്‍ അന്വേഷണ സംഘം പരിശോധന നടത്തിയത്.

പണം കൈമാറിയ സമയത്ത് ജാനുവിനൊപ്പം ഉണ്ടായിരുന്ന ജെആര്‍പി സംസ്ഥാന സെക്രട്ടറി പ്രകാശന്‍ മൊറാഴയെയും ക്രൈം ബ്രാഞ്ച് വിളിച്ചു വരുത്തിയിരുന്നു. 90 ദിവസം പിന്നിട്ടതിനാല്‍ സി സി ടി വി ദൃശ്യങ്ങള്‍ നഷ്ടമായതായി ഹോട്ടല്‍ അധികൃതര്‍ അറിയിച്ചു. അതോടെ സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിക്കുന്ന എന്‍ വി ആര്‍ (നെറ്റ്‌വര്‍ക്ക് വീഡിയോ റെക്കോര്‍ഡര്‍ ) പൊലീസ് കസ്റ്റഡിയിലെടുത്തു. ഈ ദിവസങ്ങളിലെ രജിസ്റ്റര്‍ രേഖകളും ശേഖരിച്ചിട്ടുണ്ട്.

ഡി വൈ എസ് പി ആര്‍ മനോജ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. നേരത്തെ സുല്‍ത്താന്‍ ബേത്തേരിയിലെ ഹോം സ്റ്റേയിലും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. പ്രസീതയും കെ സുരേന്ദ്രനും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്നതിന് പിന്നാലെയാണ് കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more