ദോഹ: സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പകരക്കാരനായി പ്ലെയിങ് ഇലവനിലിറങ്ങിയ യുവതാരം ഗോണ്‍സാലോ റാമോസിന്റെ തേരിലേറി പറങ്കികൾ നടത്തിയ പടയോട്ടത്തിൽ തരിപ്പണമായി സ്വിറ്റ്സർലൻഡ്.
ലൂസൈലിന്റെ കളിമുറ്റത്ത് ഗോൾ മഴ പെയ്തിറങ്ങിയ മത്സരത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് സ്വിസ് മതിൽ തകർത്ത് പോർചുഗൽ ഖത്തർ ലോകകപ്പിന്റെ ക്വാർട്ടറിലെത്തി. ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടത്തിലേക്കാണ് 21കാരനായ റാമോസ് പന്തടിച്ചു കയറ്റിയത്. മത്സരത്തിന്റെ 17, 51, 67 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകൾ. പോർചുഗലിനായി പെപ്പെ (33ാം മിനിറ്റ്), റാഫേല്‍ ഗുരെയിരോ (55ാം മിനിറ്റ്), റാഫേൽ ലിയോ (90+2ാം മിനിറ്റ്) എന്നിവരും വലകുലുക്കി. സ്വിറ്റ്സർലൻഡിന്റെ ആശ്വാസ ഗോൾ മാനുവൽ അകാൻജിയുടെ (58ാം മിനിറ്റ്) വകയായിരുന്നു.
ഡിസംബർ 10ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ മൊറോക്കോയാണ് പോർചുഗലിന്റെ എതിരാളികൾ. പന്തടക്കത്തിലും പാസ്സിങ്ങിലും ഏറെക്കുറെ ഒപ്പത്തിനൊപ്പം നിന്ന മത്സരത്തിൽ ഫിനിഷിങ്ങിൽ പോർചുഗൽ ബഹുദൂരം മുന്നിലെത്തി. പറങ്കികൾ കിട്ടിയ അവസരങ്ങളെല്ലാം വലയിലാക്കി. 17ാം മിനിറ്റിൽ റാമോസിലൂടെയാണ് പോർചുഗൽ ആദ്യം ലീഡെടുത്തത്. സ്വിസ് ബോക്സിലേക്ക് പോർചുഗൽ നടത്തിയ മുന്നേറ്റമാണ് ഗോളിനു വഴിയൊരുക്കിയത്.
സ്വിസ് പകുതിയിൽ പോർചുഗലിന് ലഭിച്ച ത്രോയിൽ നിന്നായിരുന്നു നീക്കത്തിന്റെ തുടക്കം. ത്രോയിൽനിന്ന് ലഭിച്ച പന്ത് ജാവോ ഫെലിക്സ് ബോക്സിനുള്ളിലുണ്ടായിരുന്ന റാമോസിന് മറിച്ചു നൽകി. പിന്നാലെ താരം കിടിലൻ ഇടങ്കാൽ ഷോട്ടിലൂടെ പന്ത് വലക്കുള്ളിലാക്കി.
33ാം മിനിറ്റിൽ പ്രതിരോധ താരം പെപ്പെ ലീഡ് ഉയർത്തി. ബോക്സിന്റെ മധ്യത്തിലേക്ക് ബ്രൂണോ ഫെർണാണ്ടസ് ഉയർത്തി നൽകിയ കോർണർ കിക്ക് കിടിലൻ ഹെഡ്ഡറിലൂടെ ഗോളി സോമറെ കാഴ്ചക്കാരനാക്കി പെപെ വലയിലെത്തിച്ചു. ലോകകപ്പ് നോക്കൗട്ടിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടം പെപ്പെ സ്വന്തമാക്കി. 39 വയസ്സും 283 ദിവസവും.
click on malayalam character to switch languages