സന്ദർലാൻഡ്: യുകെയിലെ സന്ദർലാൻഡിനടുത്തുള്ള സ്റ്റോക്റ്റോൺ-ഓൺ-ടീസിൽ താമസമാക്കിയ മലയാളിയായ ഡോക്ടർ പൂർണിമ നായർ (56) ഇന്ന് കോവിഡ് മൂലം വിടവാങ്ങി. സന്ദർലാൻഡിൽ നിന്നും ഏകദേശം അര മണിക്കൂർ ഡ്രൈവ് ദൂരമുള്ള ബിഷപ് ഓക്ലാൻഡ് എന്ന സ്ഥലത്തു സ്റ്റേഷൻ വ്യൂ മെഡിക്കൽ സെന്ററിൽ ജിപിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ഇവർക്ക് ആരിൽ നിന്നാണ് വൈറസ് പകർന്നതെന്നു വ്യക്തമായിട്ടില്ല. കോവിഡ് ലക്ഷണങ്ങളെ തുടർന്ന് മാർച്ച് 20 ന് സ്റ്റോക്ക് ടണിലുള്ള നോർത്ത് ടീസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെട്ട പൂർണിമ മാർച്ച് 27 മുതൽ ജീവൻ രക്ഷാ യന്ത്രങ്ങളുടെ സഹായത്തിലാണ് കഴിഞ്ഞു പോന്നിരുന്നത്. ഇന്ന് ഉച്ച തിരിഞ്ഞു രോഗം മൂർച്ഛിക്കുകയും മരണത്തിനു കീഴടങ്ങുകയുമായിരുന്നു.
ഡോ. പൂർണിമയുടെ ഭർത്താവ് ഡോ. ശ്ലോക് ബാലാപുരി സന്ദർലാൻഡ് റോയൽ ഹോസ്പിറ്റൽ സീനിയർ സർജൻ ആണ്.
പൂർണിമ ജോലി ചെയ്തിരുന്ന ജി.പി സര്‍ജറിയിലെ പ്രാക്ടീസ് മാനേജർ സാറാ വെസ്റ്റ്ഗാർത്ത് അവരെ വളരെ സ്നേഹവും കരുതലുമുള്ളതും മറ്റുള്ളവരെ എല്ലാകാര്യത്തിലും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന ഒരു വ്യക്തിയായിട്ടാണ് വിശേഷിപ്പിച്ചത്. “കേവലം 7 ആഴ്ച സമയത്തിനുള്ളിൽ ഞങ്ങളുടെ സര്‍ജറിയിലെ ശ്രദ്ധ കേന്ദ്രമായിരുന്ന ഒരു സഹപ്രവർത്തകയുടെ മരണത്തിനു സാക്ഷ്യം വഹിക്കേണ്ടിവന്നു എന്നത് ഞങ്ങളെ സംബിന്ധിച്ചിടത്തോളം തികച്ചും അവിശ്വസനീയമാണ്”, മിസ്സിസ് വെസ്റ്റ്ഗാർത്ത് അനുസ്മരിക്കുന്നു.
ഡൽഹി യൂണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിക്കൽ സയൻസസിൽ പഠനം പൂർത്തിയാക്കിയ പൂർണിമക്ക് ഡൽഹിയിലെ തന്നെയുള്ള സഫ്ദർജംഗ് ഹോസ്പിറ്റലിൽ ജോലി കിട്ടി. യുകെയിലേക്കു വരുന്നത് വരെ ഡോക്ടർ പൂർണിമയും കുടുംബവും ഡൽഹിയിലാണ് താമസിച്ചിരുന്നത്. ഏക മകൻ വരുൺ ഇപ്പോൾ ലണ്ടനിൽ ആണ് ജോലി ചെയ്തുവരുന്നത്.
ഡോക്ടർ പൂർണിമ നായരുടെ വേർപാടിൽ യുക്മ പ്രസിഡൻ്റ് മനോജ്കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, മലയാളി അസോസിയേഷൻ സന്ദർലാൻഡ് പ്രസിഡൻ്റ് റെയ്മണ്ട് മുണ്ടക്കാട്ട് എന്നിവർ അനുശോചനം രേഖപ്പെടുത്തി.
പരേതയുടെ വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു.
click on malayalam character to switch languages