തിരുവനന്തപുരം: പെട്രോൾ, ഡീസൽ വില വീണ്ടും വർധിപ്പിച്ചു. രാജ്യത്ത് ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് വർധിപ്പിച്ചിരിക്കുന്നത്. ഈ മാസം ഇത് ഏഴാം തവണയാണ് ഇന്ധന വില വർധിപ്പിപ്പിക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 103.58 രൂപയായി. ഡീസൽ വില 96.52 രൂപയാണ്. കൊച്ചിയിൽ പെട്രോൾ വില 101.70 രൂപയാണ്. ഡീസലിന്റെ വില 94.76 രൂപയായി ഉയർന്നിട്ടുണ്ട്. കോഴിക്കോട് പെട്രോൾ വില 102.01 രൂപയും ഡീസൽ വില 95.07 രൂപയുമാണ്.
രാജ്യതലസ്ഥാനമായ ഡൽഹിയിൽ പെട്രോൾ വില 101.54 രൂപയാണ്. ഡീസലിന് 89.87 രൂപയും. രാജ്യത്ത് പെട്രോളിന് ഏറ്റവും ഉയർന്ന നിരക്കുള്ളത് രാജസ്ഥാനിലെ ഗംഗാനഗറിലാണ്. അവിടെ പെട്രോളിന്റെ വില ലിറ്ററിന് 112.86 രൂപയാണ്. മുംബൈയിൽ പെട്രോൾ വില 107.54 രൂപയാണ്. മുംബൈയിൽ പെട്രോളിന് 107.75 രൂപയും ഡീസലിന് 97.45 രൂപയുമാണ്. കഴിഞ്ഞ രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്ന് ഇന്ധന വില വർധിപ്പിച്ചത്.
രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ എല്ലാം തന്നെ പെട്രോൾ വില 100 രൂപ പിന്നീട്ട് കഴിഞ്ഞു. ഇവിടെയെല്ലാം തന്നെ ഡീസൽ വിലയും നൂറ് രൂപയോട് അടുത്ത് കൊണ്ടിരിക്കുകയാണ്. കൊൽക്കത്തയിൽ ഒരു ലിറ്റർ പെട്രോളിന് 101.74 രൂപയും ഡീസലിന് 93.02 രൂപയുമാണ്. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 102.23 രൂപയും ബെംഗളൂരുവിൽ 101.94 രൂപയുമാണ്.
രാജ്യത്ത് ആദ്യമായി പെട്രോൾ വില 100 കടക്കുന്ന നഗരമായി ഭോപ്പാൽ മെയ് മാസത്തിൽ മാറിയിരുന്നു. പിന്നാലെ ജയ്പൂർ, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു നഗരങ്ങളും സെഞ്ചുറി അടിച്ചു. ജൂൺ അവസാനത്തോടെ പാട്നയിലും തിരുവനന്തപുരത്തും പെട്രോൾ വില മൂന്നക്കത്തിലെത്തി. ജൂലൈ ആദ്യവാരം ചെന്നൈയും ഭുവനേശ്വറും സെഞ്ചുറി പട്ടികയിൽ ഇടംനേടി. കഴിഞ്ഞ ദിവസങ്ങളിലാണ് ഡൽഹിയിലും കൊൽക്കത്തയിലും പെട്രോൾ വില നൂറ് പിന്നിട്ടത്.
പെട്രോൾ വിലയുടെ 60 ശതമാനവും ഡീസലിന്റെ 54 ശതമാനവും കേന്ദ്ര സംസ്ഥാന നികുതികളാണ്. ഒരു ലിറ്റർ പെട്രോളിന് 32.90 രൂപയും ഡീസലിന് 31.80 രൂപയും നികുതി ഇനത്തിൽ കേന്ദ്ര സർക്കാരിന് ലഭിക്കുന്നു. മൂല്യവർധിത നികുതി പോലുള്ള പ്രാദേശിക നികുതികള്, ചരക്ക് കൂലി എന്നിവ അനുസരിച്ച് ഓരോ നഗരങ്ങളലെയും വില വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്ത് ഏറ്റവും അധികം വാറ്റ് നികുതി ഉള്ളത് രാജസ്ഥാനിലാണ്. തൊട്ടുപിന്നാലെ മധ്യപ്രദേശും മഹാരാഷ്ട്രയും ആന്ധ്രപ്രദേശും തെലങ്കാനയുമുണ്ട്.
അടുത്തിടെ ക്രൂഡ് ഓയിൽ വില രാജ്യാന്തര വിപണിയിൽ കുറയുമ്പോഴും രാജ്യത്ത് മാത്രം ഇന്ധന വില ഉയർന്ന് നിൽക്കുന്ന പ്രവണതയാണ് കാണിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ക്രൂഡ് ഒയിലന്റെ വിലയ്ക്ക് രണ്ട് ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പൊതുമേഖലാ എണ്ണ കമ്പനികൾ രൂപ- ഡോളർ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
click on malayalam character to switch languages