1 GBP = 104.04

കേരളത്തിൽ പട്ടികളുടെ പടയോട്ടം ? ..കാരൂർ സോമൻ (ചാരുംമുടൻ)

കേരളത്തിൽ പട്ടികളുടെ പടയോട്ടം ? ..കാരൂർ സോമൻ (ചാരുംമുടൻ)

ലോക ആരോഗ്യ സംരക്ഷണ രംഗത്ത് കേരളത്തിന് വലിയൊരു സ്ഥാനമുണ്ട്. 2003 മെയ് 13 ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചരിത്രമായി മാറിയ ഹ്ര്യദയം ശസ്ത്രക്രിയ നടത്തിയ ഡോ.ജോസ് ചാക്കോയെ സ്മരിക്കുന്നതിനൊപ്പം പേപ്പട്ടി വിഷബാധക്കെതിരെ മരുന്ന് കണ്ടുപിടിച്ച് 1885 ജൂലൈ 6 ന് നായയുടെ കടിയേറ്റ 9 വയസ്സുള്ള ജോസഫ് മെയ്‌സ്റ്റെർക്ക് ലൂയി പാസ്ചർ കുത്തിവെപ്പ് നടത്തി ജനങ്ങളെ രക്ഷപ്പെടുത്തിയതും ഈ അവസരമോർക്കുന്നു. 2022 സെപ്തംബർ 5 ന് റാന്നി പെരിനാട് സ്വദേശി 12 വയസ്സുള്ള അഭിരാമി മൂന്ന് കുത്തിവെപ്പ് നടത്തിയിട്ടും പേവിഷബാധയേറ്റ് മരിച്ചത് സങ്കടകരമായ അനുഭവമാണ്. വാക്സിന്റെ ഗുണനിലവാരം പരിശോധിക്കാറില്ലേ? ലോക മലയാളികൾ ഉറ്റുനോക്കുന്നത് നമ്മുടെ ആരോഗ്യ-മൃഗ രംഗത്തെ താറുമാറാക്കുന്നത് ആരാണ്? കൈക്കൂലി കൊടുത്തും, പിൻവാതിൽ നിയമനം നടത്തിയും എം.ബി.ബി.എസ്/വെറ്റിനറി ഡോക്ടർമാർ ഈ രംഗത്ത് വന്നതോ അതോ വിവിധ വകുപ്പുകളിലെ സർക്കാർ തൊഴിലാളികളോ? പേ വിഷബാധയേറ്റ ജനങ്ങളെ മരണത്തിലേക്ക് തള്ളി വിടുന്നത് ആരാണ്? അങ്ങനെ മരിക്കുന്നവർക്ക് കുറഞ്ഞത് നഷ്ടപരിഹാരമായി ഒരു കോടിയെങ്കിലും കൊടുക്കേണ്ടതല്ലേ? അത് സാധാരണ മരണമല്ല വായിൽ പതയുറി കുരച്ചുമരിക്കുന്നു. ചികിത്സാ രംഗങ്ങളിൽ പരാജയപ്പെട്ട ഡോക്ടർമാർ എന്തുകൊണ്ടാണ് ആ രംഗത്ത് തുടരുന്നത്? അവരെ സംരക്ഷിക്കുന്നത് ആരാണ്? രോഗികൾക്ക് കൊടുക്കുന്ന വാക്സിനിലും അഴിമതിയോ? വൈറസിന് ജനിതക മാറ്റമോ? സർക്കാർ ആശുപത്രികളിൽ വാക്സിൻ സ്വീകരിച്ച അഞ്ചു പേർ എങ്ങനെ മരിച്ചു? എന്തുകൊണ്ടാണ് ഒരു വർഷത്തിനുള്ളിൽ 21 പേർ പേവിഷബാധയേറ്റ് മരിച്ചത്? ഒന്നര ലക്ഷത്തിലധികം മനുഷ്യർ പട്ടികളുടെ കടിയേറ്റത് എന്താണ്? നമ്മുടെ ആരോഗ്യ വകുപ്പ് വീട്ടിൽ വളർത്തുന്ന, തെരുവിൽ ജീവിക്കുന്ന പട്ടികൾക്ക്, മനുഷ്യർക്ക് വാക്സിൻ കുത്തിവെപ്പ് നടത്താറുണ്ടോ? വാക്സിൻ അടിയന്തരമായി എടുക്കേണ്ടതല്ലേ? മുഖ്യമന്ത്രി രക്ഷകനായിട്ടെത്തി ഒരു വിദഗ്‌ധ സമിതിയെ തീരുമാനിച്ചത് ആശ്വാസകരമാണ്. നമ്മുടെ വീട്ടിൽ ഓമനിച്ചു വളർത്തുന്ന പട്ടികളുടെ പരിപാലനം എത്ര വീട്ടുകാർക്ക് അറിയാം? സർക്കാരിനെ കുറ്റപ്പെടുത്തുന്നതിനേക്കാൾ സമൂഹം ഒരു വെല്ലുവിളിയായി ഇത് ഏറ്റെടുക്കണം. ഇതിന്റെയെല്ലാം പ്രാഥമികമായ ഉത്തരവാദിത്വം ആരുടേതാണ്?

ജനമനസ്സുകളിൽ നായ് ശല്യം കൊടുമ്പിരികൊണ്ടിരിക്കുമ്പോഴാണ് ഇടുക്കി ജില്ലയിലെ മാങ്കുളത്തു സ്വന്തം കൃഷിഭൂമിയിൽ ആക്രമിക്കാനെത്തിയ പുലിയെ ഗോപാലൻ എന്ന വീരശൂര കർഷകൻ പ്രാണരക്ഷാർത്ഥം വെട്ടിക്കൊന്നത്. അദ്ദേഹത്തിന് കർഷക വീരശ്രീ അവാർഡ് കൊടുത്ത രാഷ്ട്രീയ കിസാൻ മഹസംഘുകാർക്കും മനുഷ്യരെ കടിച്ചുകൊല്ലുന്ന പട്ടികളെ വെടിവെക്കാൻ ഉത്തരവിട്ട പഞ്ചായത്തു പ്രസിഡണ്ടിനും വിലയേറിയ പുരസ്‌കാരങ്ങൾ കൊടുക്കണം. അത് സംസ്ഥാന -കേന്ദ്ര സർക്കാരുകളുടെ ചുമതലയാണ്? അവർ മൂലം മനുഷ്യരുടെ ജീവൻ നിലനിൽക്കുന്നു. സർക്കാർ കഴിഞ്ഞ നാളുകളിൽ അഞ്ചര കോടി ഇതിനായി ചിലവിട്ടപ്പോൾ മറുഭാഗത്തു് വഴിയോരങ്ങളിൽ പ്ലാസ്റ്റിക് മാലിന്യം തള്ളുക അവിടെ നായ്ക്കളെ പാർപ്പിച്ചു പെറ്റുപെരുകാൻ അനുവദിക്കുക, വഴിയാത്രക്കാരെ കടിച്ചുപരിക്കേൽപ്പിക്കുക, വീടുകളിൽ കയറി കടിക്കുക, നീണ്ട നാളുകൾ ചികിത്സയിൽ കഴിയുക, വേണ്ടുന്ന വാക്‌സിൻ ലഭിക്കാതെ രോഗികൾ മരിക്കുക, സർക്കാരിൽ നിന്ന് ധനസഹായം കിട്ടാതിരിക്കുക തുടങ്ങിയ നീറുന്ന വിഷയങ്ങൾ പഠിക്കാൻ കുടി വിദഗ്ധ സമിതിക്ക് രൂപം കൊടുക്കുന്നത് നല്ലതാണ്. ഇതിന്റെയെല്ലാം പിന്നിൽ പഞ്ചായത്തു, മുനിസിപ്പൽ, ഉദ്യോഗസ്ഥ രംഗത്തുള്ള ഒരു മാഫിയ സംഘത്തിന്റെ കുട്ടുകെട്ടുണ്ട്. അവർക്ക് ജനങ്ങളുടെ സുരക്ഷയെക്കാൾ വലുത് പള്ള വീർപ്പിക്കാനുള്ള സുരക്ഷിതത്വമാണ് കണ്ടുവരുന്നത്. ഇത് ഒരു സാമൂഹ്യ ക്രമസമാധാന പ്രശ്നമായി മാറിയിരിക്കുന്നു. ജനങ്ങളെ ഭീഷണിപ്പെടുത്തുന്ന ഈ പട്ടികളുടെ ക്രൂരത വർഗ്ഗിയ പാർട്ടികളെപോലെ തെരുവ് പട്ടികളുടെ അപ്പത്തിനുള്ള ലഹളയായി മാറിയിരിക്കുന്നു. ഈ പട്ടികളുടെ പടനീക്കത്തെ അടിയന്തരമായി നേരിടാൻ നിർണ്ണായക നടപടികൾ ആവശ്യമല്ലേ?

മൃഗ സ്‌നേഹികളുടെ ദൃഷ്ടിയിൽ ഒരു ജീവിയേയും കൊല്ലരുത് അവരെ സംരക്ഷിക്കണം എന്നത് പാശ്ചാത്യരെപോലെ നല്ല ചിന്തയാണ്. ഞാനും മൃഗങ്ങളുടെ മാംസം കൊന്നുതിന്നാറില്ല. നമ്മെപ്പോലെ അവരും സ്വതന്ത്രമായി ഈ മണ്ണിൽ ജീവിക്കണം. എന്നാൽ നടപ്പാതയിൽ നടക്കുന്ന പ്രായമേറിയവർ, രോഗികൾ, കുട്ടികൾ, സവാരി യാത്രക്കാർ, വിദേശ ടൂറിസ്റ്റുകൾ എന്തിന് നായയുടെ കടിയേൽക്കണം? മനുഷ്യനേക്കാൾ സ്വാതന്ത്യം അപകടകാരികളായ പട്ടികൾക്കോ? പട്ടികളുള്ള നാട്ടിൽ കടിയും കിട്ടും. എന്നാൽ തെണ്ടിത്തിരിഞ്ഞു നടക്കുന്ന പട്ടികളുടെ കടിയേന്തിന് കൊള്ളണം. നായ് കടിക്കുമ്പോൾ വികാരാർദ്രമായി വിലപിച്ചിട്ടോ, അപലപിച്ചിട്ടോ, പ്രസ്താവനകളിൽ നിർഭാഗ്യമായിപ്പോയി എന്നൊക്കെ പറയുന്നതിൽ ഒരർത്ഥവുമില്ല. കോവിഡ് മഹാമാരിയെ നേരിട്ടതുപോലെ കൂട്ടായ പ്രവർത്തനമാണ് വേണ്ടത്. നമ്മുടെ ഭാരണാധിപന്മാർ പാശ്ചാത്യ രാജ്യങ്ങളിൽ സഞ്ചരിച്ചിട്ടില്ലേ? ഏതെങ്കിലും വഴികളിൽ നമ്മുടെ നാട്ടിലേതുപോലെ പട്ടികൾ അലഞ്ഞു നടക്കുന്നത് കണ്ടിട്ടുണ്ടോ? പാവങ്ങളുടെ നികുതിപണമെടുത്തു് ലോകം ചുറ്റാനിറങ്ങുമ്പോൾ ഇത് കണ്ടെങ്കിലും ജനങ്ങൾക്ക് വേണ്ടി തെരവു പട്ടികളെ കുട്ടിലടച്ചുടെ? . പാശ്ചാത്യർ നമ്മളെക്കാൾ മൃഗ സ്‌നേഹികളാണ്. സ്വന്തം കിടപ്പറയിൽവരെ നായ്, പൂച്ചകൾ അച്ചടക്കത്തോടെ കഴിയുന്നു. അവർക്കെല്ലാം ലൈസൻസ് ഉണ്ട്. അവർ രാവിലെ നടക്കാനിറങ്ങുമ്പോൾ അവർക്കൊപ്പം നടക്കുകയും ഓടുകയും പാർക്കുകളിൽ നായുടെ ഉടമസ്ഥൻ ദൂരേക്ക് പന്തെറിയുമ്പോൾ അത് എടുത്തുകൊണ്ടുവരുന്നത് നിമിഷനേരത്തെങ്കിലും ഇവിടുത്തെ മലയാളികൾ കണ്ടുനിൽക്കാറുണ്ട്. നമ്മുടെ നാട്ടിൽ മനസമാധാനത്തോടെ ഒരാൾ നടക്കാനിറങ്ങിയാൽ, സൈക്കിൾ, സ്കൂട്ടർ വഴിയാത്രക്കാരെ ഓടിച്ചിട്ട് കടിച്ചുകീറുന്നു. ഈ അസ്വാതന്ത്ര്യത്തിനെതിരെ വമ്പിച്ച സമരം നടത്താൻ ഒരു രാഷ്ട്രീയപാർട്ടികളുമില്ല. പാശ്ചാത്യ രാജ്യങ്ങളിൽ പട്ടികൾ തെരുവുകളിൽ അലഞ്ഞു നടക്കാൻ നിയമം അനുവദിക്കുന്നില്ല. കർശന നിയമങ്ങളുള്ള രാജ്യങ്ങളിൽ മനുഷ്യർ സുരക്ഷിതരാണ്. നിയമം അട്ടിമറിക്കാൻ ആർക്കും അവകാശമില്ല. നമ്മുടെ തദ്ദേശ ഭരണസ്ഥാപനങ്ങൾ പട്ടികളുടെ മുന്നിലെ കളിപ്പാവകളാണോ?

റാണി ഗൗരി ലക്ഷ്മിഭായ്യുടെ ഭരണകാലം 1813 ൽ നാട്ടിൽ പടർന്നുപിടിച്ച വസൂരിയിൽ നിന്ന് തന്റെ പ്രജകളെ രക്ഷപെടുത്താൻ ബ്രിട്ടീഷ്‌കാരുടെ സഹായത്തോടെ സൗജന്യമായി വാക്സിൻ നൽകി. ഇന്ന് നായ് പെറ്റുപെരുകി മാനുഷ്യരെ, മൃഗങ്ങളെ കൊല്ലുന്നു വാക്‌സിൻ കൊടുത്തതുകൊണ്ട് മാത്രം ഈ പ്രശനം പരിഹരിക്കപ്പെടില്ല. ആനിമൽ വെൽഫയർ ബോർഡ്, കേന്ദ്ര നിയമങ്ങൾ പറഞ്ഞു ആൾക്കാരെ ഭയപ്പെടുത്തരുത്. നിയമങ്ങൾ മനുഷ്യ നന്മകൾക്ക് വേണ്ടിയാണ്. എന്തും കേന്ദ്ര നിയമത്തിന്റ ചുമലിൽ കെട്ടിവെക്കരുത്. ആവശ്യമായ നിയമ നിർമ്മാണം നടത്തുകയാണ് വേണ്ടത്. വാഹനത്തിൽ സഞ്ചരിക്കാൻ മാർഗ്ഗമില്ലാത്ത പാവങ്ങളാണ് പട്ടികൾക്ക് ഇരയാകുന്നത്. വാഹനത്തിൽ പോകുന്നവരോ, കേന്ദ്ര നിയമങ്ങളോ മൃഗസ്‌നേഹികളോ അല്ല ദുഃഖ ദുരിദങ്ങൾ അനുഭവിക്കുന്നത്. അക്രമികളായ പട്ടികളെ പന്നിയെ കൊല്ലുന്നതുപോലെ കൊല്ലാനുള്ള അധികാരം കൊടുക്കണം. വിളവുകൾ നശിപ്പിക്കുന്ന പന്നിയെപ്പോലുള്ള എത്രയോ ജീവികളെ കൊല്ലുന്നു അത്രത്തോളം വിലയില്ലേ മനുഷ്യ ജീവന്? ധാരാളം മൃഗങ്ങളെ കൊന്നു തിന്നുന്നവർ പട്ടികളെ തിന്നുന്ന രാജ്യങ്ങളിലേക്ക് പട്ടികളെ കയറ്റുമതി ചെയ്യാനുള്ള ശ്രമങ്ങൾ നടത്തണം. അങ്ങനെയെങ്കിൽ കോഴികളെ വളർത്തുന്നതുപോലെ പട്ടികളെ ഓരോ വീട്ടിലും വളർത്താം. ഈ രംഗത്തുള്ള നിക്ഷിപ്തതാല്പര്യക്കാരുടെ പരിണതഫലങ്ങളാണ് പാവങ്ങൾ ഇന്നനുഭവിക്കുന്നത്. റോഡുകളിൽ അലഞ്ഞുനടക്കുന്ന പട്ടികളെ കണ്ടെത്തി പെറ്റുപെരുകാൻ ഇടവരാതെ ആരോഗ്യ വകുപ്പ്, തദ്ദേശ വകുപ്പ്, മൃഗ വകുപ്പ് അനാഥാലയങ്ങൾപോലെ കിടപ്പാടമൊരുക്കണം, ആവശ്യമായ ഭക്ഷണങ്ങൾ കൊടുക്കണം, വന്ധ്യംകരണം നടക്കണം. മനുഷ്യർക്ക് പുറത്തിറങ്ങി സഞ്ചരിക്കാൻ പറ്റാത്തത് അടിയന്തരാവസ്ഥ ഉള്ളതുകൊണ്ടല്ല പട്ടികളുടെ ഭരണം റോഡിൽ നടക്കുന്നതുകൊണ്ടാണ്. കേരളം പട്ടികളെ ഭയന്ന് ജീവിക്കുന്ന ലോകത്തെ ഏക സംസ്ഥാനമാണ്. പട്ടികളുടെ വിളയാട്ടം, മാലിന്യകൂമ്പാരങ്ങൾ മൂലം കേരളത്തിലേക്ക് വിദേശ ടൂറിസ്റ്റുകൾവരെ വരാൻ മടിക്കുന്നു. കേരളം മാലിന്യമുക്തമാകണം റോഡുകൾ പട്ടിമുക്തമാകണം. വാക്സിൻ എടുക്കാത്തവരറിയേണ്ടത് ഒരു നായ് കടിച്ചാൽ മുറിവ് ഭാഗങ്ങളിൽ സോപ്പ് വെള്ളത്തിൽ കഴുകി ശുദ്ധിവരുത്തണം. മുറിവിലൂടെ കടക്കുന്ന വൈറസ് നാഡീഞരമ്പുകളിലൂടെ തലച്ചോറിലേക്ക് പോയി മരണം സംഭവിക്കും. വാക്സിൻ എടുത്തിട്ടും കേരളത്തിൽ രോഗികൾ മരിക്കുന്നത് 1885 ൽ പേപ്പട്ടി വിഷബാധക്ക് മരുന്ന് കണ്ടുപിടിച്ച ലൂയി പാസ്ചർക്കും 1798 ൽ വസൂരിക്ക് വാക്സിൻ വികസിപ്പിച്ചെടുത്ത വാക്സിനോളജിയുടെ പിതാവായ എഡ്‌വേഡ്‌ ജെന്നർക്കും അപമാനമാണ്. തെരുവ് പട്ടികളുടെ പടയോട്ടം കേരളത്തിൽ അവസാനിപ്പിച്ചേ മതിയാകു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more