തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരളത്തിലെ പ്രവാസികളുടെ ആരോഗ്യ സുരക്ഷയ്ക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ചു. കേരളത്തിന് പുറത്തു നിന്ന് ഗുരുതര രോഗത്തിന് ചികിത്സയ്ക്കായി എത്തുന്ന പ്രവാസികള്‍ക്ക് വിമാനത്താവളത്തിൽ ആംബുലന്‍സ് സൗകര്യം ലഭ്യമാക്കുകയാണ് പ്രാരംഭമായി ചെയ്യുന്നത്.
തുടക്കമെന്ന നിലയില്‍ കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളും കേന്ദ്രീകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഇതിനായി നോര്‍ക്കയുടെ കീഴിലുള്ള ഹെല്‍പ് ലൈന്‍ നമ്പരില്‍ (1800 425 3939, 0471 233 33 39) ബന്ധപ്പെട്ട് വിമാനത്തിെൻറയും ചികിത്സിക്കുന്ന ആശുപത്രിയുടേയും വിവരങ്ങള്‍ നല്‍കേണ്ടതാണ്. രോഗി എത്തുന്ന സമയത്ത് വിമാനത്താവളത്തില്‍ എല്ലാവിധ സജ്ജീകരണങ്ങളോടും കൂടിയുള്ള ആംബുലന്‍സ് തയ്യാറാക്കി നിര്‍ത്തുകയും രോഗിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്ന ആശുപത്രിയിലേക്ക് രോഗിയെ എത്തിക്കുകയും ചെയ്യും.
തിരുവനന്തപുരം ഐ.എം.എയുടെ നേതൃത്വത്തിലാണ് ആംബുലന്‍സുകള്‍ സജ്ജമാക്കിക്കൊടുക്കുന്നത്. അതിനുള്ള ചെലവ് നോര്‍ക്ക വഹിക്കും.
കേരളത്തിന് പുറത്ത് വച്ച് മരണമടയുന്നവരുടെ കുടുംബങ്ങള്‍ക്കും സഹായം ലഭിക്കും. വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം വീട്ടില്‍ എത്തിക്കുന്നതിനുള്ള ആംബുലന്‍സ് സൗകര്യമാണ് അനുവദിക്കുന്നത്.
ആദ്യ മൂന്ന് മാസം പരീക്ഷണാടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുക. വിജയമെന്ന് കണ്ടാല്‍ മറ്റ് ആരോഗ്യ മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയെൻറ സാന്നിധ്യത്തില്‍ ഐ.എം.എ. തിരുവനന്തപുരം പ്രസിഡൻറ് ഡോ. ജോണ്‍ പണിക്കര്‍, നോര്‍ക്ക സി.ഇ.ഒ. ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ എന്നിവര്‍ ധാരണ പത്രം കൈമാറി. ഹെല്‍പ് ലൈന്‍ നമ്പര്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. നോര്‍ക്ക സെക്രട്ടറി ഡോ. ഇളങ്കോവന്‍, പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞുമുഹമ്മദ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍ വരദരാജന്‍, ഐ.എം.എ. സെക്രട്ടറി ഡോ. എന്‍. സുല്‍ഫി, ഡോ. അലക്‌സ് ഫ്രാങ്ക്‌ളിന്‍, ഡോ. ശ്രീജിത്ത് എന്‍. കുമാര്‍, ഡോ സുനോജ്, ഡോ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
click on malayalam character to switch languages