അപ്പച്ചൻ കണ്ണഞ്ചിറ
എൻഫീൽഡ്: അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റു ഹോസ്പിറ്റലിൽ മൂന്നാഴ്ചയോളം തീവ്ര പരിചരണത്തിലായിരുന്ന കോഴിക്കോട്ടു സ്വദേശിനി നിഷാ ശാന്തകുമാർ (49) നിര്യാതയയായി. പാചകം ചെയ്യുന്നതിനിടയിൽ ചൂടുള്ള എണ്ണ ദേഹത്തു വീണതാണ് മരണത്തിനു കാരണമായത്.
മലയാളി കമ്മ്യുണിറ്റികളിലും, പാരീഷിലും വളരെയേറെ ചേർന്ന് നിന്നിരുന്ന കുടുംബമായിരുന്നു ശാന്തകുമാറിന്റെത്. എൻഫീൽഡിലും സമീപ പ്രദേശങ്ങളിലുമുള്ള മലയാളികളും സുഹൃത്തുക്കളും കുടുംബത്തിന്റെ ദുംഖത്തിൽ പങ്കു ചേരുവാനും സഹായ സഹകരണങ്ങളുമായി കൂടെയുണ്ട്.
എൻഫീൽഡിൽ എത്തിയിട്ട് പതിനഞ്ചു വർഷത്തോളമായ നിഷ കുട്ടികൾക്കും വീട്ടുകാര്യങ്ങൾക്കുമായി സമയം കണ്ടെത്താനായി ജോലിക്കു പോയിരുന്നില്ല. വെല്ലൂർ സ്വദേശിയായ ഭർത്താവ് ശാന്തകുമാർ എം ആർ ഐ സ്കാനിങ് ഡിപ്പാർട്മെന്റ് സൂപ്പർവൈസർ ആയി ജോലി ചെയ്തു വരുകയാണ്. വിദ്യാർത്ഥികളായ സ്നേഹ (പ്ലസ് വൺ) ഇഗ്ഗി(ഒമ്പതാം ക്ലാസ്സ്) എന്നിവർ മക്കളാണ്.
നിഷയുടെ അകാലത്തിലുണ്ടായ ദാരുണാന്ത്യത്തിന്റെ വർത്തകേട്ട് മലയാളി സമൂഹം വേദനയിലും, ഞെട്ടലിലുമാണ്. നിഷക്കുവേണ്ടി നിരവധിയാളുകളുടെ പ്രാർത്ഥനാ സഹായങ്ങൾ ലഭിച്ചിരുന്നു. സുഖപ്പെട്ടു വരുന്നുവെന്ന് നിനച്ചിരിക്കെയാണ് മരണം സംഭവിച്ചത്.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി, വേണ്ടപ്പെട്ടവരെ നാട്ടിൽ നിന്നും എത്തിക്കുവാനും, അന്ത്യോപചാര ശുശ്രുഷകൾ നടത്തി എൻഫീൽഡിൽ തന്നെ അന്ത്യ വിശ്രമം ഒരുക്കുവാനുമാണ് കുടുംബം ആഗ്രഹിക്കുന്നത്.
നിഷയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, ജോയിൻ്റ് സെക്രട്ടറി സെലീനാ സജീവ്, യുക്മ ചാരിറ്റി ഫൗണ്ടേഷൻ ട്രസ്റ്റി ഷാജി തോമസ്, യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയൻ പ്രസിഡൻറ് ബാബു മാങ്കുഴി, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, അസോസിയേറ്റ് എഡിറ്റർ ജയകുമാർ നായർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…
click on malayalam character to switch languages