ലണ്ടൻ: നേഴ്സുമാരുടെയും ഡോക്ടർമാരുടെയും കുറവ് മൂലം ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന എൻ എച്ച് എസ് ട്രസ്റ്റുകൾക്ക് സന്തോഷകരമായ വാർത്തയാണ് ഇന്നലെ പുറത്ത് വന്നത്. എന്‍എച്ച്എസില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തുന്നതിനായി ഇമിഗ്രേഷന്‍ നിയമങ്ങളിൽ കാതലായ മാറ്റങ്ങൾക്ക് സർക്കാർ ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ട്. സെപ്റ്റംബര്‍ അവസാനത്തില്‍ വിവിധ ട്രസ്റ്റുകളിലായി 102,821 ഡോക്ടര്‍മാരുടെയും, നഴ്സുമാരുടെയും തസ്തികകളാണ് ഒഴിവുള്ളതായി രേഖപ്പെടുത്തിയിട്ടുള്ളത്. കൂടുതല്‍ ഡോക്ടര്‍മാരെയും, നഴ്സുമാരെയും ബ്രിട്ടനിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സുപ്രധാനമായ ഇമിഗ്രേഷന്‍ നിയമങ്ങള്‍ മയപ്പെടുത്താന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് കൂടുതൽ അവസരങ്ങൾ ഒരുങ്ങുകയാണ്.
മെഡിക്കല്‍ ട്രെയിനിംഗ് ഇനീഷ്യേറ്റീവിന് കീഴില്‍ 1500 വിദേശ ഡോക്ടര്‍മാര്‍ക്കാണ് ബ്രിട്ടനിലെത്തി ജോലി ചെയ്യാന്‍ അവസരമുള്ളത്. എന്നാല്‍ ഇത് മൂവ്വായിരമായി ഉയര്‍ത്താനാണ് മന്ത്രിമാര്‍ സമ്മതിച്ചിരിക്കുന്നതെന്ന് ഗാര്ഡിയന് റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ നീക്കങ്ങള്‍ക്ക് കീഴില്‍ ഈ ഡോക്ടര്‍മാര്‍ക്ക് രണ്ട് മുതല്‍ മൂന്ന് വര്‍ഷം വരെ അധികം സേവനം അനുഷ്ഠിക്കാനും കഴിയും. എംടിഐ ക്യാപ് ഉയര്‍ത്തി കൂടുതല്‍ വിദേശ ഡോക്ടര്‍മാരെ എത്തിച്ചാല്‍ ഇമിഗ്രേഷനുമായി ബന്ധപ്പെട്ട പുതിയ വിവാദം ഉയരുമെന്ന് ഉറപ്പാണ്. എന്നിരുന്നാലും എന്‍എച്ച്എസിന്റെ അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ അപകടം കുറവാണെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് ഉള്‍പ്പെടെയുള്ളവര്‍ ഹോം ഓഫീസിനെ ബോധിപ്പിക്കുന്നു.
ഡിസംബര്‍ മധ്യത്തോടെയാണ് പദ്ധതികള്‍ വെളിച്ചത്ത് വരിക. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ബുദ്ധിമുട്ടേറിയ ശൈത്യകാലമാണ് ഇക്കുറി എന്‍എച്ച്എസ് നേരിടുകയെന്ന വിദഗ്ധരുടെ മുന്നറിയിപ്പുകള്‍ക്കിടെയാണ് ഇളവുകള്‍ വരുന്നതായുള്ള വെളിപ്പെടുത്തല്‍. ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണ വേനല്‍ക്കാലത്ത് 3156 ആയിരുന്നു. 2017-ല്‍ ഇത് കേവലം 1778 ആണെന്നതാണ് ഞെട്ടിക്കുന് വസ്തുത. ഇത് ശൈത്യകാലം ആകുമ്പോഴേക്കും വീണ്ടും ഉയര്‍ന്ന് എന്‍എച്ച്എസ് ജീവനക്കാരെ ശ്വാസംമുട്ടിക്കുമെന്നാണ് ആശങ്ക.
രോഗികളുടെ ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്നത് മൂലം കഴിഞ്ഞ പാദത്തില്‍ തങ്ങളുടെ കടം 4.3 ബില്ല്യണായെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ പ്രഖ്യാപിക്കുന്നു. ആവശ്യത്തിന് ജീവനക്കാരില്ലാതെ മെച്ചപ്പെട്ട ചികിത്സ നല്‍കുന്നത് സ്വപ്നം മാത്രമാണെന്ന് എന്‍എച്ച്എസ് മേധാവികള്‍ ഓര്‍മ്മിപ്പിക്കുന്നു.
അതേസമയം കഴിഞ്ഞയാഴ്ചയാണ് എൻ എം സി നേഴ്സുമാരുടെ രജിസ്ട്രേഷൻ പൂര്തത്തീകരിക്കുന്നതിനുള്ള ഐ ഇ എൽ ടി എസ് പരീക്ഷയുടെ സ്കോറിങ് കുറയ്ക്കുന്നതിനുള്ള നിർദ്ദേശങ്ങൾ എൻ എം സി കൗൺസിലിന് സമർപ്പിച്ചത്. ഓവറാൾ സ്കോർ ഏഴു തന്നെ തുടരുമെങ്കിലും റീഡിങ് ലെവലിലെ സ്കോർ 6.5 ആയി കുറയ്ക്കുന്നതിനുള്ള നിർദ്ദേശമാണ് സമർപ്പിച്ചിരിക്കുന്നത്. എൻ എം സി കൗൺസിലിന്റെ തീരുമാനങ്ങൾ പുറത്ത് വരാനിരിക്കവെയാണ് സർക്കാരിന്റെ ഭാഗത്ത് നിന്ന് പുതിയ നീക്കങ്ങളും. ബ്രെക്സിറ്റ് നടപ്പാക്കുന്നതോടെ ആരോഗ്യ രംഗത്ത് ഉണ്ടാകുന്ന ജീവനക്കാരുടെ ക്ഷാമം പൂർണ്ണമായും പരിഹരിക്കുന്നതിനുള്ള നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്. റിപ്പോർട്ടുകൾ പുറത്ത് വരുന്നതോടെ ചാകര കൊയ്യാനുള്ള ശ്രമങ്ങളുമായി ഏജൻസികൾ രംഗത്തിറങ്ങിയിട്ടുണ്ട്. ബ്രിട്ടനിലെ എൻ എച്ച് എസ് ട്രസ്റ്റുകൾ പൂർണ്ണമായും സൗജന്യമായാണ് വിദേശങ്ങളിൽ നിന്ന് നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്. എന്നാൽ അയ്യായിരം നേഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള തങ്ങൾക്ക് ലഭിച്ചുവെന്ന വ്യാജ പ്രചാരണം നടത്തി ഏജൻസികൾ രംഗത്തിറങ്ങിയിട്ടുണ്ട്. എല്ലാം സൗജന്യമെന്ന് അവകാശവാദമുന്നയിച്ച് വരുന്ന ഏജൻസികൾ ഒരുക്കുന്ന കെണിയിൽപ്പെടാതിരിക്കാൻ കൂടുതൽ ജാഗ്രത വേണം
click on malayalam character to switch languages