ലണ്ടൻ: എനർജി ബില്ലുകളിലെ കുതിച്ചുചാട്ടം മൂലം ഇംഗ്ലണ്ടിലെ ഹോസ്പിറ്റൽ ട്രസ്റ്റുകൾ പ്രതിമാസം £2 മില്യൺ പൗണ്ടാണ് ബില്ലുകളിൽ അധികമായി അടക്കേണ്ടി വരുന്നതെന്ന് എൻഎച്ച്എസ് നേതാക്കൾ പറയുന്നു. ഇത് രോഗികൾക്ക് കൂടുതൽ കാത്തിരിപ്പ് സമയങ്ങൾ നേരിടേണ്ടിവരുമെന്നും അല്ലെങ്കിൽ പരിചരണ സംവിധാനങ്ങൾ വെട്ടിച്ചുരുക്കേണ്ടി വരുമെന്നും ഇവർ മുന്നറിയിപ്പ് നൽകുന്നു.
ഊർജ്ജ ചെലവ് ഒരു വർഷം മുമ്പുള്ളതിനേക്കാൾ മൂന്നിരട്ടി കൂടുതലായിരിക്കുമെന്ന് പ്രവചിക്കപ്പെടുന്നതിനാൽ, പ്രവർത്തനം നിലനിർത്തുന്നതിന് സ്റ്റാഫ് തലത്തിലും അവർ നൽകുന്ന സേവനങ്ങളിലും നിർണായകമായ തിരഞ്ഞെടുപ്പുകൾ നടത്തേണ്ടിവരുമെന്ന് എൻഎച്ച്എസ് ട്രസ്റ്റുകൾക്ക് ആശങ്കയുണ്ട്.
ഹോസ്പിറ്റലുകൾ പോലെയുള്ള ഗാർഹിക ഇതര ഉപഭോക്താക്കൾക്കുള്ള ബില്ലുകൾ ഓഫ്‍ഗം പ്രഖ്യാപിച്ച വില പരിധിക്ക് വിധേയമല്ല, ഇത് ഒക്ടോബറിൽ 80% വർദ്ധിക്കും. അടുത്ത വർഷം ജനുവരിയിലും ഫെബ്രുവരിയിലും പ്രതിമാസം ഏകദേശം £650,000 ഗ്യാസും ഇലക്‌ട്രിസിറ്റി ബില്ലും പ്രതീക്ഷിക്കുന്നതായി ലണ്ടനിലെ കുട്ടികൾക്കായുള്ള ഗ്രേറ്റ് ഓർക്കണ്ട് സ്ട്രീറ്റ് ഹോസ്പിറ്റൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് പറഞ്ഞു. ഈ വർഷം ഇതേ മാസങ്ങളിൽ ഇന്ന് 350,000 പൗണ്ടിൽ നിന്നുള്ള വർദ്ധനവാകും ഉണ്ടാകുക.
എനർജി ബില്ലുകളിലെ വർദ്ധനവ് മൂലം ജീവനക്കാരുടെ എണ്ണം കുറയ്ക്കുക, പരിചരണത്തിനായുള്ള കൂടുതൽ കാത്തിരിപ്പ് സമയം, അല്ലെങ്കിൽ രോഗി പരിചരണത്തിന്റെ മറ്റ് മേഖലകൾ വെട്ടിക്കുറയ്ക്കുക തുടങ്ങിയ നടപടികളിലേക്ക് ട്രസ്റ്റുകൾക്ക് കടക്കേണ്ടി വരുമെന്ന് ഇംഗ്ലണ്ട്, വെയിൽസ്, നോർത്തേൺ അയർലൻഡ് എന്നിവിടങ്ങളിലെ മുഴുവൻ ആരോഗ്യ പരിരക്ഷാ സംവിധാനത്തെയും പ്രതിനിധീകരിക്കുന്ന എൻഎച്ച്എസ് കോൺഫെഡറേഷനിലെ സീനിയർ അക്യൂട്ട് ലീഡ് റോറി ഡെയ്റ്റൺ പറഞ്ഞു.
click on malayalam character to switch languages