ലണ്ടൻ: ബ്രിട്ടനിലെ എൻ എച്ച് എസ് ആശുപത്രികളിലെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കാൻ പുതിയ പദ്ധതിയുമായി ആരോഗ്യമന്ത്രി ജെറമി ഹണ്ട്. യുകെയിലങ്ങോളമിങ്ങോളം അഞ്ച് മെഡിക്കൽ സ്‌കൂളുകൾ സ്ഥാപിച്ച് വർഷം ആയിരത്തി അഞ്ഞൂറോളം ഡോക്ടർമാരെ വാർത്തെടുക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നതിലുണ്ടാകുന്ന ബുദ്ധിമുട്ടാണ് ഇങ്ങനെയൊരു പദ്ധതിയുമായി ആരോഗ്യമന്ത്രി തന്നെ രംഗത്തെത്തിയത്. സണ്ടർലൻഡ്, ലങ്കാഷെയർ, കാന്റർബറി, ലിങ്കൺ, ചെംസ്ഫോർഡ് തുടങ്ങിയിടങ്ങളിലാണ് പുതിയ മെഡിക്കൽ സ്‌കൂളുകൾ ആരംഭിക്കുക. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങൾ ഇന്ന് ജെറമി ഹണ്ട് നടത്തും.
പുതിയ സ്‌കൂളുകൾ ആരംഭിക്കുന്നതോടെ, 2025 ആകുമ്പോഴേക്കും ബ്രിട്ടൻ ഡോക്ടർമാരുടെ കാര്യത്തിൽ സ്വയം പര്യാപ്തമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക്. മലയാളി വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പുതിയ അവസരം ഏറെ പ്രയോജനപ്രദമാകുമെന്നാണ് കണക്ക് കൂട്ടൽ.
അടുത്ത പത്ത് വർഷത്തിനുള്ളിൽ ബ്രിട്ടനിലെ എഴുപത്തിയഞ്ച് കഴിഞ്ഞവരുടെ നിരക്ക് ക്രമാതീതമായി ഉയരും. ഇത് ഒരു മില്യണിലധികം കവിയുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. മെഡിക്കൽ നേഴ്‌സിംഗ് രംഗത്തും ഇതിനനുസരിച്ച് ജീവനക്കാരുടെ എണ്ണം ഉയരണം. അതിന്റെ ഭാഗമായാണ് പുതിയ പദ്ധതിയും. നിലവിൽ നാലിൽ മൂന്ന് ഡോക്ടർമാരും ജീവനക്കാരുടെ കുറവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹെൽത്ത് എഡ്യൂക്കേഷൻ ഇംഗ്ലണ്ടിന്റെ ചീഫ് എക്സിക്യു്ട്ടീവ് പ്രൊഫ. ഇയാൻ കമിംഗ് പുതിയ നീക്കത്തെ സ്വാഗതം ചെയ്തു.
പുതിയ മെഡിക്കൽ സ്‌കൂളുകൾ യൂണിവേഴ്‌സിറ്റി ഓഫ് സണ്ടർലൻഡ്, എഡ്ജ് ഹിൽ യൂണിവേഴ്‌സിറ്റി, ദി യൂണിവേഴ്‌സിറ്റി ഓഫ് ലിങ്കൺ, യൂണിവേഴ്‌സിറ്റി ഓഫ് കെന്റ് ആൻഡ് കാന്റർബറി ക്രൈസ്റ്റ് ചർച്ച്, ആംഗ്ലിയ റസ്കിൻ യൂണിവേഴ്‌സിറ്റി തുടങ്ങിയവയുടെ കീഴിലായിരിക്കും.
click on malayalam character to switch languages