ലണ്ടൻ: എൻഎച്ച്‌എസിനായി ബില്യൺകണക്കിന് പൗണ്ട് ഫണ്ടിംഗും ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ വേതന വർദ്ധനയും ബഡ്ജറ്റിൽ സ്ഥിരീകരിക്കുന്നതോടെ കൊറോണ വൈറസ് പാൻഡെമിക്കിന് ശേഷം ഒരു “പുതിയ സമ്പദ്‌വ്യവസ്ഥ” ആരംഭിക്കുന്നതായി ചാൻസലർ റിഷി സുനക് പ്രഖ്യാപിക്കും. കോവിഡ് -19 ന്റെ പ്രയാസങ്ങളിൽ നിന്ന് രാജ്യം കരകയറുമ്പോൾ, “ശുഭാപ്തിവിശ്വാസത്തിന്റെ ഒരു പുതിയ യുഗത്തിന് അനുയോജ്യമായ സമ്പദ്‌വ്യവസ്ഥ” തയ്യാറാകുന്നതായി ചാൻസലർ ഇന്നലെ പറഞ്ഞു.
പോളിസി പ്രിവ്യൂകളുടെ ഡ്രാഫ്റ്റുകൾ പുറത്ത് വന്നത് എംപിമാരുടെ വിമർശനത്തിനും ഇടയാക്കിയിട്ടുണ്ട്. ഗതാഗതം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്‌ക്കുള്ള ഫണ്ടിംഗുകൾ ഇതിനകം തന്നെ പത്രങ്ങളിൽ അനാവരണം ചെയ്തു. ഇത് സ്പീക്കർ സർ ലിൻഡ്‌സെ ഹോയ്‌ൽ ഉൾപ്പെടെയുള്ളവരെ രോഷത്തിലേക്ക് നയിച്ചു. എൻഎച്ച്എസ് ഇംഗ്ലണ്ടിനായി £5.9bn, പൊതുമേഖലയിലുടനീളമുള്ള ശമ്പള വർദ്ധനവ് എന്നിവ നയങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ ട്രഷറി ഇതിനകം തന്നെ ഡിപ്പാർട്ട്‌മെന്റുകളോട് അവരുടെ ദൈനംദിന ബഡ്ജറ്റിൽ നിന്ന് കുറഞ്ഞത് 5% നീക്കിയിരുപ്പ് കണ്ടെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാൽ എല്ലാ മേഖലയ്ക്കും ഒരേ നിലയിൽ ഫണ്ടിംഗ് ലഭിക്കില്ലെന്ന് വ്യക്തമാണ്. ബഡ്ജറ്റ് വാഗ്ദാനങ്ങൾ നികുതിയും വിലക്കയറ്റവും നികത്താൻ പര്യാപ്തമല്ലെന്നും, ഇത് ജീവിതച്ചെലവ് വർദ്ധിക്കുന്നതിലേക്ക് നയിക്കുമെന്നും ലേബർ മുന്നറിയിപ്പ് നൽകി. വിതരണ ശൃംഖലയിലെ പ്രതിസന്ധി, തൊഴിലാളികളുടെ ക്ഷാമം, വിലക്കയറ്റം എന്നിവ സമ്പദ്‌വ്യവസ്ഥയിലെ ആഘാതത്തിലേക്ക് വെളിച്ചം വീശുന്നതാണെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
18 മാസത്തെ ഉയർന്ന ചെലവിന് ശേഷം, കടം വാങ്ങുന്നത് നിയന്ത്രണത്തിലാക്കുന്നതിനുള്ള ഒരു പദ്ധതിയും സുനക് ബഡ്ജറ്റ് പ്രസംഗത്തിൽ അവതരിപ്പിക്കും. എന്നാൽ ഏപ്രിൽ മുതൽ ദേശീയ ജീവിത വേതനം 9.50 പൗണ്ടായി ഉയർത്തുമെന്നും പൊതുമേഖലാ തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ ശമ്പള മരവിപ്പിക്കൽ അവസാനിക്കുമെന്നും അദ്ദേഹം ബഡ്ജറ്റിൽ സ്ഥിരീകരിക്കും. ദേശീയ ഇൻഷുറൻസ് 1.25% ഉയരുകയും പണപ്പെരുപ്പം വർദ്ധിക്കുന്നതിനനുസരിച്ച് യൂണിവേഴ്സൽ ക്രെഡിറ്റിലേക്കുള്ള വെട്ടിക്കുറവും കൊണ്ട് പ്രതിസന്ധിയിലായ തൊഴിലാളികളെ ബജറ്റ് എത്രമാത്രം സഹായിക്കുമെന്ന് വിമർശകർ ചോദ്യം ചെയ്യുന്നുണ്ട്. ഇലക്ട്രിസിറ്റി, ഗ്യാസ്, കൗൺസിൽ ടാക്സ് തുടങ്ങിയവയിലുണ്ടാകുന്ന വർദ്ധനവ് സാധാരണക്കാരുടെ ജീവിതച്ചിലവിൽ കാര്യമായ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
click on malayalam character to switch languages