ലണ്ടൻ; എൻഎച്ച്‌എസ് ജീവനക്കാർക്ക് ആസൂത്രണം ചെയ്ത 1% ശമ്പള വർദ്ധനവ് പുനഃപരിശോധിക്കാൻ സർക്കാരിനമേൽ സമ്മർദ്ദമേറുന്നു.ഒരുശതമാനം ശമ്പള വർദ്ധനവ് ജീവനക്കാരെ അപമാനിക്കുന്നതിന് തുല്യമെന്ന് ഇതിനകം തന്നെ പരാതി ഉയർന്നിരുന്നു. സർക്കാർ നയത്തിനെതിരെ കൂടുതൽ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്തെത്തിയതാണ് തിരിച്ചടിയാകുന്നത്.
ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷനും മറ്റ് യൂണിയനുകളും തങ്ങളുടെ ജീവനക്കാർ കഴിഞ്ഞ ഒരു വർഷമായി അക്ഷരാർത്ഥത്തിൽ ജീവൻ പണയപ്പെടുത്തിയാണ് രാജ്യത്തിനായിമുൻ നിരയിൽ നിന്ന് പോരാടിയതെന്ന് ചൂണ്ടിക്കാട്ടുന്നു. ചാൻസലർക്ക് നൽകിയ തുറന്ന കത്തിൽ “ന്യായമായ ശമ്പള വർദ്ധനവ്” അവർ ആവശ്യപ്പെട്ടു.
ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക് നേരത്തെ ശമ്പള വർദ്ധനവിനെ ന്യായീകരിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാരിന് താങ്ങാൻ കഴിയുന്ന കാര്യമാണ് ചെയ്തെതെന്നാണ് അദ്ദേഹം പറഞ്ഞത്. എൻഎച്ച്‌എസ് ശമ്പളത്തെക്കുറിച്ച് സർക്കാരിനെ ഉപദേശിക്കുന്ന സ്വതന്ത്ര പാനലിലേക്ക് 1% ശമ്പള വർദ്ധനവ് ആരോഗ്യ-സാമൂഹിക പരിപാലന വകുപ്പ് ഔദ്യോഗികമായി ശുപാർശ ചെയ്തപ്പോഴാണ് ശമ്പള വർധനവിന്റെ വാർത്തകൾ പുറത്തു വന്നത്. മന്ത്രിമാർ അന്തിമ തീരുമാനം എടുക്കുന്ന പാനൽ മെയ് തുടക്കത്തിൽ തന്നെ ശമ്പള ശുപാർശകൾ നടത്തും.
എന്നാൽ ആരോഗ്യസംരക്ഷണ ഉദ്യോഗസ്ഥർ പദ്ധതിയോട് പ്രതികരിച്ചു. റോയൽ കോളേജ് ഓഫ് നഴ്സിംഗ് ഈ വർധനയെ ദയനീയമെന്ന് വിളിക്കുകയും പണിമുടക്കിന് തയ്യാറെടുപ്പ് ആരംഭിക്കുകയും ചെയ്തു, അംഗങ്ങൾക്ക് 12.5% ലഭിക്കണമെന്ന ആവശ്യമാണ് മുന്നോട്ട് വച്ചിരിക്കുന്നത്. സ്ട്രൈക്ക് ബാലറ്റ് പരിഗണിക്കുന്നതായി എൻഎച്ച്‌എസിലെ മൂന്നാമത്തെ വലിയ യൂണിയനായ യൂണിറ്റ് പറഞ്ഞു. ഇപ്പോൾ കൂടുതൽ യൂണിയനുകൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. ബിഎംഎ, റോയൽ കോളേജ് ഓഫ് നഴ്‌സിംഗ്, റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്സ്, യൂണിസൺ എന്നിവർ ചാൻസലർ റിഷി സുനക്കിന് സംയുക്ത കത്ത് എഴുതി.
1% ശമ്പള ഓഫറിന്റെ നിർദ്ദേശം പ്രഖ്യാപിച്ചിട്ടില്ല, എന്നാൽ തുടർന്നുള്ള ദിവസങ്ങളിൽ പദ്ധതി നടപ്പിലാക്കാനുള്ള കാര്യങ്ങളാണ് പിന്നണിയിൽ നടക്കുന്നതെന്ന് കത്തിൽ പറയുന്നു. ഡോക്ടർമാർ, നഴ്‌സുമാർ, മിഡ്‌വൈഫുകൾ, പോർട്ടർമാർ, ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ തുടങ്ങി ബഹുഭൂരിപക്ഷം ജീവനക്കാരും ശമ്പള വർദ്ധനവ് നേടുന്നതിനായി സമരത്തിനിറങ്ങുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
click on malayalam character to switch languages