പ്രളയബാധിതർക്ക് സഹായം കൈമാറാനെത്തിയപ്പോൾ മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് ക്ഷുഭിതനായി പ്രതികരിച്ച നടൻ മോഹൻലാൽ ക്ഷമാപണവുമായി രംഗത്ത്. ഒരു രാത്രി കഴിഞ്ഞിട്ടും അത് മനസ്സിൽ നിന്നും മായാതെ ഇരിക്കുന്നതിനാലാണ് ഇങ്ങനെ ഒരു കുറിപ്പ് എന്ന് മോഹൻലാൽ ഫേസ്ബുക്കിൽ പറഞ്ഞു. ‘ എന്റെ ഉത്തരം ആ ചോദ്യം ചോദിച്ച വ്യക്തിയെ വേദനിപ്പിച്ചുവെങ്കിൽ അത് ഒരു മൂത്ത ചേട്ടൻ പറഞ്ഞതാണ് എന്ന് കരുതി ക്ഷമിക്കുക. വിട്ടു കളഞ്ഞേക്കുക …..
‘എന്റെ ഉത്തരം ഒരു വ്യക്തിയെയോ, സ്ഥാപനത്തെയോ, പത്രപ്രവർത്തനത്തെയോ ഉദ്ദേശിച്ചായിരുന്നില്ല.. നമ്മൾ ഇനിയും കാണേണ്ടവരാണ് , നിങ്ങളുടെ ചോദ്യങ്ങൾക്കു ഞാൻ മറുപടിപറയേണ്ടതുമാണ്’ – മോഹൻലാൽ കുറിച്ചു.
മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വെല്ലിങ്ടണ്‍ ഐലന്റിലെ കളക്ഷന്‍ സെന്ററിലെത്തി ദുരിതബാധിതര്‍ക്ക് സഹായങ്ങള്‍ കൈമാറാന്‍ എത്തിയപ്പോഴായിരുന്നു കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് മാധ്യമപ്രവര്ത്തകന് ചോദ്യം ഉന്നയിച്ചത്.
കന്യാസ്ത്രീകളുടെ സമരത്തെക്കുറിച്ച് എന്താണ് അഭിപ്രായമെന്നായിരുന്നു ചോദ്യം. ‘നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യം ചോദിക്കാന്‍, നല്ല ഒരു കാര്യം പറയുമ്പോള്‍…. കന്യാസ്ത്രീകള്‍ക്ക് എന്ത് ചെയ്യണം, അതും ഇതുമായിട്ട് എന്ത് ബന്ധം, നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിക്കാല്ലോ, ഇതൊക്കെയാണോ.. അത് പൊതുവികാരമാണോ, ഇത്രയും വലിയ പ്രോബ്ളം ഇവിടെ നടക്കുമ്പോള്‍’- മോഹന്‍ലാല്‍ പറഞ്ഞു. പിന്നീട് മോഹന്‍ലാല്‍ സംസാരിക്കാന്‍ തയ്യാറായില്ല. ഇതിനുശേഷമാണ് ഇപ്പോൾ മോഹൻലാൽ ക്ഷമാപണവുമായി എത്തിയത്.
click on malayalam character to switch languages