ലണ്ടൻ: വാഹനമോടിക്കുന്നവർ റോഡ് സുരക്ഷാനിയമങ്ങളിൽ കൂടുതൽ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു. റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി നിയമങ്ങൾ കൂടുതൽ കർക്കശമാകുകയാണ്.
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ഡ്രൈവര്‍മാര്‍ പിടിയിലായാല്‍ 740 പൗണ്ടെങ്കിലും പോയിക്കിട്ടുമെന്നാണ് എഎ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. നിയമം തെറ്റിച്ച് ഡ്രൈവിംഗിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 200 പൗണ്ട് പിഴ ഈടാക്കുന്നതിന് പുറമെ ഇന്‍ഷുറന്‍സ് പ്രീമിയം 40 ശതമാനമെങ്കിലും വര്‍ദ്ധിക്കും. ഇതല്ലെങ്കില്‍ കവറേജ് പൂര്‍ണ്ണമായി പിന്‍വലിക്കാനും സാധ്യതയുണ്ട്.
വാഹനം ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ അപകടത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ വിശ്വസിക്കുന്നത്. അതിവേഗത്തില്‍ വാഹനം ഓടിക്കുന്നതിലും വലിയ പ്രശ്‌നമാണത്രേ ഇത്. ഗ്ലൗസെസ്റ്ററില്‍ ജീവിക്കുന്ന ഫോര്‍ഡ് ഫിയസ്റ്റ സ്വന്തമായുള്ള ഒരു 35-കാരന് വേണ്ടി ഒന്‍പത് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നാണ് എഎ ക്വോട്ട് എടുത്തത്.
ഒന്‍പതില്‍ അഞ്ച് കമ്പനികളും മൊബൈല്‍ ഫോണ്‍ കുറ്റം ചെയ്തിട്ടുള്ള ഡ്രൈവര്‍ക്ക് കവറേജ് നല്‍കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി. കവറേജ് നല്‍കാന്‍ തയ്യാറുള്ളവരാകട്ടെ പ്രീമിയം ശരാശരി 542.98 പൗണ്ട് വര്‍ദ്ധിപ്പിച്ചാണ് ഈടാക്കുകയെന്നും വ്യക്തമാക്കി. അഞ്ച് വര്‍ഷത്തേക്കാണിത്. ഇതോടെ ശരാശരി കുറ്റം പിടിക്കപ്പെടുന്നവര്‍ക്ക് വരുന്ന ചെലവ് പിഴ ഉള്‍പ്പെടെ 743 പൗണ്ടാകും. ക്ലീന്‍ ലൈസന്‍സുള്ളവര്‍ക്ക് 399.77 പൗണ്ട് പ്രീമിയമാണ് ഈയാക്കുക. ട്രാഫിക് പിഴകള്‍ വര്‍ദ്ധിപ്പിച്ചതിന്റെ ഒന്നാം വാര്‍ഷികം പ്രമാണിച്ചാണ് എഎ ഈ ഗവേഷണം നടത്തിയത്. ഇപ്പോള്‍ മൊബൈല്‍ ഉപയോഗിച്ച് പിടിക്കപ്പെട്ടാല്‍ 200 പൗണ്ട് പിഴയും ആറ് പോയിന്റുമാണ് ശിക്ഷ.
പിഴ വര്‍ദ്ധിപ്പിച്ച ശേഷം കഴിഞ്ഞ ആറ് മാസത്തിനിടെ 27614 ഡ്രൈവര്‍മാരാണ് പിടിയിലായത്. 5.5 മില്ല്യണ്‍ പൗണ്ടാണ് സര്‍ക്കാരിന് ഈയിനത്തില്‍ ലഭിച്ചത്. ട്രാഫിക് സിഗ്നലില്‍ നില്‍ക്കുമ്പോള്‍, ട്രാഫിക്കില്‍ ക്യൂ കിടക്കുമ്പോള്‍, മറ്റൊരു ലേണര്‍ ഡ്രൈവറെ സൂപ്പര്‍വൈസ് ചെയ്യുമ്പോള്‍ പോലും ഈ നിയമം ബാധകമാണ്.
click on malayalam character to switch languages