തിരുവനന്തപുരം: എ.കെ.ശശീന്ദ്രൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് വൈകിട്ട് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം പ്രതിജ്ഞ ചെയ്ത ശശീന്ദ്രൻ നൂറാം നമ്പർ സ്റ്റേറ്റ് കാറിൽ സെക്രട്ടേറിയറ്റിലെത്തി ഗതാഗതമന്ത്രിയായി ചുമതലയേറ്റു. ഇതോടെ മന്ത്രിസഭയിൽ എൻ.സി.പിക്ക് വീണ്ടും മന്ത്രിയായി.
ഫോൺവിളി കെണി വിവാദത്തെതുടർന്ന് കഴിഞ്ഞ വർഷം മാർച്ച് 26 നാണ് ഗതാഗത മന്ത്രിയായിരുന്ന ശശീന്ദ്രൻ രാജിവച്ചത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി കുറ്റവിമുക്തനാക്കിയതിനെതുടർന്നാണ് പത്ത് മാസത്തിന്ശേഷം ശശീന്ദ്രൻ വീണ്ടും മന്ത്രിപദത്തിലെത്തിയത്. ഈ മന്ത്രിസഭയിൽ രണ്ട് പ്രാവശ്യം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രി എന്ന പ്രത്യേകതയുമുണ്ട്.സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് പ്രതിപക്ഷം വിട്ടുനിന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, എ.കെ.ബാലൻ, എ.സി.മൊയ്തീൻ, ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, സി.രവീന്ദ്രനാഥ്, മാത്യു ടി.തോമസ്, കെ.ടി. ജലീൽ, വി.എസ്. സുനിൽകുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ.ശൈലജ, പി.തിലോത്തമൻ, ചീഫ് സെക്രട്ടറി പോൾ ആന്റണി, ഡി.ജി.പി ലോക് നാഥ് ബഹ്റ, ശശീന്ദ്രന്റെ ഭാര്യ അനിത, മകൻ വരുൺ, ബന്ധുക്കൾ, എം.എൽ.എമാർ, എൻ.സി.പി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനും നൽകുകയാണ് പ്രധാന ലക്ഷ്യമെന്ന് സത്യപ്രതിജ്ഞയ്ക്ക്ശേഷം ശശീന്ദ്രൻ മാദ്ധ്യമപ്രവർത്തകരോട‌് പറഞ്ഞു. കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ ഭാരിച്ച ഉത്തരവാദിത്തമാണ് മുന്നിലുള്ളത്. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രതിപക്ഷം പങ്കെടുക്കാത്തിതിനെപ്പറ്റിയും കേസുമായി ബന്ധപ്പെട്ട നിയമനടപടികളെപ്പറ്റിയും പ്രതികരിക്കുന്നില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
അതിനിടെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ തിരുവനന്തപുരം ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയുടെ വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
click on malayalam character to switch languages