ലണ്ടൻ: ബ്രെക്സിറ്റ് വിവാദത്തിൽപ്പെട്ട് ദുഷ്‌പേരുകൾ കേട്ട മേയ് പുതിയ തീരുമാനങ്ങളുമായാണ് പുതുവർഷത്തെ വരവേൽക്കുന്നത്. മന്ത്രിസഭയിൽ കാതലായ അഴിച്ച് പണി നടത്തി പുതിയൊരു നേതൃത്വത്തെ കൊണ്ട് വരാനാണ് മേയുടെ ശ്രമം. നിലവിലെ മന്ത്രിസഭയിൽ നിന്ന് നാലോളം മുതിർന്ന മന്ത്രിമാരെ പുറത്താക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്ന് ലഭിക്കുന്ന സൂചനകൾ.
സ്‌കൂൾ, പോലീസ്, ഭാവന നിർമ്മാണം, എൻ എച്ച് എസ് തുടങ്ങിയ മേഖലകളിൽ ജനോപകാര പ്രദങ്ങളായ പുതിയ പദ്ധതികൾ പുതു വർഷത്തിൽ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി തെരേസാ മേയ്. അതിനു മുൻപ് തന്നെ വിവിധ വകുപ്പുകളിൽ കാതലായ മാറ്റങ്ങൾ വരുത്തണമെന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം. പരിചയസമ്പന്നരും കഴിവ് തെളിയിച്ചവർക്കും കൂടുതൽ പ്രാമുഖ്യം നൽകി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മേയ്. ഇതിൽ പ്രധാനം ഫോറിൻ സെക്രട്ടറി ബോറിസ് ജോൺസണിന് സ്ഥാന ചലനം ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കടുത്ത ബ്രെക്സിറ്റ് വാദിയായ ബോറിസ് പല കാര്യങ്ങളിലും മേയുമായി പരസ്യമായി ഏറ്റുമുട്ടിയെന്നതാണ് പ്രധാന ആരോപണം. സ്ഥാനചലനം ഉണ്ടാകുമെങ്കിലും മന്ത്രിസഭയിലെ തന്നെ അപ്രധാനമല്ലാത്ത മറ്റേതെങ്കിലും വകുപ്പുകൾ ഏൽപ്പിക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ടുകൾ.
ട്രാൻസ്‌പോർട്ട് സെക്രട്ടറി ക്രിസ് ഗെയിലിങ്, കോമൺസ് ലീഡർ ആൻഡ്രിയ ലീസ്ഡോം, എഡ്യൂക്കേഷൻ സെക്രട്ടറി ജസ്റ്റിൻ ഗ്രീനിങ്, ടോറി പാർട്ടി ചെയർമാൻ പാട്രിക് മാക്ലോഗ്‌ലിന് തുടങ്ങിയവരാണ് മേയുടെ ഹിറ്റ് ലിസ്റ്റിൽ ഉള്ളവരെന്നാണ് വിവരം. എന്നാൽ ചാൻസലർ ഫിലിപ് ഹാമാൻഡ്, ഹെൽത്ത് സെക്രട്ടറി ജെറമി ഹണ്ട് തുടങ്ങിയവർക്ക് നൂറിൽ നൂറാണ് മേയ് നൽകിയിരിക്കുന്നത്. കൂടാതെ ജൂനിയർ മിനിസ്റ്റർമാരായ ഡൊമിനിക് റാബ്, ബ്രാണ്ടൻ ലൂയിസ്, ഡാമിയൻ ഹിൻഡ്‌സ് തുടങ്ങിയർ മുൻപന്തിയിലെത്തുമെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
click on malayalam character to switch languages