ലണ്ടൻ: ബ്രെക്സിറ്റ് കരാറുകൾക്ക് ക്യാബിനറ്റിൽ ഭൂരിപക്ഷ പിന്തുണ ലഭിച്ചതിന് പിന്നാലെ പ്രധാനമന്ത്രി തെരേസാ മെയ് നേരിട്ടത് നാല് മന്ത്രിമാരുടെ രാജി. എന്നാൽ കടുത്ത ബ്രെക്സിറ്റ് വാദികളെപ്പോലും അമ്പരിപ്പിക്കുന്ന തരത്തിലാണ് മേയുടെ പുതിയ നീക്കങ്ങൾ. യൂറോപ്യൻ യൂണിയൻ വിട്ടു പോകുന്നതിനുള്ള കരാറിന്റെ കരട് രൂപത്തിന് അഞ്ചു മണിക്കൂറുകളോളം നീണ്ട ക്യാബിനറ്റ് യോഗത്തിന് ശേഷമാണ് മേയ് അംഗീകാരം നേടിയെടുത്തത്. പത്തോളം മന്ത്രിമാർ പ്രതിഷേധം രേഖപ്പെടുത്തിയ ചർച്ചകൾക്കൊടുവിൽ ഭൂരിപക്ഷം മേയ് പക്ഷത്തിനായിരുന്നു. എന്നാൽ ചർച്ചകൾക്ക് പിന്നാലെ മന്ത്രിസഭയിലെ നാല് മന്ത്രിമാരാണ് തത്സ്ഥാനം രാജി വച്ചൊഴിഞ്ഞത്. ബ്രെക്സിറ്റ് സെക്രട്ടറിയായിരുന്ന ഡൊമിനിക് റാബിന്റെ രാജിയായിരുന്നു മെയ് പക്ഷത്തെ ഏറെ ഞെട്ടിച്ചത്.
എന്നാൽ തൊട്ടടുത്ത ദിവസം തന്നെ പ്രധാനമന്ത്രി തെരേസാ മേയ് ബ്രെക്സിറ്റ് ചർച്ചകളുടെ ചുമതല ഏറ്റെടുത്തു. ബ്രെക്സിറ് സെക്രട്ടറിയായി സ്റ്റീഫൻ ബാർക്ലെയ്‌യെ നിയമിച്ചതിന് ശേഷമായിരുന്നു മേയുടെ പ്രഖ്യാപനം. തുടർ ദിവസങ്ങളിൽ നടക്കുന്ന ബ്രെക്സിറ്റ് ചർച്ചകൾ ഇനി പ്രധാനമന്ത്രി തന്നെ നേരിട്ട് നിർവ്വഹിക്കും. ബ്രെക്സിറ്റ് സെക്രട്ടറിയായി ചുമതലയേൽക്കുന്ന സ്റ്റീഫൻ ബാർക്ലെയ് ബ്രെക്സിറ്റിനെ സംബന്ധിച്ച ആഭ്യന്തര കാര്യങ്ങൾക്ക് നേതൃത്വം നൽകും.
അതേസമയം മുൻ ഹോം സെക്രട്ടറിയായിരുന്ന ആംബർ റുഡ് മന്ത്രിസഭയിൽ തിരിച്ചെത്തിയതാണ് ആരെയും അത്ഭുതപ്പെടുത്തുന്നത്. ക്യാബിനറ്റിൽ വർക്ക്സ് ആൻഡ് പെൻഷൻ സെക്രട്ടറിയായാണ് നിയമനം. നേരത്തെ വിൻഡ്റഷ് അഭയാർത്ഥി വിവാദത്തെത്തുടർന്ന് രാജി വച്ചതായിരുന്നു ആംബർ റുഡ്. ആംബർ റൂഡും ക്യാബിനറ്റിൽ എത്തിയതോടെ മേയ് പക്ഷത്തിന് കൂടുതൽ കരുത്തായി.
മെയ് വിരുദ്ധ പക്ഷം കൂടുതൽ അടവുകളുമായി രംഗത്തെത്തുകയാണ്. പ്രമുഖ ടോറി നേതാവ് ജേക്കബ് റീസിന്റെ നേതൃത്വത്തിലാണ് മേയ്‌ക്കെതിരെ കളമൊരുങ്ങന്നത്. എന്നാൽ ബ്രെക്സിറ്റ് കരാറുകളെത്തുടർന്ന് ക്യാബിനറ്റിൽ നിന്ന് രാജി വയ്ക്കുമെന്ന് വിശ്വസിച്ചിരുന്ന മൈക്കിൾ ഗോവ്, പെനി മൊർഡാൻഡ്, ക്രിസ് ഗെയ്‌ലിങ്, ആൻഡ്രിയ ലീഡ്‌സം തുടങ്ങിയവരുടെ പിന്മാറ്റം പ്രതിപക്ഷ നിരയിലും ടോറി വിമതർക്കിടയിലും ആശങ്കയുളവാക്കിയിട്ടുണ്ട്.
click on malayalam character to switch languages