1 GBP = 104.16

യൂറോപ്പില്‍ ചരിത്രം കുറിച്ചു കൊണ്ട് സീറോ മലബാര്‍ സഭ; ബ്രിട്ടനിലെ പുതിയ രൂപതയുടെ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായി

യൂറോപ്പില്‍ ചരിത്രം കുറിച്ചു കൊണ്ട് സീറോ മലബാര്‍ സഭ; ബ്രിട്ടനിലെ പുതിയ രൂപതയുടെ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായി

പ്രസ്റ്റണ്‍: യൂറോപ്പില്‍ ചരിത്രമെഴുതി കൊണ്ട് ബ്രിട്ടനിലെ പുതിയ സീറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിഷിക്തനായി. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ബ്രിട്ടനിലെ പ്രസ്റ്റണ്‍ നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ പതിനായിരത്തോളം വരുന്ന മലയാളികളും ഇംഗ്ലീഷുകാരുമടങ്ങുന്ന വിശ്വാസി സമൂഹം സാക്ഷ്യം വഹിച്ചു. ലങ്കാസ്റ്റര്‍ ബിഷപ്പ് മൈക്കിള്‍ കാംബെല്‍, പാലാ രൂപതാ മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, എന്നിവര്‍ കര്‍മ്മത്തിന് സഹകാര്‍മ്മികത്വം വഹിച്ചു.
img_1666
img_1708
12 മണിക്കു ഗായക സംഘം ഗാന ശുശ്രൂഷ ആരംഭിച്ചതോടെയാണ് ശുശ്രൂഷകള്‍ക്ക് തുടക്കമായത്. 1.30ന് നോര്‍ത്ത് എന്‍ഡ് സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന മെത്രാഭിഷേക വേദിയിലേക്ക് പ്രധാന കാര്‍മ്മികരും നിയുക്തമെത്രാനും സഹകാര്‍മ്മികരായ മറ്റു മെത്രാന്മാരാലും വൈദീകരാലും എത്തിചേര്‍ന്നു. പ്രദക്ഷിണത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയിലെ എല്ലാ വി. കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നും ഓരോ പ്രതിനിധികളും പങ്കെടുത്തിരുന്നു.
unnamed
img_1755
പ്രദക്ഷിണം മെത്രാഭിഷേക വേദിയിലെത്തിയപ്പോള്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിനെ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ മെത്രാനായി നിയമിച്ചു കൊണ്ട് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പുറപ്പെടുവിച്ച നിയമന പത്രം (ബൂളാ) വായിച്ചു. തുടര്‍ന്ന് നിയുക്ത മെത്രാന്‍ രക്തസാക്ഷികളുടെ തിരുശേഷിപ്പ് വന്ദനം നടത്തുകയുണ്ടായി. പ്രധാന കാര്‍മ്മികനായ കര്‍ദ്ദിനാളിന്റെ മുന്നില്‍ മുട്ടുകുത്തി നിന്ന് നിയുക്ത മെത്രാന്‍ വിശ്വാസ പ്രഖ്യാപനം നടത്തി. തുടര്‍ന്നു വലതുകരം സുവിശേഷത്തില്‍ വച്ച് നിയുക്ത മെത്രാന്‍ സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ന്നു പ്രധാന കാര്‍മ്മികനായ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ വി കുര്‍ബാനക്കു തുടക്കമായി.
img_1769
img_1799
വിശുദ്ധ കുര്‍ബാന മദ്ധ്യേ മെത്രാഭിഷേക ശുശ്രൂഷയുടെ ഏറ്റവും പ്രധാന കര്‍മ്മമായ കൈവയ്പ് പ്രാര്‍ത്ഥനാ നടന്നു. രണ്ടു കൈവെയ്പ്പ് പ്രാര്‍ത്ഥനാകളാണ് നടന്നത്. ഇതോടെ ജോസഫ് സ്രാമ്പിക്കല്‍ മെത്രാന്‍ പദവിയിലേക്കുയര്‍ത്തപ്പെട്ടു. മെത്രാന്റെ ഔദ്യോഗിക സ്ഥാന ചിഹ്നങ്ങളായ തൊപ്പി, അജപാലന ദണ്ഡ് എന്നിവ ധരിക്കാന്‍ അദ്ദേഹം യോഗ്യനായി. ഇതോടെയാണ് മെത്രാഭിഷേക ശുശ്രൂഷകള്‍ അവസാനിച്ചത്. തിരുകര്‍മ്മങ്ങളില്‍ പങ്കാളികളായ എല്ലാ മെത്രാന്മാരും പുതിയ മെത്രാനെ ആശ്ലേഷിച്ച് അനുമോദിച്ചു.
img_1857
img_1869
അതിവിശിഷ്ട്ടവും ആത്മീയത നിറഞ്ഞു നിന്നിരുന്നതുമായ ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നും ബ്രിട്ടനില്‍ നിന്നും നിരവധി മെത്രാന്‍മാരും എത്തിചേര്‍ന്നിരിന്നു. കോട്ടയം ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് , ഉജ്ജയിന്‍ മെത്രാനായ മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, യൂറോപ്പ് അപ്പസ്തോലിക്ക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത്, പാലാ രൂപതാ
മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, ചിക്കാഗോ മെത്രാന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഇരിഞ്ഞാലക്കുട മെത്രാന്‍ മാര്‍ പോളി കണ്ണക്കാടന്‍, ലിവര്‍പൂള്‍ ആര്‍ച്ച് ബിഷപ്പ് മാല്‍ക്കം മക്മഹോന്‍, ലങ്കാസ്റ്റര്‍ മെത്രാന്‍ ബിഷപ്പ് മൈക്കിള്‍ കാംബെല്‍, ലീഡ്സ് മെത്രാന്‍ ബിഷപ്പ് മാര്‍ക്കസ് സ്റ്റോക്ക്, ലിവര്‍പൂള്‍ സഹായമെത്രാന്‍ ബിഷപ്പ് തോമസ് വില്യംസ്, മദര്‍വെല്‍ മെത്രാന്‍ ബിഷപ്പ് ജോസഫ് ആന്റണി, ഉക്രേനിയന് സഭ ഹോളി ഫാമിലി ലണ്ടന്‍ രൂപത മെത്രാന്‍ ബിഷപ്പ് ഹ്ലിബ് ലോംഞ്ചെന, സാല്‍ഫോര്‍ഡ് മെത്രാന്‍ ജോണ്‍ സ്റ്റാന്‍ലി കെന്നത്ത് അര്‍ണോള്‍ഡ്, റെക്സം മെത്രാന്‍ പീറ്റര്‍ മാല്‍ക്കം, ബ്രിഗ്‌നാല്‍ ഡാര്‍ക്കല്‍സ് രൂപത ബിഷപ്പ് സ്റ്റീഫന്‍ റോബ്‌സണ്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

unnamed-1
img_1893

സ്രാമ്പിക്കല്‍ പരേതനായ മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും ആറു മക്കളില്‍ നാലാമനായി 1967 ആഗസ്റ്റ് 11ന് ജനിച്ച ബെന്നി മാത്യു എന്നറിയപ്പെടുന്ന ജോസഫ് ശ്രാമ്പിക്കല്‍ പാലാ രൂപതയിലെ ഉരുളികുന്നം ഇടവകാംഗമാണ്. വലിയകൊട്ടാരം എല്‍.പി. സ്‌കൂള്‍, ഉരുളികുന്നം സെന്റ് ജോര്‍ജ് യു. പി. സ്‌കൂള്‍,വിളക്കുമാടം സെന്റ് ജോസഫ് ഹൈസ്‌കൂള്‍ എന്നിവടങ്ങളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം നടത്തി. തുടര്‍ന്നു പാലാ സെന്റ് തോമസ് കോളേജില്‍ നിന്നു പ്രീഡിഗ്രിയും, പൊളിറ്റിക്കല്‍ സയന്‍സില്‍ ഡിഗ്രിയും ബിരുദാനന്തര ബിരുദവും അദ്ദേഹം നേടി. പാലാ സെന്റ് തോമസ് ട്രെയിനിംഗ് കോളേജില്‍നിന്നു ബി.എഡും കര്‍ണാടകയിലെ മംഗലാപുരം യൂണിവേഴ്‌സിറ്റിയില്‍ നിന്നു എം.എഡും ഇംഗ്‌ളണ്ടിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു പൗരസ്ത്യദൈവശാസ്ത്രത്തില്‍ മാസ്റ്റേഴ്‌സ് ബിരുദവും മെത്രാന്‍ കരസ്ഥമാക്കിയിട്ടുണ്ട്.

പാലാ ഗുഡ് ഷെപ്പേര്‍ഡ് സെമിനാരിയില്‍ മൈനര്‍ സെമിനാരി പഠനവും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ തത്വശാസ്ത്രപഠനവും പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ദൈവശാസ്ത്രപഠനത്തിനായി റോമിലെ ഉര്‍ബന്‍ സെമിനാരിയിലേക്കു അയയ്ക്കപ്പെട്ടു. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍ ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. ഉര്‍ബന്‍ യൂണിവേഴ്‌സിറ്റിയില്‍ ദൈവശാസ്ത്രത്തില്‍ ബിരുദവും ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും നേടിയ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ 2000 ആഗസ്റ്റ് 12ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു.
img_1894
പാലാ രൂപത ഇവാഞ്ചലൈസേഷന്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, കുടുംബകൂട്ടായ്മ, കരിസ്മാറ്റിക് മൂവ്‌മെന്റ്, ജീസസ് യൂത്ത്, രൂപതാ ബൈബിള്‍ കണവന്‍ഷന്‍, പ്രാര്‍ഥനാഭവനങ്ങള്‍ എന്നിവയുടെ സാരഥ്യം അദ്ദേഹം വഹിച്ചിട്ടുണ്ട്. 2005 മുതല്‍ 2013 വരെ പാലാ രൂപതാ മെഡിക്കല്‍ എഡ്യുക്കേഷന്‍ ട്രസ്റ്റിന്റെ സെക്രട്ടറിയായിരുന്നു. 2012 മുതല്‍ 2013 ആഗസ്റ്റ് 31ന് റോമിലെ പൊന്തിഫിക്കല്‍ ഉര്‍ബന്‍ കോളേജില്‍ വൈസ് റെക്ടറായി ചാര്‍ജെടുക്കുന്നതു വരെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
img_1948
img_2017
മംഗലാപുരത്തെ പഠനകാലത്ത് ബല്‍ത്തംഗടി രൂപതയിലെ കംഗനടി സെന്റ് അല്‍ഫോന്‍സാ ഇടവകയിലും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പഠനകാലത്ത് ഇംഗ്ലണ്ടിലും കഴിഞ്ഞ മൂന്നു വര്‍ഷമായി റോമിലും സീറോ മലബാര്‍ വിശ്വാസികളുടെ അജപാലന ആവശ്യങ്ങളില്‍ സഹായിച്ചിരുന്നു. കരുണയുടെ വര്‍ഷത്തില്‍ പരിശുദ്ധപിതാവു ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രത്യേകം നിയോഗിച്ച ആയിരത്തിലധികം കരുണയുടെ പ്രേഷിതരില്‍ ഒരാള്‍ കൂടിയാണ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍.

Post Your Comments Here ( Click here for malayalam )

Press Esc to close
show more