2018ൽ യു എ ഇയിൽ നിന്ന് ഒളിച്ച് കടക്കവേ പിടിക്കപ്പെട്ട് ബന്ദിയാക്കപ്പെട്ട ദുബായ് ഭരണാധികാരി ഷെയ്ഖ് റാഷിദ് അൽ മക്തുമിൻറെ മകളായ ലത്തീഫ രാജകുമാരിയുടെ വിഡിയോ പുറത്ത് വന്നതോടെ അന്വേഷണം ആവശ്യപ്പെട്ട് ലോക രാജ്യങ്ങളും യു എൻ മനുഷ്യാവകാശ വിഭാഗവും ഇടപെടുന്നു. ലത്തീഫ രാജകുമാരി ജീവനോടെയുണ്ടോ എന്നത് സംബന്ധിച്ച് ജനങ്ങൾക്ക് അവകാശമുണ്ടെന്നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രതികരിച്ചത്. കേസ് സംബന്ധിച്ച് അന്വേഷണവും അദ്ദേഹം ആവശ്യപ്പെട്ടു.
ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കേസ് അന്വേഷിക്കാൻ വിവിധ മേഖലകളിൽ നിന്ന് യു എൻ നിന് സമ്മർദ്ദമേറുകയായിരുന്നു. ലത്തീഫ രാജകുമാരിയെക്കുറിച്ചുള്ള അന്വേഷണങ്ങൾ യുഎഇ യുമായി ബന്ധപ്പെട്ട് അന്വേഷിക്കുമെന്ന് യുഎൻ മനുഷ്യാവകാശ കമ്മീഷണർ ഓഫീസ് പ്രതികരിച്ചു. ലത്തീഫ രാജകുമാരിയുടെ വീഡിയോകൾ വിശകലനം ചെയ്തുകഴിഞ്ഞാൽ യുഎൻ വർക്കിംഗ് ഗ്രൂപ്പ് ഓൺ ആർബിട്രറി ഡിറ്റൻഷൻ അന്വേഷണം ആരംഭിക്കുമെന്ന് വക്താവ് പറഞ്ഞു.
യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ നിന്ന് (യുഎഇ) പലായനം ചെയ്യാനുള്ള ശ്രമത്തെ തുടർന്ന് പുറത്തിറക്കിയ രഹസ്യ വീഡിയോകളിൽ പിതാവ് ബന്ദിയാക്കിയതായി ദുബായ് രാജകുമാരി ആരോപിച്ചു. ലത്തീഫ രാജകുമാരി ലോകത്തിലെ ഏറ്റവും ധനികരിൽ ഒരാളായ ദുബായിലെ ശതകോടീശ്വരൻ ഭരണാധികാരി മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മകളാണ്.
2018 ഫെബ്രുവരിയിൽ ദുബായിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഉടൻ തന്നെ രാജകുടുംബം ലത്തീഫയെ തിരിച്ചെത്തിക്കുകയായിരുന്നു. തിരിച്ചെത്തിയതിനെത്തുടർന്ന് തന്നെ മർദ്ദിക്കുകയും മയക്കുമരുന്ന് നൽകി ജയിലിൽ അടയ്ക്കുകയും ചെയ്തുവെന്നും 35 വയസുകാരി പറയുന്നുണ്ട്. പിന്നീട് രാജകീയ വില്ലയിൽ പൂട്ടിയിട്ട് സായുധ കാവലിൽ പാർപ്പിക്കുകയാണ് ചെയ്യുന്നതെന്നും പറയുന്നുണ്ട്. തന്റെ പാസ്‌പോർട്ട് വേണമെന്നും യുഎഇ വിടാൻ സ്വാതന്ത്ര്യമുണ്ടെന്നും അവർ പറയുന്നു.
പിതാവിൽ നിന്ന് രക്ഷപ്പെടുന്നതിനായി 2018 ഫെബ്രുവരി 24 നാണ് ലത്തീഫ സഹായികൾക്കൊപ്പം നൗകയിൽ ദുബായ് തീരം വിട്ടത്. ഗോവയിലെത്തിയ ശേഷം മുംബൈ വഴി അമേരിക്കയിലേക്ക് കടക്കാനായിരുന്നു പദ്ധതി. എന്നാൽ രക്ഷപ്പെടൽ നീക്കമറിഞ്ഞ ദുബായ് ഭരണാധികാരി സായുധ സംഘത്തെ അയച്ച് ഇവരെ കടലിൽ വച്ച് പിടികൂടി തിരികെക്കൊണ്ടു വരാനായിരുന്നു നീക്കം. എന്നാൽ അതിനിടെ തന്നെ ഇന്ത്യൻ സേന ഇവരെ പിടികൂടിയിരുന്നു. ഇന്ത്യൻ സേനയുടെ സഹായത്തോടെയാണ് ഇവരെ പിടികൂടിയതെന്ന് നേരത്തെ തന്നെ വാർത്തകൾ ഉണ്ടായിരുന്നു.
ഷെയ്ഖ് റാഷിദ് അൽ മക്തുമിന്റെ ആറാമത്തെ ഭാര്യ രാജകുമാരി ഹയ (45) മക്കളായ ജലീല, സായിദ് എന്നിവരോടൊപ്പം കഴിഞ്ഞ വർഷം ബ്രിട്ടനിലേക്ക് പലായനം ചെയ്തിരുന്നു.
click on malayalam character to switch languages