നടൻ പൃഥ്വിരാജിനെ കുറിച്ചും പൃഥ്വി ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തെ കുറിച്ചും വാചാലനായിരിക്കുകയാണ് നടൻ മോഹൻലാൽ. ‘വിസ്മയ ശലഭങ്ങൾ’ എന്ന തലക്കെട്ടിലെഴുതിയ ബ്ലോഗിലാണ് മോഹൻലാൽ കാര്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.
ഏറെ തിരക്കുള്ള , ആരാധകരേറെയുള്ള നടനായ പൃഥ്വിരാജ് എന്തിനാണ് ഇപ്പോൾ സംവിധായകനാകുന്നതെന്ന് ചോദിച്ചേക്കാമെന്നും അത് അയാളുടെ പാഷനാണെന്നും മോഹൻലാൽ ബ്ലോഗിൽ കുറിക്കുന്നു. ഒരുപക്ഷേ ലോകത്ത് തന്നെ അപൂർവമായിരിക്കും തിരക്കുള്ള ഒരു നടൻ അതെല്ലാം മാറ്റിവെച്ചിട്ട് സംവിധായകനാകുന്നതെന്നും മോഹൻലാൽ വ്യക്തമാക്കുന്നു.
ഏത് വിഷയത്തിലും വളരെ താത്പര്യത്തോടെ ചെയ്യുമ്പോൾ അത് ഒരു ജോലിയാകില്ല. ചെയ്യുന്ന ആൾ വിഷയമായി മാറും . അയാളിൽ അപ്പോൾ ഒരു പ്രത്യേക ലഹരിയുടെ ….ട്രാൻസിന്റെ അംശം ഉണ്ടാകും . അത്തരക്കാരുമായി സർഗാത്മക കാര്യങ്ങളിൽ ഏർപ്പെടുന്നത് ഏറെ സുഖകരമായ കാര്യമാണ്- മോഹൻലാൽ കുറിക്കുന്നു.
വർഷങ്ങൾക്ക് മുമ്പ് പൃഥ്വിരാജിന്റെ അച്ഛൻ സുകുമാരനൊപ്പം അഭിനയിച്ചതിന്റെ ഓർമകളും മോഹൻലാൽ പങ്കുവെയ്ക്കുന്നുണ്ട്. പൃഥ്വിയുടെ ചലനങ്ങളിൽ സുകുമാരൻ ചേട്ടന്റെ ഒരുപാട് നിഴലുകൾ വീണിട്ടുണ്ടെന്ന് തനിക്ക് തോന്നിയെന്ന് മോഹൻലാൽ വ്യക്തമാക്കുന്നു.
ലൂസിഫർ എന്ന ചിത്രത്തിലെ അപൂർവമായൊരു സംഗമത്തെ കുറിച്ചും മോഹൻലാൽ വാചാലനാകുന്നുണ്ട്. 38 വർഷങ്ങൾക്ക് മുമ്പ് തന്നെ സിനിമയിലേക്ക് കൈപിടിച്ച് കയറ്റിയ പാച്ചിക്ക എന്ന് താൻ വിളിക്കുന്ന ഫാസിൽ. 34 വർഷങ്ങൾക്ക് മുമ്പ് ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിൽ ഫാസിൽ ഒരു വേഷം ചെയ്തിരുന്നു. അതിനു ശേഷം ലൂസിഫറിലും ഫാസിൽ മോഹൻലാലിനൊപ്പം അഭിനയിക്കുന്നുണ്ട്. ലൂസിഫറിന് തിരക്കഥ എഴുതിയിരിക്കുന്നത് തന്റെ പ്രിയപ്പെട്ട ഭരത് ഗോപിച്ചേട്ടന്റെ മകൻ മുരളി ഗോപിയാണ്. കൂടാതെ പൃഥ്വിയുടെ സഹോദരൻ ഇന്ദ്രജിത്തും ചിത്രത്തിലുണ്ട്. ഈ സംഗമം പൂർവകൽപിതമാണെന്ന് വിശ്വസിച്ച് അതിൽ വിശ്മയിക്കാനാണ് തനിക്കിഷ്ടമെന്ന് മോഹൻലാൽ കുറിക്കുന്നു.
തലമുറകൾ ഒഴികിപ്പോകുന്നുവെന്നും അതിന്റെ നടുവിൽ ഒരു നാളം പോലെ അണയാതെ നിൽക്കാൻ താൻ ശ്രമിക്കുന്നുവെന്നും മോഹൻലാൽ പറയുന്നു. പുതിയ തലമുറയ്ക്ക് മുന്നിൽ നിൽക്കുമ്പോൾ ഒരു കലാകാരനെന്ന നിലയിൽ താൻ കൂടുതൽ വിനീതനാകുന്നുവെന്നും അവരിൽ നിന്ന് പഠിക്കാൻശ്രമിക്കുന്നുവെന്നും മോഹൻലാൽ. അതിലെ ആനന്ദം രഹസ്യമായി അനുഭവിച്ച് അതിലൂടെ ഒരു വിസിമയ ശലഭമായി പറന്ന് … പറന്ന്… പറന്ന്… അങ്ങനെ- എന്നു പറഞ്ഞാണ് ലാൽ ബ്ലോഗ് അവസാനിപ്പിച്ചിരിക്കുന്നത്.
click on malayalam character to switch languages