കൊച്ചി: വ്യത്യസ്തത നിറഞ്ഞ ചിരിയും സംസാര ശൈലിയും കൊണ്ട് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടൻ കെ ടി എസ് പടന്നയില്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. കടവന്തറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. നാടകലോകത്ത് നിന്നാണ് പടന്നയില്‍ സിനിമാ ലോകത്തേക്ക് എത്തിയത്. 140 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. രാജസേനന് സംവിധാനം ചെയ്ത അനിയന് ബാവ ചേട്ടന് ബാവ ആണ് ആദ്യ ചിത്രം.
തൊണ്ണൂറുകൾ മുതല്‍ മലയാള സിനിമയില്‍ സജീവമായിരുന്നു. പിന്നീട് സീരിയലുകളിലും അഭിനയിച്ചു. സിനിമാ നടനായിരിക്കുമ്പോഴും തൃപ്പൂണിത്തുറയില്‍ പെട്ടിക്കട നടത്തിയിരുന്നു. 21ാം വയസിൽ സ്വയം സംവിധാനം ചെയ്ത വിവാഹദല്ലാൾ എന്ന നാടകത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു കലാലോകത്തെ ചുവടുവയ്പ്. തുടർന്ന് ജയഭാരത് നൃത്തകലാലയം, ചങ്ങനാശ്ശേരി ഗീഥ, വൈക്കം മാളവിക, ആറ്റിങ്ങൽ ഐശ്വര്യ, കൊല്ലം ട്യൂണ തുടങ്ങി കേരളത്തിലെ പ്രമുഖ നാടകട്രൂപ്പുകളിലെല്ലാം സജീവമായിരുന്ന അദ്ദേഹത്തിന് അഭിനയത്തിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ഉൾപ്പെടെ ലഭിച്ചിട്ടുണ്ട്.
അനിയൻബാവ ചേട്ടൻബാവ എന്ന ജയറാം- രാജസേനൻ ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള പ്രവേശനം. ആദ്യസിനിമയിൽതന്നെ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി വേഷങ്ങൾ അദ്ദേഹത്തെ തേടിയെത്തി. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, വൃദ്ധൻമാരെ സൂക്ഷിക്കുക, കളമശ്ശേരിയിൽ കല്യാണയോഗം, സ്വപ്നലോകത്തെ ബാലഭാസ്കർ, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കോട്ടപ്പുറത്തെ കൂട്ടുകുടുംബം, കഥാനായകൻ, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു തുടങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധിക്കപ്പെടുന്ന വേഷങ്ങളിൽ അഭിനയിച്ചു. സന്മനസുള്ളവർക്ക് സമാധാനം, പകിട പകിട പമ്പരം തുടങ്ങിയ ടെലിവിഷൻ സീരിയലുകളിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു.
നടനായിട്ടും തൃപ്പൂണിത്തുറ കണ്ണൻകുളങ്ങരയിലെ പെട്ടിക്കടയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന വരുമാനമാർഗം. സിനിമയിൽ പ്രതിഫലംപോലും നൽകാതെ കബളിപ്പിക്കുന്ന സാഹചര്യം പലപ്പോഴും ഉണ്ടായെന്ന് അദ്ദേഹം തുറന്നുപറഞ്ഞിരുന്നു.
കൂലിപ്പണിക്കാരനായ കൊച്ചുപടന്നയിൽ തായിയുടെയും കയർത്തൊഴിലാളിയായ മാണിയുടെയും ആറുമക്കളിൽ ഇളയവനായിരുന്നു സുബ്രഹ്മണ്യൻ എന്ന കെടിഎസ് പടന്നയിൽ. ക്ലാസിൽ അഞ്ച് സുബ്രഹ്മണ്യൻമാർ വേറെ ഉണ്ടായിരുന്നതിനാൽ അധ്യാപകനാണ് കെടിഎസ് പടന്നയിൽ എന്നു പേരിട്ടത്. ഫീസടക്കാൻ പണമില്ലാതെവന്നതോടെ ആറാം ക്ലാസിൽ പഠനം നിർത്തി. പന്ത്രണ്ട് വയസ്സുമുതൽ വിവിധ ജോലികൾ ചെയ്തു. മാതാപിതാക്കൾക്ക് സുഖമില്ലാതെ വന്നതോടെ 22ാം വയസിൽ കുടുംബത്തിന്റെ ചുമതല പൂർണമായും പടന്നയിലിന്റെ ചുമലിലായി. രമണിയാണ് ഭാര്യ. ശ്യാം, സ്വപ്ന, സന്നൻ, സാൽജൻ എന്നിവർ മക്കൾ.
click on malayalam character to switch languages