കെ.ആർ. നാരായണൻ നാഷണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ഒരാഴ്ച കൂടി അടച്ചിടാൻ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവായി. ജനുവരി 21 വരെയാണ് അടച്ചിടുക. വിദ്യാർഥി സമരത്തെ തുടർന്ന് കഴിഞ്ഞ 20 ദിവസങ്ങളായി ക്യാമ്പസ് അടച്ചിട്ടിരിക്കുകയായിരുന്നു.
ജാതി വിവേചനം ആരോപിച്ച് വിദ്യാർത്ഥികൾ തുടങ്ങിയ സമരത്തിൽ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ ഡയറക്ടർ ശങ്കർ മോഹനനെതിരെ വിദ്യാർത്ഥികൾ ഉയർത്തിയ പരാതികൾ ശരി വയ്ക്കുന്ന റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചതെന്നാണ് സൂചന.
നിലവിൽ ക്യാമ്പസിൽ സമാന്തര ക്ലാസുകൾ സംഘടിപ്പിച്ച് പഠനവുമായി മുന്നോട്ടു പോവുകയാണ് വിദ്യാർഥികൾ. ക്യാമ്പസ് ഗേറ്റിനു മുൻപിൽ വിദ്യാർത്ഥികൾ സംഘടിപ്പിക്കുന്ന സമരത്തിൻ്റെ 43ആം ദിവസമാണ് ഇന്ന്.
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ളതാണ് കോട്ടയം ജില്ലയിലെ കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് കോളേജ്. ഇവിടെ ആണ് കടുത്ത ജാതിവിവേചനം നടക്കുന്നതായി വിദ്യാർഥികൾ ആരോപിക്കുന്നത്. ഇ-ഗ്രാൻറ് അടക്കം വിദ്യാർത്ഥികളുടെ അവകാശങ്ങൾ ഡയറക്ടർ തടയുന്നതായും ആരോപണമുണ്ട്. ഡയറക്ടർ ശങ്കർ മോഹൻറെ നേതൃത്വത്തിൽ ജാതി വിവേചനവും വിദ്യാർത്ഥി വിരുദ്ധ നിലപാടുമുണ്ടാകുന്നു എന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. സ്വീപ്പർമാരെ ഡയറക്ടറുടെ വീട്ടുജോലി ചെയ്യിപ്പിക്കുന്നെന്ന് ആരോപണമുണ്ട്. വീടിനു പുറത്തെ ശുചിമുറിയിൽ കുളിച്ചതിനുശേഷം മാത്രമേ വീട്ടിലേക്കു കയറ്റാറുള്ളുവെന്നും വിദ്യാർഥികൾ പറയുന്നു.
click on malayalam character to switch languages