നവകേരള നിര്‍മ്മാണത്തില്‍ കെപിഎംജിയുമായി സഹകരിച്ച് മുന്നോട്ടു പോകുമെന്ന് മന്ത്രി ഇപി ജയരാജന്‍. കേരളത്തിന്റെ പുനര്‍നിര്‍മ്മിതിക്ക് നെതര്‍ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.പി.എം.ജിയെ ഏല്‍പ്പിക്കരുതെന്നും ഈ സ്ഥാപനം അതിഗുരുതരമായ വിവാദങ്ങളില്‍ കുരുങ്ങിക്കിടക്കുന്ന കമ്പനിയാണെന്നുമുള്ള പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും വ്യവസായ മന്ത്രി.
കെപിഎംജിക്കെതിരേ വിവിധ ആരോപണങ്ങളുന്നയിച്ച് പ്രതിപക്ഷത്തിന്റെ കത്ത് ലഭിച്ചിട്ടുണ്ട്. എന്നാല്‍, ആരോപണങ്ങളുന്നയിച്ച് കത്തയച്ചിരിക്കുന്നത് മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ്. മന്ത്രി വ്യക്തമാക്കി. പ്രളയക്കെടുതിയെ തുടര്‍ന്നുളള നാശനഷ്ട കണക്കെടുപ്പില്‍ പരാതിയുള്ളവര്‍ ജില്ലാ കളക്ടറെ അറിയിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പിനായി ഐടി വകുപ്പ് പ്രത്യേക മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്.
പ്രളയ ബാധിതര്‍ക്കുള്ള ദുരിതാശ്വാസ വിതരണം പുരോഗമിക്കുകയാണ്. ദുരിതാശ്വാസ കിറ്റുകള്‍ അഞ്ചര ലക്ഷത്തോളം കുടുംബങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞു. 36,000 കിറ്റാണ് വിതരണം ചെയ്യാന്‍ ബാക്കിയുള്ളത്. എത്രയും വേഗം ഇതു പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്. മന്ത്രി പറഞ്ഞു.
അതേസമയം, കെപിഎംജിയെ കുറിച്ച് അന്വേഷിക്കണമെന്ന് വിഎം സുധീരനും ആവശ്യപ്പെട്ടിരുന്നു. കണ്‍സള്‍ട്ടന്‍സിയുടെ പ്രവര്‍ത്തനങ്ങളിലെ ക്രമക്കേടുകളെ കുറിച്ച് സൗത്ത് ആഫ്രിക്ക, ബ്രിട്ടന്‍ ഉള്‍പ്പടെ പല രാജ്യങ്ങളിലും അന്വേഷണ നടപടികളുണ്ടെന്നും സ്ഥാപനത്തിന്റെ വിശ്വാസ്യതയും കാര്യക്ഷമതയും സംബന്ധിച്ച അന്വേഷണം നടത്തി നിജസ്ഥിതി ഉറപ്പുവരുത്തേണ്ടത് ആവശ്യമാണെന്ന് കാട്ടി മുഖ്യമന്ത്രിക്കും വ്യവസായ, റവന്യു, ധനം, നിയമം, ജല വിഭവ, പൊതുമരാമത്ത്, കൃഷി എന്നീ വകുപ്പ് മന്ത്രിമാര്‍ക്കുമാണ് സുധീരന്‍ കത്തു നല്‍കിയിരുന്നത്.
click on malayalam character to switch languages