ഒട്ടാവ: കർഷക സമരത്തെ പിന്തുണച്ചതിന് ഇന്ത്യ ഹൈകമീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതൊന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ ബാധിച്ചതേയില്ല.
കേന്ദ്ര സർക്കാറിൻെറ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഡൽഹി-ഹരിയാന അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിനുള്ള തൻെറ പിന്തുണ ഒരിക്കൽ കൂടി വ്യക്തമാക്കിയിരിക്കുകയാണ് ട്രൂഡോ. ലോകത്ത് എവിടെയും സമാധാനപരമായി സമരം ചെയ്യുന്നവരുടെ അവകാശങ്ങൾക്കൊപ്പം കാനഡ നിലകൊള്ളുമെന്ന് ഒട്ടാവയിൽ മാധ്യമപ്രവർത്തകരോട് സംവദിക്കവേ അദ്ദേഹം വ്യക്തമാക്കി.
കർഷക സമരങ്ങളുമായി ബന്ധപ്പെട്ട് ട്രൂഡോ നടത്തിയ ആദ്യ പ്രതികരണത്തിൽ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി കേന്ദ്ര സർക്കാർ പ്രതിഷേധം അറിയിച്ചിരുന്നു. ട്രൂഡോയുടെ പരാമര്‍ശം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ഗുരുതരമായി ബാധിക്കുമെന്നായിരുന്നു ഇന്ത്യ ഹൈകമീഷണറെ അറിയിച്ചത്.
‘കർഷക സമരത്തെക്കുറിച്ച് പറയാതിരിക്കാൻ തനിക്കാവില്ല. ആശങ്കാജനകമാണ് സാഹചര്യം. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തിനൊപ്പമാണ് എക്കാലവും കാനഡ. ചർച്ചയുടെ വഴിയിലാണ് കാനഡ വിശ്വസിക്കുന്നത്’ – ഇങ്ങനെയായിരുന്നു ഗുരുനാനാക്ക് ജയന്തി ദിനത്തിൽ സിഖ് സമൂഹത്തെ അഭിസംബോധന ചെയ്തു സംസാരിച്ച ട്രൂഡോയുടെ ആദ്യ പ്രതികരണം.
ട്രൂഡോയുടെ പരാമര്‍ശത്തില്‍ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിര്‍ശനമുന്നയിച്ചിരുന്നു. വിഷയത്തില്‍ വ്യക്തമായ ധാരണയില്ലാതെയുള്ള പ്രസ്താവനയാണ് ട്രൂഡോ നടത്തിയതെന്നായിരുന്നു വിദേശകാര്യമന്ത്രാലത്തിന്‍റെ പ്രതികരണം. എന്നാൽ ഇന്ത്യയുടെ പ്രതിഷേധങ്ങൾ തള്ളിക്കൊണ്ട് സ്വന്തം നിലപാടിൽ ഉറച്ചുനിൽക്കുമെന്നാണ് ട്രൂഡോ നൽകുന്ന സൂചന.
click on malayalam character to switch languages