കെറ്ററിംഗ്: യുകെ മലയാളി സമൂഹത്തെയാകെ നടുക്കിയ കൂട്ടക്കൊലപാതകത്തിൽ
52 കാരനായ സാജു ചെലവേലിനെതിരെ മൂന്ന് കൊലപാതക കുറ്റങ്ങളാണ് ഡിറ്റക്ടീവുകൾ ഇന്നലെ രാത്രി ചുമത്തിയത്. കെറ്ററിംഗ് എൻഎച്ച്എസ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന മലയാളി നേഴ്സായ അഞ്ജുവിന്റേയും രണ്ടു മക്കളുടെയും കൊലപാതകത്തിലാണ് പ്രതിയായ ഭർത്താവ് സാജുവിനെതിരെ നോർത്താംപ്ടൺഷെയർ പോലീസ് കൊലക്കുറ്റങ്ങൾ ചുമത്തിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.
ഡിസംബർ 15 വ്യാഴാഴ്ച രാവിലെ 11.15 ന് കെറ്ററിംഗിലെ പീതർടൺ കോർട്ടിലെ ഗ്രൗണ്ട് ഫ്ലോർ ഫ്ലാറ്റിൽ അഞ്ജു അശോക്, 35, ജീവ സാജു, 6, ജാൻവി സാജു, 4 എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കണ്ടെത്തിയത്. പാരാമെഡിക്കുകൾ പരമാവധി ശ്രമിച്ചിട്ടും ഇവരുടെ ജീവൻ രക്ഷിക്കാനായില്ല. അഞ്ജു സംഭവസ്ഥലത്തും കുട്ടികൾ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
ലെസ്റ്റർ റോയൽ ഇൻഫർമറിയിൽ ഫോറൻസിക് പോസ്റ്റ്‌മോർട്ടം പരിശോധനകൾ നടന്നു, ശ്വാസം മുട്ടിയാണ് മൂവരും മരിച്ചതെന്നാണ് നിഗമനം. ഡിസംബർ 19 തിങ്കളാഴ്ച നോർത്താംപ്ടൺ മജിസ്‌ട്രേറ്റ് കോടതിയിൽ സാജു ചെലവാലേലിനെ പോലീസ് ഹാജരാക്കും. ഇന്നലെയാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പോലീസ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.
“ഞങ്ങളുടെ ചിന്തകൾ അഞ്ജുവിന്റെയും ജീവയുടെയും ജാൻവിയുടെയും കുടുംബത്തോടൊപ്പമാണ്, അവർക്ക് നീതി ലഭിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു.
ഇത്തരത്തിലുള്ള സംഭവങ്ങൾ അവിശ്വസനീയമാംവിധം വേദനാജനകമാണ്, വ്യാഴാഴ്ച 999 കോളിനോട് പ്രതികരിച്ച അല്ലെങ്കിൽ തുടർന്നുള്ള അന്വേഷണത്തിൽ ഏർപ്പെട്ട എല്ലാവർക്കും, അവർ കാണിച്ച പ്രൊഫഷണലിസത്തിനും ബഹുമാനത്തിനും നന്ദി പറയാൻ ഞാൻ ഈ അവസരം വിനിയോഗിക്കുന്നു.
ഇത്തരത്തിലുള്ള ഒരു സംഭവം നടക്കുന്നത് എത്രമാത്രം അസ്വസ്ഥമാക്കുന്നുവെന്ന് ഞങ്ങൾക്കറിയാവുന്നതിനാൽ പ്രാദേശിക സമൂഹത്തിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രദേശത്ത് പട്രോളിംഗിൽ ഞങ്ങളുടെ നെയ്ബർഹുഡ് പോലീസിംഗ് ടീമിലെ അംഗങ്ങൾ തുടരും, എന്തെങ്കിലും ആശങ്കകളുള്ളവരോട് ദയവായി അവരോട് സംസാരിക്കാൻ ഞാൻ അഭ്യർത്ഥിക്കുന്നു.” സീനിയർ ഇൻവെസ്റ്റിഗേറ്റിംഗ് ഓഫീസർ, ഡിറ്റക്ടീവ് ഇൻസ്പെക്ടർ സൈമൺ ബാൺസ് പറഞ്ഞു.
വൈക്കം കുലശേഖരമംഗലം ആറാക്കൽ അശോകന്റെ മകളാണ് അഞ്ജു. സാജു കണ്ണൂർ സ്വദേശിയാണ്.
click on malayalam character to switch languages