1 GBP = 103.92

പ്രളയത്തെ അതിജീവിച്ച കേരളത്തിന് ഇന്ന് 62; മാന്യ വായനക്കാർക്ക് കേരളപ്പിറവിദിനാശംസകൾ

പ്രളയത്തെ അതിജീവിച്ച കേരളത്തിന് ഇന്ന് 62; മാന്യ വായനക്കാർക്ക് കേരളപ്പിറവിദിനാശംസകൾ

കൊച്ചി: ഇന്ന് നവംബര്‍ ഒന്ന്. ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകൃതമായിട്ട് 62 വര്‍ഷം തികയുന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കപ്പെട്ടതിനെ തുടര്‍ന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയില്‍ പിറവി കൊണ്ട ദിനം മലയാളിക്ക് അഭിമാനത്തിന്റെ ദിനം കൂടി. പ്രളയം തകർത്തെറിഞ്ഞ ജീവിതസാഹചര്യങ്ങളെ അതിജീവിച്ചാണ് കേരളമിന്ന് ലോകത്തിന് മുന്നിൽ തലയെടുപ്പോടെ നിൽക്കുന്നത്. അതിജീവനത്തിന്റെ പാതയിലും സ്ത്രീ പുരുഷ സമത്വത്തെ ഹനിച്ച് കൊണ്ട് നമ്മുടെ കൊച്ചുകേരളത്തിൽ മതത്തിന്റെ പേരിൽ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന മുതലെടുപ്പുകൾ ലജ്ജാകരം തന്നെ.

പരശുരാമന്‍ എറിഞ്ഞ മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി ഉണ്ടായതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും അല്ല, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറുകയായിരുന്നെന്നും പറയുന്നു. വിവിധ രാജകുടുംബങ്ങള്‍ക്ക് കീഴിലായിരുന്ന കേരള ജനത സ്വാതന്ത്യ്രം കിട്ടിയതിനു ശേഷവും ഒരു സംസ്ഥാനമെന്ന നിലയില്‍ ഏകീകരിക്കപ്പെട്ടത് പിന്നെയും വര്‍ഷങ്ങള്‍ക്കു ശേഷം.

മലയാളം സംസാരിക്കുന്നവരെല്ലാം ഒരു സംസ്ഥാനത്തിന്റെ കുടക്കീഴില്‍ വരുന്നത് 1956 നവംബര്‍ ഒന്നിന്. സ്വാതന്ത്യ്രം കിട്ടി രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം 1949ല്‍ തിരു-കൊച്ചി സംസ്ഥാനം രൂപം കൊണ്ടതെങ്കിലും മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. പ്രാദേശിക അതിര്‍ത്തികള്‍ ഭേദിച്ച് മലയാളി കേരളം എന്ന സംസ്ഥാനത്തിന്‍ കീഴില്‍ വരുന്നതിന് 1956 നവംബര്‍ ഒന്ന് വരെ കാത്തിരിക്കേണ്ടിവന്നു. ആ കാത്തിരിപ്പിന്റെ സഫലത ആഘോഷിക്കുകയാണ് നവംബര്‍ ഒന്നിന് മലയാളികള്‍. തിരുവിതാംകൂറും കൊച്ചിയും ഒരുമിച്ചാണ് തിരുകൊച്ചി സംസ്ഥാനം ഉണ്ടായത്. എന്തായാലും ഇന്ത്യയുടെ തെക്കേ അറ്റത്ത് കിടക്കുന്ന കൊച്ചുപ്രദേശം 62 വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുന്നു. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിലെല്ലാം കേരളം ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ്. വിനോദ സഞ്ചാര മേഖലയിലും ബഹുദൂരം മുന്നേറിയിരിക്കുന്നു.

എല്ലാ മാന്യ വായനക്കാർക്കും യുക്മ ന്യൂസ് ടീമിന്റെ കേരളപ്പിറവി ദിനാശംസകൾ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more