കൊച്ചി: ബാങ്കിങ് മേഖലയുടെ പ്രതിഷേധത്തെ തുടർന്ന് പരസ്യം പിൻവലിച്ച് കല്യാൺ ജ്വല്ലേഴ്സ്. ബാങ്കിങ് സമൂഹത്തിനെ വേദനിപ്പിച്ചതിനാലാണ് പരസ്യം പിൻവലിക്കുന്നതെന്ന് വാർത്താക്കുറിപ്പിൽ കല്യാൺ ജ്വല്ലേഴ്സ് വ്യക്തമാക്കി. പരസ്യം ഒരു കഥ മാത്രമായിരുന്നെന്നും ഒരിക്കലും ബാങ്കിങ് മേഖല അങ്ങനെയാണെന്ന് പറയുകയല്ലായിരുന്നു ലക്ഷ്യമെന്നും വാർത്താക്കുറിപ്പിൽ കല്യാൺ ജ്വല്ലേഴ്സ് പറയുന്നു. ബാങ്കിങ് മേഖലയെ വേദനിപ്പിച്ചതിനോട് ക്ഷമ ചോദിക്കുകയാണെന്നും എത്രയും പെട്ടെന്നു തന്നെ എല്ലാ മാധ്യമങ്ങളിൽ നിന്നും പരസ്യം പിൻവലിക്കുമെന്നും വാർത്താക്കുറിപ്പിൽ കല്യാൺ ജ്വല്ലേഴ്സ് വ്യക്തമാക്കി. ട്രസ്റ്റ് കാമ്പയിനിന്റെ ഭാഗമായിട്ട് ആയിരുന്നു പരസ്യം തയ്യാറാക്കിയത്.
പരസ്യം ഇങ്ങനെ,
ഒരു മാസത്തെ പെൻഷൻ തുക അധികമായി അക്കൌണ്ടിലേക്ക് വന്നതിനെ തുടർന്ന്, മകളെയും കൂട്ടി ബാങ്കിലെത്തുന്ന അച്ഛൻ. ബാങ്കിലെ മറ്റ ഉദ്യോഗസ്ഥരൊന്നും ഇവരുടെ പരാതി കേൾക്കാൻ തയ്യാറാകുന്നില്ല, കൂടാതെ മാനേജരെ കാണാൻ നിർദ്ദേശിക്കുകയും ചെയ്യുകയാണ്. എന്നാൽ,
പെൻഷൻ കൃത്യമായി ക്രെഡിറ്റ് ആയിട്ടുണ്ടല്ലോയെന്നും പിന്നെന്താ പ്രശ്നമെന്നും മാനേജർ ചോദിക്കുന്നു. രണ്ടുതവണ ക്രെഡിറ്റ് ആയതാണ് പ്രശ്നമെന്ന് മകൾ പറയുന്നു. ‘ഓ അതു കൊള്ളാലോ, അപ്പോൾ പിന്നെ ആഘോഷിക്കാലോ’ എന്നാണ് മാനേജർ ഇതിനു മറുപടി പറയുന്നത്.
തുടർന്നു നടക്കുന്ന സംഭാഷണം ഇങ്ങനെ,
മകൾ: അല്ലല്ല, അത് തിരിച്ചു തരണമെന്നാണ് അച്ഛൻ പറയുന്നത്
ബാങ്ക് മാനേജർ: ഛെ ഇതൊക്കെ വലിയ മെനക്കേടാ, വിട്ടുകള, ഇതൊക്കെ ആരറിയാനാ
അച്ഛൻ: എനിക്കറിയാം. ആരറിഞ്ഞാലും ഇല്ലെങ്കിലും തെറ്റ് തെറ്റു തന്നെയാ
എന്റെ സത്യമാണ്, എന്റെ വിശ്വാസം
‘കല്യാൺ ജ്വല്ലേഴ്സ്, വിശ്വാസം അതല്ലേ എല്ലാം’
ഏതായാലും പരസ്യം പുറത്തിറങ്ങിയ അന്നുമുതൽ തന്നെ പരസ്യത്തിനെതിരെ ബാങ്കിങ് മേഖലയിൽ ഉള്ളവർ രംഗത്തു വന്നിരുന്നു. ഇതിനെ തുടർന്നാണ്, പരസ്യം പിൻവലിക്കാൻ കല്യാൺ ജ്വല്ലേഴ്സ് തീരുമാനിച്ചത്.
click on malayalam character to switch languages