1 GBP = 104.18

വ്യത്യസ്ത പ്രമേയവുമായി യുകെ മലയാളികള്‍ ഒരുക്കിയ ‘ദി ജേര്‍ണലിസ്റ്റ്’ യൂട്യൂബില്‍ റിലീസ് ചെയ്തു

വ്യത്യസ്ത പ്രമേയവുമായി യുകെ മലയാളികള്‍ ഒരുക്കിയ ‘ദി ജേര്‍ണലിസ്റ്റ്’ യൂട്യൂബില്‍ റിലീസ് ചെയ്തു

പ്രവാസ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ നിറഞ്ഞ ഈ ചിത്രം എല്ലാ മലയാളികളും കാണേണ്ടതാണ്. യുകെ മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന ഒരു കൂട്ടം കലാപ്രതിഭകളുടെ കഠിനാധ്വാനത്തിലൂടെ രൂപപ്പെടുത്തിയ ‘ദി ജേര്‍ണലിസ്റ്റ്’ ഓരോ പ്രവാസിയുടെയും ജീവിതത്തിന്റെ നൊമ്പരപ്പെടുത്തുന്ന നേര്‍ക്കാഴ്ചകള്‍ നിറഞ്ഞതാണ്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 20ന് ലണ്ടനിലെ ബോലീന്‍ തീയേറ്ററിലും, തുടര്‍ന്ന് നോര്‍വിച്ചില്‍ ബി ബി സി തീയേറ്ററിലും പ്രദര്‍ശിപ്പിച്ച ഈ ചിത്രം, നിറഞ്ഞ കൈയ്യടികളോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. യുക്മയുടെയും യുക്മ സാംസ്‌കാരിക വേദിയുടെയും സഹകരണത്തോടെ പ്രദര്‍ശിപ്പിച്ച ഈ ചിത്രത്തിന്റെ പ്രദര്‍ശനോല്‍ഘാടനം യുക്മ പ്രസിഡണ്ട് ശ്രീ ഫ്രാന്‍സിസ് കവളക്കാട്ടിലാണ് നിര്‍വഹിച്ചത്. യുകെയിലെ കലാ സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയനും,അഭിനേതാവും, യുക്മ സാംസ്‌കാരികവേദി കണ്‍വീനറുമായ ശ്രീ. സി എ ജോസഫിന്റെ ആശംസയോടെ ആരംഭിച്ച ഈ ചിത്രം, യുകെയിലെ സമകാലീന ജീവിതത്തിന്റെ നേര്‍രേഖയാണ് തുറന്നു കാണിക്കുന്നത്.

ഒരു മലയാളികുടുംബത്തിന് ആകസ്മികമായി സംഭവിക്കുന്ന ഒരു കാറപകടവും തുടര്‍ന്നുണ്ടാകുന്ന സംഭവപരമ്പരകളും അവതരിപ്പിക്കുന്ന ഈ സിനിമ നമ്മുടെയൊക്കെ ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങളിലൂടെയും കടന്നു പോകുന്നുണ്ട്. പ്രവാസി ജീവിതത്തിലെ സ്വകാര്യ ദു:ഖങ്ങളും, താളപ്പിഴകളും, പ്രശ്നങ്ങളും ആകുലതകളും ഈ ചിത്രത്തില്‍ അനാവൃതമാകുന്നുണ്ട്.

യുകെ മലയാളികളുടെയിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ‘മഞ്ഞുരുകും വഴികള്‍, പറയാതെ പോകുന്നത്, നോര്‍വിച് 20 മൈല്‍സ് എന്നീ ഹ്രസ്യചിത്രങ്ങള്‍ ഒരുക്കിയ കോട്ടയം നീണ്ടൂര്‍ സ്വദേശിയും നോര്‍വിച്ചില്‍ താമസക്കാരനുമായ സിറിയക്ക് കടവില്‍ചിറയാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്തിരിക്കുന്നത്.

മികച്ച നടനെന്ന് അറിയപ്പെടുന്ന ബിജു അഗസ്റ്റിന്‍, നിരവധി അരങ്ങുകളിലൂടെയും ഷോര്‍ട്ട് ഫിലീമുകളിലൂടെയും കഴിവ് തെളിയിച്ച മുജീബ് മുഹമ്മദ്, സ്മിത തോട്ടം, റോയ്‌മോന്‍ മത്തായി, കുര്യാക്കോസ് ഉണ്ണീട്ടന്‍ എന്നിവരോടൊപ്പം മലയാള സിനിമയിലെ പ്രശസ്ത താരമായ റീന ബഷീറുമാണ് ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. എല്ലാ പ്രവാസിമലയാളികളുടെയും പ്രത്യേകിച്ച് യുകെ മലയാളികളുടെ ജീവിത പശ്ചാത്തലത്തില്‍ രൂപപ്പെടുത്തിയ ‘The Journalist’ യുകെ മലയാളികള്‍ നേരിടുന്ന സമകാലീന ജീവിതസാഹചര്യങ്ങളുടെ നേര്‍ക്കാഴ്ചയാണ് തുറന്നു കാണിക്കുന്നത്.

ഈ സിനിമയിലെ സംഭാഷണങ്ങള്‍ ഓരോ പ്രവാസി മലയാളികള്‍ക്കും ലഭിക്കുന്ന ശക്തമായ സന്ദേശങ്ങളാണ് ;ഞാന്‍ മേജറായതാണ് എനിക്കിഷ്ടവുമുള്ളവന്റെ കൂടെ വേണമെങ്കില്‍ എനിക്കിറങ്ങിപ്പോകാം എന്ന് പറയുന്ന ജോസ്മിയും, ഞാനും പിള്ളേരും നാട്ടിലേക്കില്ല നിങ്ങള്‍ക്ക് വേണമെങ്കില്‍ അങ്ങോട്ട് ചെല്ല് എന്ന് പറയുന്ന ലൈസാമ്മയും, ഞാന്‍ പിന്നെ എന്ത് ചെയ്യണമായിരുന്നു എന്ന് നിസഹായനായി പറയുന്ന ജോണും, കുറെയെല്ലാം കണ്ടില്ല കേട്ടില്ല എന്ന് വച്ചാലെ ജീവിക്കാന്‍ പറ്റൂ എന്ന് പരിതപിക്കുന്ന സെബാസ്ത്യനും, നമ്മുക്ക് ചുറ്റുമുള്ളവര്‍ തന്നെയാണ്.

ഇതൊരു ന്യൂ ജനറേഷന്‍ സിനിമയല്ല, വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്ന, സിനിമയെ സ്നേഹിക്കുന്ന ഏതാനും ആളുകളുടെ അര്‍പ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും വളക്കൂട്ടുകളില്‍ വിരിഞ്ഞ ഒരു രക്തപുഷ്പമാണ് ഈ സിനിമ എന്ന സംവിധായകന്റെ വാക്കുകള്‍ തന്നെ, ഈ സിനിമ ശക്തമായ ഒരു പ്രമേയം ആണ് അവതരിപ്പിക്കുന്നത് എന്നതിന്റെ സൂചനയാണ്.

മറ്റൊരു രാജ്യത്തു സ്വന്തം കുടുംബത്തെ നയിച്ചു കൊണ്ടു പോകാനുള്ള മാനസികാരോഗ്യം ഓരോ കുടുംബനാഥനും നേടിയെടുക്കണം എന്നുള്ള ശക്തമായ സന്ദേശത്തോടെ സിനിമ അവസാനിക്കുമ്പോള്‍, നമ്മളെ തീവ്രമായി സ്പര്‍ശിച്ച നിരവധി മുഹൂര്‍ത്തങ്ങള്‍ നമ്മുടെ മനസ്സില്‍ തങ്ങി നില്‍ക്കും. ഓരോ പ്രവാസിയുടെയും നേരെ പിടിച്ച കണ്ണാടിയെന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം എല്ലാവരിലേക്കും എത്തട്ടെയെന്നു ആശംസിക്കുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more