അപ്പച്ചൻ കണ്ണഞ്ചിറ
ലണ്ടൻ: യു കെ യിൽ ക്രിസ്തുമസ്സ് ദിനത്തിന്റെ ആഘോഷങ്ങളിലും ആനന്ദത്തിലും കരി നിഴൽ വീഴ്ത്തി മലയാളിയുടെ മരണം. അങ്കമാലി കരയാമ്പറമ്പ് കാളാംപറമ്പിൽ ജെജോ ജോസ് (46) ആണ് യു കെ യിൽ എത്തി നാല് മാസം തികയും മുമ്പ് മരണത്തിനു കീഴടങ്ങിയത്. ജെജോ നാട്ടിൽ വെച്ച് തന്നെ ക്യാൻസർ രോഗത്തിൽ ചികിത്സയിലായിരുന്നെങ്കിലും രോഗം ഭേദമായി എന്ന് കരുതിയിരിക്കവെയാണ് നോർത്ത് വെയിൽസിൽ സീനിയർ കെയർ ആയി കഴിഞ്ഞ വര്ഷം എത്തിയ പ്രിയ പത്നിയോടൊപ്പം മൂന്നു മക്കളുമായി ജീവിതം പടുത്തുയർത്തുവാനായി ആഗ്രഹിച്ചു വന്നെത്തിയത്.
കാളാംപറമ്പിൽ വർക്കി ജോസ്, ജെസ്സി ജോസ് എന്നിവരുടെ മകനും സിജോ ജോസ് , സുജ റോബിൻ എന്നിവരുടെ സഹോദരനുമാണ് നിര്യാതനായ ജെജോ. മറ്റത്തൂർ പാലാട്ടിൽ ബാബുവിന്റെയും ഉഷയുടെയും മകളാണ് നിഷ ജെജോ. ജോഷ്വാ (13) ജൊഹാൻ (9)ജ്യുവൽ മറിയ (7) എന്നിവർ മക്കളാണ്.
മാഞ്ചസ്റ്ററിനടുത്തു ഡൻബിഗ് ഷെയർ, ബോഡാൽവിടാൻ കമ്മ്യുണിറ്റിയിൽ ഗ്ലാൻ ഗ്ലാഡ് ഹോസ്പിറ്റലിൽ വെച്ചാണ് മരണം സംഭവിച്ചത്.
അവധിക്കാലമായതിനാൽ തുടർനടപടികൾ എടുക്കുവാൻ സമയമെടുക്കും എന്നാണറിയുവാൻ കഴിയുന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുപോയി അന്ത്യോപചാര ശുശ്രുഷകൾ നടത്തി സംസ്ക്കരിക്കുവാനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. മലയാളി അസോസിയേഷനുകളും ബന്ധു മിത്രാദികളും കുടുംബത്തിന് ആശ്വാസമായി ഒപ്പം ഉണ്ട്.
ജിജോയുടെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻ്റ് ഷിജോ വർഗീസ്,
പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ബിജു പീറ്റർ തുടങ്ങിയവർ അനുശോചനം അറിയിച്ചു. ജിജോയുടെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദുഃഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….
click on malayalam character to switch languages