മാഞ്ചെസ്റ്റർ: കഴിഞ്ഞ മാസം 23 ന് ഓസ്ട്രിയയിലെ വിയന്നയിൽ കുടുംബമൊന്നിച്ച് അവധി ആഘോഷിക്കുന്നതിനിടയിൽ ഡാന്യൂഷ് തടാകത്തിൽ ഉണ്ടായ അപകടത്തിൽ മരിച്ച മലയാളികളായ പത്തൊൻപതു വയസുകാരൻ ജോയൽ, പതിനഞ്ചു വയസുകാരൻ ജേസൺ എന്നിവർക്ക് നാളെ കഴിഞ്ഞ് ശനിയാഴ്ച നാട് അന്ത്യാഞ്ജലി അർപ്പിക്കും. നാടിന്റെയും നാട്ടുകാരുടേയും കണ്ണിലുണ്ണികളായ ജോയലിന്റെയും, ജേസന്റെയും ദാരുണാന്ത്യത്തിൽ നടക്കം വിട്ടുമാറാത്ത നാട്ടുകാരുടെ മുന്നിലേക്ക് ചേതനയറ്റ അവരുടെ മൃതദേഹങ്ങൾ എത്തുമ്പോൾ ഒരു നാട് മുഴുവൻ ഒഴുകിയെത്തി കണ്ണീർ പുഷ്പങ്ങൾ അർപ്പിക്കും. കഴിഞ്ഞ ദിവസം ബോൾട്ടണിലെത്തിച്ച കുട്ടികളുടെ ഭൗതീക ശരീരങ്ങൾ അന്ത്യകർമ്മ ശുശ്രൂഷകൾക്കായി നാളെ ശനിയാഴ്ച (8/9/18) രാവിലെ 10 മണിക്ക് ബോൾട്ടണിലെ ഫാൻവർത്ത് ഔർ ലേഡി ഓഫ് ലൂർദ്സ് ആന്റ് സെന്റ്. ഗ്രിഗറി ദേവാലയത്തിൽ എത്തിക്കും . തുടർന്ന് മാഞ്ചസ്റ്റർ സെന്റ്.ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് വികാരി റവ.ഫാ ഹാപ്പി ജേക്കബ്, മാഞ്ചസ്റ്റർ ടാബോർ മാർത്തോമാ ഇടവക വികാരി റവ.ഫാ.അജി ജോൺ എന്നിവരുടെ മുഖ്യകാർമികത്വത്തിൽ ആയിരിക്കും ശുശ്രൂഷകൾ നടക്കുക. മറ്റ് പുരോഹിതരും സംസ്കാര ശുശ്രൂഷകളിൽ സഹകാർമികരാകും.
ദേവാലയത്തിലെ ദിവ്യബലിക്കും മറ്റ് ശുശ്രൂഷകൾക്കും ശേഷം തങ്ങളുടെ പ്രിയ മക്കൾക്ക് കുടുംബാംഗങ്ങളും, കൂട്ടുകാരും, നാട്ടുകാർക്കും അന്തിമോപചാരം അർപ്പിക്കാനുള്ള സമയമാണ്. ഉച്ചക്ക് ഒരു മണി വരെ പൊതുദർശനത്തിനുള്ള സമയം ആയിരിക്കും. മ്യതദേഹങ്ങളിൽ പുഷ്പചക്രം അർപ്പിക്കാൻ പൂക്കൾ കൊണ്ട് വരേണ്ടതില്ല. പൂക്കൾ ദേവാലയത്തിൽ ഉണ്ടായിരിക്കുന്നതാണ്. പൂക്കൾക്കായി ചിലവഴിക്കുന്ന പണം ചാരിറ്റി ബോക്സിൽ നിക്ഷേപിക്കാവുന്നതാണ്.
തുടർന്ന് രണ്ട് മണിയോടെ ബോൾട്ടണിലെ ഓവർഡെയിൽ സെമിത്തേരിയിലാണ് ജോയലിനും ജേസനും അന്ത്യ വിശ്രമം ഒരു ഒരുങ്ങുന്നത്. സിമിത്തേരിയിലെ ശുശ്രൂഷകൾക്ക് ശേഷം ബോൾട്ടിലെ ആറടി മണ്ണിൽ പ്രിയ മക്കൾക്ക് അവസാന വിശ്രമമൊരുങ്ങും.
നമ്മുടെ കൂടെപ്പിറപ്പുകളുടെ ഫ്യൂണറൽ ശുശ്രൂഷകൾ നാളെ (08/09/18) രാവിലെ 10മണിക്ക് ഔർ ലേഡി ഓഫ് ലൂർദ് പള്ളിയിൽ വെച്ച് ആരംഭിക്കും ഉച്ചക്ക് 2 മണിക്ക് ആയിരിക്കും ഓവർഡെയ്ൽ സെമിത്തേരിയിൽ സംസ്കാര ശിശ്രൂഷകൾ നടത്തപ്പെടുന്നത് .
അന്നേ ദിവസം പാലിക്കേണ്ട ചില നിർദേശങ്ങളും അറിയിപ്പുകളും ;
1,എല്ലാവരും അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യേണ്ട വിവരങ്ങൾ ഉടനെ അറിയിക്കുന്നതാണ്
2,ദയവു ചെയ്ത് ആരും ഡ്രോപ്പ് ഓഫ് നായി പള്ളിയുടെ സമീപത്തുള്ള ഒരു റോഡുകളിലും എത്തരുതേ എന്ന് അപേക്ഷിക്കുന്നു.
3,പള്ളിയിലും സമീപത്തും നിശബ്ദത പാലിക്കാൻ ശ്രെദ്ധിക്കുക
4,ടോയ്ലറ്റ് സൗകര്യം ഹാളിൽ ഉണ്ടായിരിക്കും മാക്സിമം അത് ഉപയോഗിക്കുക
4,വോളണ്ടിയേഴ്‌സ് പറയുന്നത് നിർദേശങ്ങൾ പാലിക്കുവാൻ ശ്രെമിക്കുക.
5,കുട്ടികളെ മാതാപിതാക്കൾ പ്രത്യേകം ശ്രെദ്ധിക്കുക .
6,വ്യൂ ചെയ്തു കഴിഞ്ഞു ബസിൽ പോകുന്നവർ ട്രാൻസ്പോർട്ടെഷൻ വളണ്ടിയേഴ്‌സ് പറയുന്നതനുസരിച് ബസിൽ കയറാൻ ശ്രെദ്ധിക്കുക.
7.റിഫ്രഷ്മെന്റ് ഹാളിൽ ഒരുക്കിയിട്ടുണ്ട്
8,വോളണ്ടിയേഴ്സിന്റെ നിർദേശങ്ങൾ അനുസരിച്ച് മാത്രം വ്യൂ ചെയ്യുവാൻ മുന്നോട്ട് വരിക.
9,ഹാളിൽ ലൈവ് സ്ട്രീം ഒരുക്കിയിട്ടുണ്ട് പള്ളിയിൽ സ്ഥലം ഇല്ലെങ്കിൽ ഹാളിൽ ഇരുന്നു കാണുവാൻ സാധിക്കും.അതിന്റെ ലിങ്ക് നേരത്തെ അറിയിക്കും
10,മഴക്ക് സാധ്യത ഉള്ളത് കാരണം ഹുഡ്ഡ് ഉള്ള ജാക്കറ്റ്,കുട എന്നിവ കരുതുക.
എല്ലാവരും പരസ്പരം, സഹായിക്കുക,വോളണ്ടിയേഴ്‌സ് പറയുന്ന നിർദേശങ്ങൾ അനുസരിച്ച് മുന്നോട്ട് പോകണം എന്ന് താഴ്മയായി അപേക്ഷിക്കുന്നു.
പാർക്കിംഗ് സ്ഥലങ്ങളുടെ പോസ്റ്റ് കോഡ്:-
ബോൾട്ടൺ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജോണി കണിവേലിൽ, സെക്രട്ടറി റെജി മാത്യു, ബിനോയ്, സുരേഷ് ദാനിയേൽ, രാജൻ, ജയ്സൻ ജോസഫ്, വിനു ജേക്കബ്, സോണി, രാജു, ഷിബു പോൾ, ഷാരൺ പന്തല്ലൂർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ബോൾട്ടണിലെ മുഴുവൻ മലയാളികളും ഒറ്റക്കെട്ടായിട്ടാണ് ശവസംസ്കാരത്തിനുള്ള ക്രമീകരണങ്ങൾ ചെയ്യുന്നത്.
വിയന്നയിലെ ബന്ധുക്കളെ സന്ദർശിക്കാനും അവധി ആഘോഷിക്കാൻ വേണ്ടിയുമാണ് അടുത്ത ബന്ധുക്കളായ രണ്ടു കുടുംബങ്ങൾ രണ്ടാഴ്ച മുൻപ് ബോൾട്ടണിൽ നിന്നും വിയന്നയിലേക്കു പോയത് . ബോൾട്ടണിലെ റോയൽ ആശുപത്രിയിലെ സഹോദരി നേഴ്സുമാരായ സൂസന്റെയും , സുബിയുടെയും മക്കളാണ് അപകടത്തിൽ മരിച്ച ജോയേലും , ജേസനും , വിയന്നയിലെ ഡാന്യുബ് നദിയിൽ സ്പീഡ് ബോട്ടിൽ യാത്ര നടത്തികൊണ്ടിരിക്കുന്നതിനിടയിൽ നദിയിൽ നീന്താൻ ഇറങ്ങിയതാണ് അപകടം വരുത്തി വച്ചത്.ഒരാൾ നീന്താൻ ഇറങ്ങി അപകടത്തിൽ പെട്ടപ്പോൾ രക്ഷിക്കാൻ ഇറങ്ങിയതാണ് രണ്ടാമത്തെ ആളും അപകടത്തിൽ പെടാൻ കാരണമായത് എന്നാണ് കരുതപ്പെടുന്നത് . ഓസ്ട്രിയൻ പോലീസും , മുങ്ങൽ വിദ ഗ്ധരും മണിക്കൂറുകൾ നടത്തിയ തിരച്ചിലുകൾക്കു ശേഷമാണ് രണ്ടുപേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
ചെങ്ങന്നൂർ സ്വദേശിയായ അനിയന്കുഞ്ഞാണ് ജോയലിന്റെ പിതാവ്. റാന്നി സ്വദേശിയായ ഷിബു ആണ് ജേസന്റെ പിതാവ് . ഇക്കഴിഞ്ഞ ജി സി എസ ഇ പരീക്ഷയിൽ ജേസൺ നല്ല നിലയിൽ പാസായി എന്ന സന്തോഷം അറിഞ്ഞു കൊണ്ടാണ് ഇരു കുടുംബങ്ങളും വിയന്നയിലേക്കു യാത്ര പോയത് . മികച്ച നർത്തകനായ ജോയൽ യുക്മയുടെ ഉൾപ്പെടെ നിരവധി വേദികളിൽ സമ്മാനങ്ങൾ വാരിക്കൂട്ടിൽ പ്രതിഭയായിരുന്നു. ഇവരുടെ അപ്രതീക്ഷിതമായി സംഭവിച്ച ദുരന്തത്തിന്റെ നടുക്കം മാറാത്ത നിലയിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും നാട്ടുകാരും…
അകാലത്തിൽ പൊലിഞ്ഞ ജോയലിനും, ജേസനും യുക്മ ന്യൂസിന്റെ ഒരു പിടി കണ്ണീർ പുഷ്പങ്ങൾ….
click on malayalam character to switch languages