ബ്രിട്ടനിൽ നിന്നും ക്രിസ്മസ് ആഘോഷിക്കാന്‍ ഐസ്ലാന്ഡില് പോയി അപകടത്തിൽപ്പെട്ടത് ഇന്ത്യക്കാർ. ഐസ്ലാന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍ ആശുപത്രി സന്ദര്‍ശിച്ചാണ് കാര്യങ്ങള്‍ ഗുരുതരമാണെന്ന് ലോകത്തെ അറിയിച്ചത്. ഇപ്പോള്‍ കുടുംബത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കള്‍ പങ്കുവെച്ചിരിക്കുകയാണ്.
ഫിനാന്‍സ്, ചാരിറ്റി ജോലികളിലെ വൈദഗ്ധ്യം പരിഗണിച്ച് യുകെ ഏഷ്യന്‍ പവര്‍ കപ്പിള്‍സ് ഹോട്ട് 100 പട്ടികയില്‍ ഇടംനേടിയ ഇന്ത്യന്‍ വംശജരാണ് 4×4 ലാന്‍ഡ് ക്രൂസര്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് താഴേക്ക് പതിച്ച് അപകടത്തില്‍ പെട്ടത്. സഹോദരന്മാരായ ശ്രീരാജും, സുപ്രീമിനും ഒപ്പം ഇവരുടെ ഭാര്യമാരായ രാജശ്രീ, ഖുഷ്ബൂ എന്നിവരും കുട്ടികളുമാണ് കാറില്‍ സഞ്ചരിച്ചത്. രാജശ്രീ ലാതൂരിയ, മകള്‍ ശ്രീപ്രഭ, ഖുഷ്ബു എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്രീരാജാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം. ലണ്ടന്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്നവരാണ് ഇവര്‍.
ഡിസംബര്‍ 27ന് രാവിലെയാണ് ദുരന്തം സൃഷ്ടിച്ച അപകടം നടന്നതെന്ന് കുടുംബം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വാര്‍ത്ത ഞെട്ടലാണ് സമ്മാനിച്ചത്. ഇന്ത്യന്‍, ബ്രിട്ടീഷ്, ഐസ്ലാന്‍ഡിക് അധികൃതര്‍ പിന്തുണയും സഹായങ്ങളും നല്കി. ബുദ്ധിമുട്ടേറിയ ഈ സമയത്ത് ഞങ്ങള്‍ക്ക് ദുഃഖിക്കാനുള്ള അവസരം നല്‍കണം. കൃത്യസമയത്ത് മെഡിക്കല്‍ സേവനങ്ങള്‍ നല്കിയ പ്രാദേശിക അധികൃതര്‍ക്ക് നന്ദി. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്ക് നന്ദി, കുടുംബം വ്യക്തമാക്കി. പിതാവ് ശ്രീരാജ് വാഹനം ഓടിക്കവെയാണ് 11 മാസം പ്രായമായ മകളുടെ ജീവന് പൊലിഞ്ഞത്. ഏഴ് സീറ്റര്‍ എസ്യുവി ഭയാനകമായ രീതിയില്‍ കുതിച്ചുപാഞ്ഞാണ് അപകടത്തില്‍ കലാശിച്ചതെന്ന് അവകാശവാദങ്ങളുണ്ട്.
തണുത്ത് മരവിക്കുന്ന കാലാവസ്ഥയില്‍ 26 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്. കാറിലുണ്ടായിരുന്നവര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട മകളെ കൂടാതെ ഒന്‍പത് വയസ്സുള്ള മകളും ശ്രീരാജ്, രാജശ്രീ ദമ്പതികള്‍ക്കുണ്ട്. ഈ കുട്ടിക്ക് പരുക്കേറ്റിട്ടുണ്ട്. ഖുഷ്ബൂ-സുപ്രീം ദമ്പതികള്‍ക്ക് ഏഴ് വയസ്സ് പ്രായമുള്ള മകനാനുള്ളത്.
click on malayalam character to switch languages