ലണ്ടൻ: കഴിഞ്ഞ വര്‍ഷം അയര്‍ലണ്ട് അനുവദിച്ച പാസ്‌പോര്‍ട്ടുകളില്‍ അഞ്ചിലൊന്ന് പാസ്‌പോര്‍ട്ടുകളും ബ്രിട്ടനില്‍ താമസിക്കുന്നവര്‍ക്കുള്ളതാണെന്നാണ് കണ്ടെത്തിയത്. ബ്രക്‌സിറ്റിന് ശേഷവും യൂറോപ്യന്‍ യൂണിയനില്‍ ജീവിക്കാനുള്ള അവകാശം കളയാന്‍ താല്‍പര്യമില്ലാത്തത് തന്നെയാണ് ഇത്തരമൊരു നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്. 27 ഇയു രാജ്യങ്ങളില്‍ ജീവിക്കാനും ജോലി ചെയ്യാനും അയര്‍ലണ്ട് പാസ്‌പോര്‍ട്ട് വഴിയൊരുക്കും.
2017-ല്‍ 779,000 പാസ്‌പോര്‍ട്ടുകളാണ് റിപബ്ലിക് അനുവദിച്ചതെന്ന് ഡബ്ലിനിലെ വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. റെക്കോര്‍ഡ് പാസ്‌പോര്‍ട്ടുകളാണ് അനുവദിച്ചിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ നിന്നും 81,752 പേരാണ് ഐറിഷ് പാസ്‌പോര്‍ട്ട് നേടിയത്. ഓട്ടോമാറ്റിക്കായി ഐറിഷ് പാസ്‌പോര്‍ട്ട് ലഭിക്കുന്ന ഇവരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ബ്രിട്ടനില്‍ ഇതിന്റെ ആവശ്യം 28 ശതമാനം വര്‍ദ്ധിച്ച് 81,287-ലെത്തി. 785,026 പാസ്‌പോര്‍ട്ട് അപേക്ഷകളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് വിദേശകാര്യ വകുപ്പ് വ്യക്തമാക്കി. ഇതില്‍ 779,184 പാസ്‌പോര്‍ട്ടുകളാണ് അനുവദിച്ചത്.
ഒരു വര്‍ഷത്തില്‍ ഏറ്റവുമധികം പാസ്‌പോര്‍ട്ട് അനുവദിച്ചത് 2017-ലാണെന്ന് ഉപപ്രധാനമന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ സൈമണ്‍ കവേനി വ്യക്തമാക്കി. 2016-മായി താരതമ്യം ചെയ്യുമ്പോള്‍ 6 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. നോര്‍ത്തേണ്‍ അയര്‍ലണ്ട്, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള എണ്ണത്തിലാണ് വര്‍ദ്ധനവ് തുടരുന്നത്. 20 ശതമാനം അപേക്ഷകരാണ് ഈ രണ്ട് ഇടങ്ങളില്‍ നിന്നും കൂടുതലായി തേടിയെത്തിയത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ പിറന്നവര്‍ക്ക് ഐറിഷ് പൗരത്വം സ്വാഭാവികമായി ലഭിക്കും. എന്നാല്‍ ബ്രിട്ടീഷുകാര്‍ക്ക് ഇത് ലഭിക്കാന്‍ ഐറിഷ് മാതാപിതാക്കളോ, ചില സന്ദര്‍ഭങ്ങളില്‍ ഐറിഷ് ഗ്രാന്‍ഡ്പാരന്റുമാരോ ഉണ്ടാവേണ്ടതുണ്ട്.
നേരത്തെ 50000 ഐറിഷ് പാസ്‌പോര്‍ട്ടുകളാണ് ബ്രക്‌സിറ്റിന് മുന്‍പ് നല്‍കിയിരുന്നത്. ഇതാണ് വന്‍തോതില്‍ വര്‍ദ്ധിച്ചിരിക്കുന്നത്.
click on malayalam character to switch languages