മുംബൈ: നടൻ ഇർഫാൻ ഖാൻ (53) അന്തരിച്ചു. മുംബൈയിലെ കോകില ബെൻ ധീരുബായ് അംബാനി ആശുപത്രിയിലായിരുന്നു അന്ത്യം. വൻകുടലിലെ അണുബാധ മൂലം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് ഇര്‍ഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയ താരം അടുത്തിടെയാണ് അഭിനയരംഗത്ത് വീണ്ടും സജീവമായത്. പാൻ സിങ് തോമർ(2012) എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള ദേശീയപുരസ്ക്കാരം നേടി.
ശനിയാഴ്ച ഇർഫാൻ ഖാൻെറ മാതാവ് സഈദ ബീഗം മരണപ്പെട്ടിരുന്നു. ലോക്ഡൗൺ കാരണം ജയ്പൂരിലെത്തി മാതാവിനെ അവസാനമായി കാണാൻ ഇർഫാൻ ഖാന് സാധിച്ചിരുന്നില്ല. ഭാര്യ സുതപ സിക്ദറിനും മക്കൾക്കുമൊപ്പം ഇർഫാൻ മുംബൈയിലാണ് താമസിക്കുന്നത്. ‘അംഗ്രേസി മീഡിയ’മാണ് ഇർഫാൻെറ അടുത്തിടെ പുറത്തിറങ്ങിയ സിനിമ.
ജയ്‌പൂരിൽ ജനിച്ച ഇർഫാൻ ഖാൻ 1984 ൽ നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നു അഭിനയം പഠിച്ചതിന് ശേഷം മുബൈയിലേക്ക് താമസം മാറി. ടി.വി സീരിയലുകളിൽ സജീവമായ ഇർഫാന്‍റെ ‘ചാണക്യ’, ‘ചന്ദ്രകാന്ത’ എന്നീ സീരിയലുകളിലെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.
1988 ൽ മീര നായർ സംവിധാനം ചെയ്ത സലാം ബോംബേ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. 1990 ൽ ‘ഏക് ഡോക്ടർ കി മൗത്’ എന്ന സിനിമയിലും 1998 ൽ ‘സച് എ ലോങ് ജേർണി’ എന്ന സിനിമയിലും അഭിനയിച്ചു.
2003 ൽ അശ്വിൻ കുമാർ സംവിധാനം ചെയ്ത ‘റോഡ് ടു ലഡാക്’ എന്ന ഹ്രസ്വചിത്രമാണ് ഇർഫാന് കരിയറിൽ ബ്രേക്ക് നൽകിയത്. 2005 ൽ ‘രോഗ്’ എന്ന ചിത്രത്തിലാണ് അദ്ദേഹം പൂർണവേഷം കൈകാര്യം ചെയ്തത്. 2007 ൽ ലൈഫ് ഇൻ എ മെട്രോ എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചു.
ലൈഫ് ഒാഫ് പൈ, ദ ലഞ്ച് ബോക്സ്, ജുറാസിക് വേൾഡ്, സ്ലംഡോഗ് മില്ല്യനയർ, കാർവാൻ, ജപാൻ സിങ് തോമർ, ഖരീബ് ഖരീബ് സിംഗ്ലേ, രോഗ്, ഹൈദർ തുടങ്ങിയവയാണ് ഇർഫാൻ അഭിനയിച്ച പ്രധാന ചിത്രങ്ങൾ.
click on malayalam character to switch languages