ലീഡ്സ്: ലോർഡ്‌സിലെ മികച്ച വിജയത്തിന് ശേഷം, ഇന്ത്യൻ ക്രിക്കറ്റ് ടീം ബുധനാഴ്ച ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിന് മുന്നോടിയായി ലീഡ്‌സിൽ എത്തി. എന്നാൽ യോർക്ക്ഷെയറിലെ ലീഡ്‌സിലെ പ്രശസ്തമായ കേരള റെസ്റ്റോറന്റായ ‘തറവാടിൽ’ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓണ സദ്യ കഴിക്കാനായെത്തിയതാണ് വാർത്തകളിൽ ഇടം പിടിയ്ക്കുന്നത്.
ഇന്ത്യൻ ടീമിലെ അംഗങ്ങൾ, അവരുടെ കുടുംബാംഗങ്ങൾ, സപ്പോർട്ട് സ്റ്റാഫ് എന്നിവരുൾപ്പെടെ ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ രവി ശാസ്ത്രി, ക്യാപ്റ്റൻ വിരാട് കോഹ്ലി, ഭാര്യ അനുഷ്ക ശർമ്മ എന്നിവർക്കൊപ്പം ഓഗസ്റ്റ് 22 ഞായറാഴ്ചയാണ് ഓണം ആഘോഷിക്കാനായി തറവാട് റെസ്റ്റോറന്റിൽ എത്തിയത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെ ടീം അംഗങ്ങൾ എത്തി, രണ്ട് മണിക്കൂർ ചെലവഴിച്ച ശേഷം മടങ്ങി. ലീഡ്‌സിൽ താമസിക്കുമ്പോൾ ഇന്ത്യൻ സംഘത്തിന് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നത് തറവാട് റെസ്റ്റോറന്റിൽ നിന്നാണ്. ഓണവും ഓണ സദ്യയും ഓണാഘോഷങ്ങളെയും കുറിച്ച് അറിഞ്ഞ ശേഷം ടീമംഗങ്ങളും മാനേജ്‌മെന്റും റെസ്റ്റോറന്റിൽ വന്ന് ഭക്ഷണം ആസ്വദിക്കാൻ തീരുമാനിക്കുകയായിരുന്നു.
പാല സ്വദേശിയായ സിബി ജോസ്, കോട്ടയം സ്വദേശി അജിത് നായർ, തൃശൂർ സ്വദേശി മനോഹരൻ ഗോപാൽ, പാലാ സ്വദേശി രാജേഷ് നായർ, ഉഡുപ്പി സ്വദേശി പ്രകാശ് മെൻഡോങ്ക എന്നിവർ ചേർന്നാണ് ഏഴ് വർഷം മുമ്പ് റെസ്റ്റോറന്റ് പ്രവർത്തനം തുടങ്ങിയത്.
2014 ൽ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമായി വിരാട് കോലി ലീഡ്‌സിലെ തറവാട് റെസ്റ്റോറന്റിൽ പോയി, തുടർന്ന് 2019 ൽ ചാമ്പ്യൻസ് ട്രോഫിക്ക് വേണ്ടി ഭാര്യ അനുഷ്‌ക ശർമ്മയോടൊപ്പം റെസ്റ്റോറന്റ് സന്ദർശിച്ചിരുന്നു. കേരളത്തിന്റെ സ്വന്തം സഞ്ജു സാംസണും നേരത്തെ ലീഡ്‌സിൽ എത്തിയപ്പോൾ രണ്ടു തവണ തറവാട് സന്ദർശിച്ചിരുന്നു.
click on malayalam character to switch languages