ഇരുപത്തിയൊന്നാമത് ഇന്ത്യ റഷ്യ ഉച്ചകോടിയിൽ പങ്കെടുക്കാൻ വ്ളാഡിമർ പുടിൻ ഇന്ത്യയിലെത്തി. ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു. ഇന്ത്യയും റഷ്യയും ഒരുമിച്ച് കൊവിഡിനെ നേരിട്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കൊവിഡ് പോരാട്ടത്തിൽ റഷ്യ നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഭീകരതയ്ക്കെതിരായ പൊട്ടത്തിൽ ഒരുമിച്ചെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ പറഞ്ഞു. ഇന്ത്യ – റഷ്യ നയതന്ത്രബന്ധത്തെ അമേരിക്ക താഴ്ത്തികെട്ടാൻ ശ്രമിച്ചെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജെ ലവ്റോവ് പറഞ്ഞു. അമേരിക്കയിൽ നിന്നും ആയുധങ്ങൾ വാങ്ങാൻ ഇന്ത്യയ്ക്ക് മേലെ സമ്മർദ്ദമുണ്ടായെന്നും എന്നാൽ ആരിൽ നിന്ന് ആയുധങ്ങൾ വാങ്ങണം എന്ന കാര്യത്തിൽ ഇന്ത്യ സ്വതന്ത്രമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറമായുള്ള കൂടിക്കാഴ്ച നടത്തിയ സേഷം സംസാരിക്കുകയായിരുന്നു സെർജെ ലവ്റോവ്. റഷ്യയും ഇന്ത്യയും തമ്മിലുള്ള വിശിഷ്ടമായ ബന്ധം കൂടുതൽ ദൃഢമാക്കാൻ ഈ കൂടിക്കാഴ്ച സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു. ഇരുപത്തിയൊന്നാമത് വാർഷിക ഉച്ചക്കോടിക്ക് മുന്നോടിയായി ദില്ലിയിൽ നടന്ന മന്ത്രി തല കൂടിക്കാഴ്ച്ചയിലാണ് സൈനിക സഹകരണത്തിനുള്ള നിർണായക തീരുമാനങ്ങളുണ്ടായത്.
അത്യാധുനിക എകെ 203 തോക്കുകൾ വാങ്ങുന്നതിനുള്ള കരാറടക്കം സുപ്രധാനമായ കരാറുകളിലാണ് ഇരു രാജ്യങ്ങളും ഒപ്പുവെച്ചത്. കലാശ്നിക്കോവ് സീരിസിലെ തോക്കുകൾ കൈമാറാനുള്ള കരാറിൽ ഭേദഗതി വരുത്താനും വിദേശകാര്യമന്ത്രിമാർ തമ്മിലുള്ള ചർച്ചയിൽ തീരുമാനമായി.
പുടിൻറെ സന്ദർശനത്തിന് മുന്നോടിയായി രണ്ട് എസ് 400 മിസൈലുകൾ റഷ്യ ഇന്ത്യയിലേക്ക് അയച്ചിട്ടുണ്ട്. അഫ്ഗാനിലെ രാഷ്ട്രീയ സംഭവങ്ങൾ മധ്യേഷയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ, സമുദ്രസുരക്ഷ, തീവ്രവാദഭീഷണി തുടങ്ങിയ വിഷയങ്ങൾ വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടന്ന ചർച്ചയിൽ ഉയർന്നു. ഇതിനു പുറമെ വ്യാപാര, ഊർജ്ജ,സാങ്കേതിക വിദ്യ, മേഖലകളിലെ സഹകരണവും മന്ത്രിതല കൂടിക്കാഴ്ച്ചയിൽ ചർച്ചയായതായാണ് സൂചന.
click on malayalam character to switch languages