1 GBP = 104.18

തീ തുപ്പി ഫിലാൻഡർ; കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യക്ക് 72 റൺസിൻെറ തോൽവി

തീ തുപ്പി ഫിലാൻഡർ; കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യക്ക് 72 റൺസിൻെറ തോൽവി

കേപ്ടൗൺ: പേസ് ബൗളിങ്ങിെൻറ പറുദീസയായ ന്യൂലാൻഡ്സിെൻറ ജീവനുള്ള പിച്ചിൽ വിജയപ്രതീക്ഷയുണർത്തിയശേഷം തോൽവി ചോദിച്ചുവാങ്ങി ഇന്ത്യ. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തിൽ 72 റൺസിനാണ് ഇന്ത്യ പരാജയം രുചിച്ചത്. ആദ്യ ഇന്നിങ്സിൽ 77 റൺസ് ലീഡ് വഴങ്ങിയശേഷം രണ്ടാം വട്ടം ബാറ്റിങ്ങിനിറങ്ങിയ ആതിഥേയരെ ഇന്ത്യൻ ബൗളർമാർ 130 റൺസിന് ചുരുട്ടിക്കെട്ടിയെങ്കിലും 208 റൺസെന്ന വിജയലക്ഷ്യത്തിന് മുന്നിൽ മുട്ടിടിച്ച ഇന്ത്യൻ ബാറ്റ്സ്മാന്മാർ 135ന് തകർന്നടിയുകയായിരുന്നു. 64 ഒാവറിനിടെ 18 വിക്കറ്റുകൾ നിലംപൊത്തിയ നാലാംദിനം നാടകീയത നിറഞ്ഞതായിരുന്നു മത്സരം. ഇന്നലെ വീണ മുഴുവൻ വിക്കറ്റുകളും പേസ് ബൗളർമാർക്കായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ വെർനോൻ ഫിലാൻഡറാണ് ഇന്ത്യയുടെ അന്തകനായത്. രണ്ടിന്നിങ്സിലുമായി ഒമ്പത് വിക്കറ്റ് പിഴുത ഫിലാൻഡർ തന്നെയാണ് മാൻ ഒാഫ് ദ മാച്ച്. സ്കോർ: ദക്ഷിണാഫ്രിക്ക: 286, 130. ഇന്ത്യ: 209, 135.

വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ
ഒരു ദിനം പൂർണമായും മഴ മൂലം നഷ്ടമായിട്ടും നാലാംദിനം കളി കഴിയാവുന്നത്രയും ചെറിയ സ്കോറുകൾ പിറന്ന മത്സരം നിയന്ത്രിച്ചത് ഇരുഭാഗത്തെയും പേസ്ബൗളർമാരാണ്. രണ്ടിന് 65 എന്ന നിലയിൽ എട്ട് വിക്കറ്റ് കൈയിലിരിക്കെ 137 റൺസ് ലീഡുമായി നാലാംദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ ഇന്ത്യൻ പേസർമാർ തകർപ്പൻ ബൗളിങ്ങിലൂടെ 130ന് ചുരുട്ടിക്കെട്ടുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ദക്ഷിണാഫ്രിക്കൻ ബാറ്റ്സ്മാന്മാരെ വിറപ്പിച്ചപ്പോൾ രണ്ട് വിക്കറ്റ് വീതം നേടി ഭുവനേശ്വർ കുമാറും ഹാർദിക് പാണ്ഡ്യയും പിന്തുണ നൽകി. 35 റൺസെടുത്ത എ.ബി. ഡിവില്ലിയേഴ്സ് മാത്രമാണ് പിടിച്ചുനിന്നത്.

ദുഷ്കരമായ പിച്ചിൽ 208 റൺസ് എന്ന ലക്ഷ്യം ഏറെ അകലെയാണെങ്കിലും പ്രതീക്ഷയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. പരിക്കേറ്റ ഡെയ്ൽ സ്റ്റെയ്നില്ലാത്ത ദക്ഷിണാഫ്രിക്കൻ പേസ് ബാറ്ററിയെ ഭേദപ്പെട്ട രീതിയിൽ നേരിട്ട ഒാപണർമാരായ മുരളി വിജയ്യും (13) ശിഖർ ധവാനും (16) സ്കോർ 30 വരെയെത്തിച്ചെങ്കിലും അതേ സ്കോറിൽ ഇരുവരും മടങ്ങി. പിറകെ ഇന്ത്യയുടെ മുൻനിര ബാറ്റ്സ്മാന്മാരെല്ലാം ഒന്നിനുപിറകെ ഒന്നായി മാർച്ച് ചെയ്തപ്പോൾ അതിവേഗം ഏഴിന് 82ലേക്ക് വീണു. ചേതേശ്വർ പുജാര (നാല്), ക്യാപ്റ്റൻ വിരാട് കോഹ്ലി (28), രോഹിത് ശർമ (10), വൃദ്ധിമാൻ സാഹ (എട്ട്), ഹാർദിക് പാണ്ഡ്യ (ഒന്ന്) എന്നിവരൊക്കെ ചെറുത്തുനിൽപില്ലാതെ മടങ്ങി. എട്ടാം വിക്കറ്റിന് രവിചന്ദ്ര അശ്വിനും (37) ഭുവനേശ്വർ കുമാറും (13) 49 റൺസ് കൂട്ടുകെട്ടുമായി പിടിച്ചുനിൽക്കാൻ ശ്രമിച്ചെങ്കിലും ഒരോവറിൽ മൂന്ന് വിക്കറ്റുമായി ഫിലാൻഡർ ഇന്ത്യയുടെ കഥ കഴിച്ചു. രണ്ടാം ടെസ്റ്റ് 13 മുതൽ സെഞ്ചൂറിയനിൽ തുടങ്ങും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more