1 GBP = 103.96

സൗദിയിൽ നിന്ന് സിറിയയിലേക്ക് കടത്താന്‍ ശ്രമം: മലയാളി യുവതി രക്ഷപ്പെട്ടത് സാഹസികമായി

സൗദിയിൽ നിന്ന് സിറിയയിലേക്ക് കടത്താന്‍ ശ്രമം: മലയാളി യുവതി രക്ഷപ്പെട്ടത് സാഹസികമായി

ആലുവ: മതം മാറ്റി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവതി രക്ഷപ്പെട്ടത് സാഹസികമായി. സിറിയയിലേക്ക് കടത്തി പെണ്‍കുട്ടിയെ ലൈംഗിക അടിമയാക്കുകയായിരുന്നോ ലക്ഷ്യമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ജിദ്ദയിലെത്തിയ യുവതി സംശയം തോന്നിയതോടെ രക്ഷപ്പെടാന്‍ നടത്തിയ ശ്രമങ്ങള്‍ ഒടുവില്‍ വിജയം കാണുകയായിരുന്നു. ഗുജറാത്തില്‍ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശിയായ യുവതിയെ മതംമാറ്റി വിവാഹം ചെയ്തത് മുഹമ്മദ് റിയാസ് എന്നയാളാണ്. 2014-ല്‍ െബംഗളൂരുവില്‍ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ യുവതിയുടെ സഹപാഠിയായിരുന്നു തലശ്ശേരി മാഹി സ്വദേശിയായ മുഹമ്മദ് റിയാസ്. ഇയാളിപ്പോള്‍ വിദേശത്താണ്. പ്രണയം നടിച്ച് യുവതിയെ വശത്താക്കി. ലൈംഗിക ബന്ധം വീഡിയോയില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. മുഹമ്മദ് റിയാസ് മൂന്നുമാസത്തെ സന്ദര്‍ശക വിസയിലാണ് പെണ്‍കുട്ടിയെ സൗദിയിലെത്തിച്ചത്. യാതൊരു ജോലിയും ഇല്ലാതിരുന്ന റിയാസിന്റെ കൈവശം ആവശ്യത്തിലേറെ പണമുണ്ടായിരുന്നതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വിസയുടെ കാലാവധി തീരാറായിട്ടും മടക്കി അയയ്ക്കാതെ സിറിയന്‍ അതിര്‍ത്തി പ്രദേശത്ത് താമസമാരംഭിച്ചു. ഒന്നര മണിക്കൂര്‍ കൊണ്ട് റോഡ് മാര്‍ഗം സിറിയയിലെത്താവുന്ന ദൂരത്തിലായിരുന്നു താമസം. ഇതോടെ സിറിയയിലേക്ക് കടത്തുകയാണ് ലക്ഷ്യമെന്ന് യുവതിക്ക് സംശയം തോന്നി.

യുവതിയുടെ ഫോണ്‍ പ്രത്യേക മൊബൈല്‍ ആപ്പ് വഴി റിയാസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. യുവതിയുടെ മൊബൈലില്‍ എത്തുന്ന കോളുകള്‍, സന്ദേശങ്ങള്‍, ഇ-മെയിലുകള്‍ എന്നിവ ആപ്പിലൂടെ റിയാസിനും അറിയാന്‍ കഴിയുമായിരുന്നു. ഇത് മനസ്സിലാക്കിയ യുവതി മറ്റൊരു മെയില്‍ ഐ.ഡി.യുണ്ടാക്കി താമസ സ്ഥലത്തിന്റേയും ഫ്‌ളാറ്റിന്റേയും ചിത്രമെടുത്ത് പിതാവിന് അയച്ചു കൊടുത്തു. സൗദിയിലെ സുഹൃത്തുക്കളുടെ സഹായത്തോടെ സ്ഥലം മനസ്സിലാക്കിയ പിതാവ് യുവതിക്ക് വിമാന ടിക്കറ്റ് മെയിലിലൂടെ അയച്ചു നല്‍കി.

ഫ്‌ളാറ്റില്‍നിന്ന് റിയാസ് പുറത്തുപോകുമ്പോള്‍ വാതില്‍ പുറത്തുനിന്നു പൂട്ടും. റിയാസ് വീട്ടിലില്ലാത്ത തക്കം നോക്കി മറ്റൊരു താക്കോല്‍ ഉപയോഗിച്ച് വീട് തുറന്ന് യുവതി തൊട്ടടുത്ത ഫ്‌ളാറ്റില്‍ അഭയം തേടി. ഈ വീട്ടുടമയാണ് വിമാനത്താവളത്തിലേക്ക് പോകാന്‍ ടാക്‌സി വിളിച്ചു നല്‍കിയത്. വിമാനത്താവളത്തില്‍ വച്ച് കണ്ടുമുട്ടിയ മലയാളി കുടുംബത്തിന്റെ സഹായത്തോടെ ഇന്ത്യയിലെത്തുകയായിരുന്നു. നാട്ടിലെത്തിയ ശേഷം പെണ്‍കുട്ടി എറണാകുളം റൂറല്‍ എസ്.പി.ക്ക് രജിസ്‌ട്രേഡായി അയച്ച പരാതിയനുസരിച്ചാണ് ആലുവ ഡിവൈ.എസ്.പി. കെ.ബി. പ്രഫുലചന്ദ്രന്റെ നേതൃത്വത്തില്‍ കേസെടുത്തിട്ടുള്ളത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more