ആരാണോ കടൽ നിയന്ത്രിക്കുന്നത് അവർ ലോകത്തെ നിയന്ത്രിക്കും. അമേരിക്കയുടെ ശക്തി അവരുടെ നാവിക സേന തന്നെ. ഒരു രാജ്യം ലോക മേധാവിത്വത്തിലേക്ക് ഉയർന്നു വരണമെങ്കിലും, മേധാവിത്വം നിലനിർത്തണമെങ്കിലും മഹാസമുദ്രങ്ങളെ നിയന്ത്രിക്കുവാൻ അവർക്കു കഴിയണം. മാനവ ശേഷിയിൽ ഒന്നാം സ്ഥാനത്തുള്ള ചൈന പതിറ്റാണ്ടുകളുടെ ഉത്പാദന, വ്യാപാര, വാണിജ്യ പുരോഗതിയിലൂടെ സാമ്പത്തികമായി രണ്ടാം സ്ഥാനത്തേക്ക് എത്തികഴിഞ്ഞു.
സൈനീകമായ മേൽക്കോയ്മയും, ലോകമേധാവിത്വവുമാണ് അവരുടെ ലക്ഷ്യം. ഒപ്പം ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രവും ആയിമാറണം. അവർ അന്യ രാഷ്ട്രങ്ങളുടെ ഭൂമി കൈയ്യേറുകയും, അവരുടെ ഭൂപ്രദേശങ്ങൾക്കുമേൽ നിരന്തരം പുതിയ അവകാശവാദങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നു. ഇന്തോ ടിബറ്റൻ അതിർത്തിയിലെ പ്രശ്നങ്ങൾ ചൈനയുടെ വിവിധ ഉദ്ദേശ ലക്ഷ്യങ്ങളുടെ ആകെ തുകയാണ് എന്നുവേണം കരുതാൻ.
ഹിമാലയൻ മേഖലയിൽ സമ്പൂർണ മേധാവിത്വം നേടാൻ കഴിഞ്ഞാൽ സാമ്രാജ്യ വിസ്തൃതി വർധിപ്പിക്കുന്നതോടൊപ്പം, ഹിമാലയൻ നദികളുടെ നിയന്ത്രണവും സ്വന്തമാക്കാം. തുടർന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ ചൈനയുടെ ആജ്ഞാനുവർത്തികളായി മാറും. ഹിമാലയൻ മേഖലയിൽ ഇന്ത്യൻ സേനയെ തളച്ചിടുകവഴി പ്രധിരോധവിഹിതം നാവികസേനയിലേക്ക് എത്തുന്നതും പരിമിതപെടുത്താം. ഇന്ത്യയുടെ ”വൻ ശക്തി” മോഹത്തിനും തടയിടാം. ചൈനയുടെ ഏഷ്യൻ ഭൂഖണ്ഡത്തിലെ എതിരാളികൾ ജപ്പാനും ഇന്ത്യയും മാത്രമാണ്. സാങ്കേതിക മികവിൽ ജപ്പാൻ ഏറെ മുന്നിലാണെങ്കിലും, സൈനീകമായി മുൻതൂക്കം ഇന്ത്യയ്ക്കു തന്നെ. ഭൂപടത്തിൽ ചെമ്പാ സമുദ്ര ഭാഗത്ത് ഒൻപത് വരകൾ വരച്ചുകൊണ്ട് (Nine-dash line) ചൈനാ കടൽ മേഖല ഏറെക്കുറെ മുഴുവനായും തങ്ങളുടേതാണ് എന്ന് അവകാശപ്പെടുന്ന ചൈനക്ക്, മേഖലയുടെ നിയന്ത്രണത്തിനായിത്തന്നെ വലിയ നാവിക സന്നാഹങ്ങൾ ആവശ്യമാണ്.
ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന കച്ചവട ശൃംഖലയുടെ സംരക്ഷണത്തിനും, സാമ്രാജ്യ മോഹങ്ങളുടെ പൂർത്തീകരണത്തിനും അതി ശക്തമായ നാവികസേന കുടിയേതീരൂ. എന്നാൽ മലക്കാ കടലിടുക്കുമുതൽ ഹോർമുസ് കടലിടുക്കുവരെയും, രാമേശ്വരം മുനമ്പു മുതൽ മൗറീഷ്യസ് വരെയും ഇപ്പോൾ ഇന്ത്യൻ നാവികസേനയുടെ നിയന്ത്രണത്തിലാണ്. ഉത്തര ചൈനാ കടൽ ജപ്പാൻ, യു എസ് എന്നീ രാജ്യങ്ങളുടെ നിയന്ത്രണത്തിലും. ചൈനീസ് നേവിയുടെ സാങ്കേതികമായ പിന്നോക്കാവസ്ഥയും വിമാന വാഹിനികൾ കൈകാര്യം ചെയ്യുന്നതിലുള്ള പരിചയക്കുറവും, വിവിധ യാനങ്ങളുടെ എണ്ണത്തിലുടെ മറികടക്കുവാൻ കഴിയുമെന്ന് അവർ കരുതുന്നു.
ഇന്ത്യയുടെ പരമ്പരാഗത പ്രതിരോധ തന്ത്രങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ , പ്രതിസന്ധി ഒരുപരിധി വരെ പരിഹരിക്കുവാൻ കഴിയും. ആദ്യം വേണ്ടത് മെല്ലെപോക്കുനയം ഉപേക്ഷിക്കുക എന്നതു തന്നെ. പതിറ്റാണ്ടുകൾ നീണ്ടുനിന്ന ആലോചനകൾക്കൊടുവിൽ പ്രാവർത്തികമായ സംയുത സേനാ മേധാവിയുടെ (CDS- വിപിൻ റാവത്ത്) നിയമനത്തോടെ ഗുണപരമായ മാറ്റങ്ങൾ പ്രകടമായി തുടങ്ങി. മുന്ന് സേനാ വിഭാഗങ്ങളെയും നിലനിർത്തികൊണ്ടുതന്നെ അവരുടെ വിഭവങ്ങളും, ശേഷിയും, വിഹിതവും പരസ്പരം യോജിപ്പിച്ചുകൊണ്ട്, ആണ്ടമാൻസ് മാതൃകയിൽ വിവിധ സംയുക്ത യുദ്ധമുന്നണികൾ (തിയേറ്റർ കമാൻഡ്) രൂപീകരിക്കണം. ഇന്തോ പസഫിക് മേഖലയിൽ പ്രത്യേക താൽപ്പര്യങ്ങൾ ഉള്ള അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നീരാജ്യങ്ങളുമായി (QUAD) ചേർന്നു പ്രവർത്തിച്ചാൽ ഇന്തോ പസഫിക് മേഖലയുടെ നിയന്ത്രണവും സ്വന്തമാക്കാം.
പാക്കിസ്ഥാൻ, തിബറ്റ് അതിർത്തികളിലെ പ്രശ്നങ്ങൾ ദിർഘകാലം നീണ്ടു നിൽക്കുന്നതാകയാൽ, അവിടെ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടു തന്നെ നാവികസേനയെയും ശക്തിപ്പെടുത്തുവാൻ നമുക്ക് കഴിയണം. ചൈനാ കടലിൽ ഉൾപ്പെടെ സ്ഥിരം സാന്നിദ്ധ്യവുമാകണം. ഐ എൻ എസ് ജലാശ്വ മാതൃകയിൽ ഏതാനും കപ്പലുകൾ കൂടി അമേരിക്കയിൽ നിന്നും വാങ്ങണം. അതിൽ ചിലത് ചൈനാ കടലിൽ സ്ഥിരം വിന്യസിക്കണം. അമേരിക്കൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന സൗഹൃദ സേനകളുമായി (QUAD) മെച്ചപ്പെട്ട ആശയ വിനിമയത്തിനും, പരസ്പര സാങ്കേതിക സഹായത്തിനും, അടിയന്തിര ഘട്ടങ്ങളിൽ, ആയുധങ്ങളും, ഹെലികോപ്റ്ററുകളും പോലും പരസ്പരം കൈമാറുവാനും അത് ഉപകരിക്കും. ഒപ്പം കാലതാമസവും, ഭാരിച്ച സാമ്പത്തിക ബാധ്യതയും ഒഴിവാക്കാം.
കാലഹരണപ്പെട്ട ചേരിചേരാനയം ഉപേക്ഷിച്ചുകൊണ്ട്, ഇന്തോ പസഫിക് സൈനീക്ക സഖ്യത്തിലേക്കു കടക്കണം (QUAD+). ആൻ്റമാൻസിലെ അനുയോജ്യമായ ഒരു ദ്വീപ് ”ക്വാഡ്” ഗ്രൂപ്പിൻ്റെ നാവിക കേന്ദ്രമാക്കി മാറ്റണം. യു എൻ രക്ഷാസമിതിയിലെ താത്ക്കാലിക അംഗമായ ഇന്ത്യ, സ്ഥിര അംഗമായി മാറുവാനുള്ള പരിശ്രമത്തിലാണ്. അതുകൊണ്ടുത്തന്നെ ഐക്യരാഷ്ട്ര സഭയുടെ അനുമതിയോടെ നടത്തപെടുന്ന പല സൈനീക ഇടപെടലുകളിലും പങ്കാളിയാകേണ്ടതായും വരും.
യുദ്ധസജ്ജമായ ഒരു വിമാന വാഹിനി കപ്പലും,(ഐ എൻ എസ് വിക്രമാദിത്യ) നിർമ്മാണം പൂർത്തിയായ മറ്റൊരു വിമാനവാഹിനിയും (ഐ എൻ എസ് വിക്രാന്ത്) സ്വന്തമായുള്ള നാവികസേനയ്ക്ക്, രണ്ടു വിമാന വാഹിനികൾ എപ്പോഴും യുദ്ധസജ്ജമായി നിർത്തണമെങ്കിൽ, മുന്ന് കപ്പലുകൾ കൂടിയേ തീരൂ. കിഴക്ക്, പടിഞ്ഞാറൻ തീരങ്ങളിൽ ഓരോ വിമാന വാഹിനികൾ കാവലൊരുക്കണം എന്ന നാവികസേനയുടെ പരമ്പരാഗത നാവിക പ്രതിരോധ തന്ത്രം മാറ്റി, രണ്ടു വിമാന വാഹിനി കപ്പൽ വ്യൂഹങ്ങളും വൻകരയിൽ നിന്നും വളരെ അകലെ വിന്യസിച്ചിരിക്കെത്തന്നെ തങ്ങളുടെ മേഖലയിലെ അപ്രമാദിത്വ൦ നിലനിർത്തുവാൻ സേനയ്ക്ക് കഴിയണം. കൂടുതൽ അന്തർ വാഹിനികളും, നശീകരണി കപ്പലുകളും നീറ്റിലിറക്കണം. വലിയ സാമ്പത്തിക ബാധ്യത വരുത്തി വയ്ക്കുന്ന ഇത്തരം ആശയങ്ങൾ, കുറഞ്ഞ ചിലവിൽ, എത്രയുംവേഗം നടപ്പിലാക്കുവാൻ കഴിയാതെ പോയാൽ, ഇന്ത്യയുടെ ”വൻശക്തി” മോഹം, മോഹമായിത്തന്നെ അവശേഷിക്കും.
ഭുമിശാസ്ത്രപരമായ പ്രത്യേകതകൾ ഉപയോഗപ്പെടുത്തി, താരതമ്യേന കുറഞ്ഞ ചിലവിൽ ഇന്ത്യയുടെ തന്ത്രപ്രധാനമായ ചില ദ്വീപുകൾ നാവിക കേന്ദ്രങ്ങളാക്കി മാറ്റണം. വ്യോമ സേനയുടെ പക്കലുള്ള ജഗ്വാർ, മിഗ് 29, തുടങ്ങിയ യുദ്ധ വിമാനങ്ങൾ ദ്വീപുകളിൽ വിന്യസിക്കാം. വിക്രമാദിത്യയിൽ വിന്യസിച്ചിരിക്കുന്ന മിഗ് 29 വിമാനങ്ങളും ദ്വീപുകളിലേക്ക് മാറ്റണം. ഭാവിയിൽ ഒറ്റ ഇരട്ട എഞ്ചിനുകളുള്ള തദ്ദേശീയ യുദ്ധവിമാനങ്ങൾ അവയ്ക്കു പകരക്കാരായി എത്തുകയും ചെയ്യണം. രണ്ടു വിമാന വാഹിനികളിലും വിന്യസിക്കുവാൻ പാകത്തിന് ”റാഫേൽ”/ ”എഫ് എ 18” – വിമാനങ്ങൾ പുതുതായി വാങ്ങണം, നേവിയുടെ പൈലറ്റുമാർക്ക് ഹിമാലയൻ മേഖലയിലും പ്രവർത്തിക്കുവാൻ വേണ്ട പരിശീലനം നൽകണം.
ഹാസിമാരയിലേയും, അംമ്പാലയിലെയും അടിസ്ഥാന സൗകര്യങ്ങൾ നേവി പ്രയോജനപ്പെടുത്തണം. കടലിലും, ഹിമാലയൻ തടാകങ്ങളിലും ഉപയോഗിക്കുവാൻ കഴിയുമെങ്കിൽ, സേനാ വിഭാഗങ്ങൾ സംയുക്തമായി മുതൽ മുടക്കി യു എസ് 2 (ജപ്പാൻ) വിമാനങ്ങൾ വാങ്ങണം. നാവികസേനയുടെ യുദ്ധവിമാനങ്ങളും, ഹെലി കോപ്റ്ററുകളും, വ്യോമസേനയും, കരസേനയുമായി ചേർന്ന് യുദ്ധമുന്നണിയിലേക്ക് ഇറങ്ങണം. ചുരുക്കത്തിൽ ഇന്ത്യൻ നാവിക സേനയെ ഒരു “ഹിമാലയൻ നാവിക സേനസേനയാക്കി” മാറ്റണം.
ആയുധ നിർമ്മാണ മേഖലയിൽ എഴുപതു ശതമാനത്തോളമെങ്കിലും സ്വയം പര്യാപ്തത നേടണം. അതിനായി മുതൽ മുടക്കുന്നതോടൊപ്പം ചുവപ്പുനാടയും, അട്ടിമറി പ്രവർത്തനങ്ങളേയും മറികടക്കുവാനും നമുക്ക് കഴിയണം. ആയുധ ഗവേഷണ നിർമ്മാണ മേഖലയിൽ, സ്വകാര്യ വൽക്കരണവും, വിദേശ മുതൽമുടക്കും, സാങ്കേതിക സഹായവും ഉറപ്പുവരുത്തണം. സ്റ്റാർട്ടപ്പുകളെയും, സ്വകാര്യമേഖലയെയും പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഗവേഷകരുടെയും, ശാസ്ത്രജ്ഞരുടെയും സുരക്ഷയും ഉറപ്പു വരുത്തണം.
ശ്രീ. ജയകുമാർ നായരുടെ മുൻ ലേഖനങ്ങൾ വായിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യുക:-
റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ചാരിറ്റി ഫൗണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും /
click on malayalam character to switch languages