ലണ്ടൻ: ജോർജ്ജ് രാജകുമാരന്റെ അതിമനോഹര ചിത്രങ്ങൾ പുറത്ത് വിട്ട് രാജകുടുംബം.നിറഞ്ഞ പുഞ്ചിരിയുമായി ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്ന ജോര്‍ജ്ജ് രാജകുമാരന്റെ ചിത്രമാണ് അഞ്ചാം പിറന്നാളിന്റെ ഭാഗമായി ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുന്നത്. മുത്തശ്ശന് ചാള്‍സ് രാജകുമാരന്റെ ഭവനമായ ക്ലാരന്‍സ് ഹൗസിന്റെ ചുമരില്‍ ചാരിനില്ക്കുന്ന ജോര്‍ജ്ജ് ചെറുപ്പകാലത്തിന്റെ സകല ഊര്‍ജ്ജവും ചിത്രത്തില്‍ പ്രകടിപ്പിക്കുന്നു. ഈ മാസം ആദ്യം ലൂയിസ് രാജകുമാരന്റെ മാമ്മോദീസ് ചടങ്ങള്‍ക്ക് ശേഷമാണ് ഈ ചിത്രം പകര്‍ത്തിയത്. കേംബ്രിഡ്ജ് ഡ്യൂക്കും, ഡച്ചസുമാണ് ചിത്രം പുറത്തുവിട്ടത്.
42 പൗണ്ടിന്റെ ഡിസൈനര്‍ ഷര്‍ട്ടും, 44 പൗണ്ടിന്റെ നേവി ബ്ലൂ ഷോര്‍ട്സുമാണ് ജോര്‍ജ്ജ് അണിഞ്ഞിരിക്കുന്നത്. അമേയ കിഡ്സിന്റെ ഈ വസ്ത്രങ്ങള്‍ ഉടന്‍ തന്നെ വിറ്റുതീരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്പെയിനില്‍ നിന്നുമുള്ള അമേയ അരീറ്റയും, ഫ്രാന്‍സില്‍ നിന്നുമുള്ള സെഗോളീന് ട്രെസ്കയും ചേര്‍ന്ന് നടത്തിവരുന്ന ലണ്ടന്‍ ആസ്ഥാനമായ ബ്രാന്റിന്റെ വസ്ത്രങ്ങളാണ് ജോര്‍ജ്ജ് കുഞ്ഞായിരിക്കുമ്പോള്‍ മുതല്‍ ഡച്ചസിന്റെ ഫേവറിറ്റ്. ഷാര്‍ലെറ്റ് രാജകുമാരി ജനിച്ചപ്പോള്‍ ആശുപത്രിയില്‍ കാണാനെത്തിയ സമയത്ത് ജോര്‍ജ്ജ് അണിഞ്ഞ വസ്ത്രം മണിക്കൂറുകള്‍ക്ക് അകം ഓണ്‍ലൈനില്‍ വിറ്റുതീര്‍ന്നിരുന്നു.
ജോര്‍ജ്ജ് രാജകുമാരന്റെ അഞ്ചാം പിറന്നാള്‍ ആഘോഷങ്ങള്‍ വ്യത്യസ്തമാക്കിക്കൊണ്ട് കുടുംബം കരീബിയന്‍ ദ്വീപായ മസ്റ്റീക്കിലേക്ക് പറക്കും. 2013-ല്‍ ചൂടേറിയ ഒരു ജൂലൈ മാസത്തിലാണ് ജോര്‍ജ്ജ് രാജകുമാരന് പിറന്നത്. മകന് സാധാരണക്കാരന്റേതായ കുട്ടിക്കാലം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് രക്ഷിതാക്കള്‍. ഈ പ്രായത്തിനിടയ്ക്ക് സ്പാനിഷ് ഭാഷ സംസാരിക്കാനും രാജകുമാരന് സാധിക്കും. സ്പാനിഷ് നാനി മരിയ തെരേസ തുറിയോണ് ബൊറാലോയാണ് ഇതിന് പിന്നില്‍. ഇപ്പോള്‍ കുതിര സവാരി പഠിക്കാനുള്ള ശ്രമത്തിലാണ് ഈ കുരുന്ന്. ഒപ്പം ടെന്നീസില്‍ ഒരു കൈ പയറ്റാനും ജോര്‍ജ്ജ് തയ്യാറെടുക്കുന്നു.
പിതാവിനെ പോലെ ആസ്റ്റണ്‍ വില്ലയാണ് ജോര്‍ജ്ജ് രാജകുമാരന്റെ പ്രിയപ്പെട്ട ഫുട്ബോള്‍ ടീം. മറ്റ് രാജകുടുംബാംഗങ്ങളെ പോലെ രാജകീയത മാത്രം നോക്കി നടക്കാതെ സ്വന്തമായി എന്തെങ്കിലും ചെയ്യാനുള്ള പ്രേരണയാണ് വില്ല്യമും കെയ്റ്റും മക്കള്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് തന്നെ ഭാവിയില്‍ ഇവരൊക്കെ മറ്റേതെങ്കിലും രംഗത്ത് പ്രശസ്തരായാലും അത്ഭുതം വേണ്ട.
click on malayalam character to switch languages