മാഞ്ചസ്റ്റർ:-മംഗല്യവതികളായ സ്ത്രീകൾ തങ്ങളുടെ ദീർഘമാംഗല്യത്തിനും കന്യകമാർ സദ്ഭർതൃ സിദ്ധിക്കും വേണ്ടി ഭഗവാൻ ശ്രീ പരമേശ്വരനെ പ്രീതിപ്പെടുത്താനായി അനുഷ്ഠിക്കുന്നതാണ് തിരുവാതിര വ്രതം. ദക്ഷയാഗത്തിൽ ക്ഷണിക്കപ്പെടാതെ ചെന്ന സ്വന്തം മകൾ സതീദേവിയെ ദക്ഷൻ അപമാനിച്ചതിൽ ദു:ഖിതയായി സതീദേവി ദേഹത്യാഗം ചെയ്തപ്പോൾ തന്റെ ഭാര്യയുടെ വിയോഗത്തിൽ ദുഃഖിതനും ക്രോധിതനുമായ പരമശിവൻ ദക്ഷനെ കൊല ചെയ്തതിനു ശേഷം ഹിമാലയത്തിൽ തപസ്സനുഷ്ഠിക്കാൻ പോയി. അടുത്ത ജന്മത്തിലും ഭഗവാനെ ഭർത്താവായി ലഭിക്കണമെന്ന ആഗ്രഹഫലമായി സതീദേവി പാർവ്വതിയായി പുനർജ്ജനിക്കുകയും ഭഗവാനെ പ്രീതിപ്പെടുത്താനായി പ്രാർത്ഥന തുടരുകയും ചെയ്തു. ദേവിയുടെ പ്രാർത്ഥനയിൽ സംപ്രീതനായ ശ്രീ പരമേശ്വരൻ അർദ്ധാംഗനയായി ദേവിയെ തന്നിലേക്ക് സ്വീകരിക്കുകയും ചെയ്തു. ഇതിൽ ആനന്ദഭരിതയായ ദേവി വനത്തിൽ ആടിയും പാടിയും തുടിച്ചു കുളിച്ചും വെറ്റില ചവച്ചും ഊഞ്ഞാലാടിയുമെല്ലാം ഉല്ലസിച്ചു നടന്നതിന്റെ പ്രതീകാത്മകമായി സ്ത്രീകൾ ആഘോഷിക്കുന്നതാണ് തിരുവാതിര എന്ന് ഐതിഹ്യം.
അതിരാവിലെ ഉണർന്ന് കുളത്തിൽ പോയി തുടിച്ചു കുളിച്ച് വ്രതാനുഷ്ഠാനങ്ങൾക്കാവശ്യമായ എട്ടങ്ങാടി നേദിച്ച് , ഗ്രാമത്തിലുള്ള ഏതെങ്കിലും തറവാടിൽ ഒരുമിച്ചു കൂടി, ദശപുഷ്പം ചൂടി, തിരുവാതിര കളിയുമായി ഉറക്കമിളച്ച്, തിരുവാതിര പുഴുക്ക്, കൂവ കുറുക്ക് തുടങ്ങിയ വ്രതാനുയോജ്യമായ ആഹാരാദികൾ പങ്കുവെച്ചും തങ്ങളുടെ സന്തോഷം പങ്കിട്ടുമാണ് തിരുവാതിര ആഘോഷിച്ചു പോരുന്നത്. ഒരു കുടുംബത്തിന്റെ വിളക്കാണ് സ്ത്രീയെന്നതും ഒരു നല്ല കുടുംബത്തിൽ നിന്നുമേ ഒരു നല്ല സമൂഹവും രാജ്യവും ഉടലെടുക്കൂ എന്ന ആപ്തവാക്യം ഇവിടെ വളരെ പ്രസക്തമാണ്. തന്റെ ഉറ്റവരുടെ നന്മക്കായി പ്രാർത്ഥിക്കുന്ന സ്ത്രീത്വത്തിന്റെ മഹത്വം ഉദ്ഘോഷിക്കുന്ന ഒരു പാരമ്പര്യമാണ് നമുക്കുള്ളത്. ആ നന്മക്ക് മൂല്യച്യുതി സംഭവിക്കാതെ തലമുറകളിലേക്കു കൈമാറാൻ നമുക്കൊരുമിച്ച് പ്രവർത്തിക്കാം.
അതിന്റെ ഭാഗമായി ഈ വരുന്ന ഡിസംബർ 22 ന് 6pm -9pm വരെ ഗ്രെയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റി (GMMHC) ധനുമാസ തിരുവാതിര സെയിൽ മൂർ കമ്മ്യൂണിറ്റി സെന്ററിൽ വച്ച് ആഘോഷിക്കുകയാണ്. എട്ടങ്ങാടി, തിരുവാതിര പുഴുക്ക്, കൂവ പായസം എന്നിവ ഉണ്ടാക്കി, തുടിച്ച് കുളിച്ച് (സാങ്കല്പികം ) , ദശപുഷ്പം ചൂടി ഒരു തിരുവാതിര രാവിനായി ഏവരും ഒരുമിക്കുന്നു. ഏവർക്കും സ്വാഗതം
click on malayalam character to switch languages