1 GBP = 103.14

ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി പൊലീസ്

ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി പൊലീസ്

നടി ആക്രമിക്കപ്പെട്ട കേസില്‍ മാപ്പുസാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ എംഎല്‍എ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയെ അറസ്റ്റ് ചെയ്യാന്‍ അനുമതി തേടി പൊലീസ്. ഗൂഢാലോചനയ്ക്ക് പിന്നില്‍ ആരൊക്കെ ഒന്നും കണ്ടെത്തണമെന്നും പോലീസ് പറഞ്ഞു. പ്രദീപ് കുമാറിനെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെയാണ് നീക്കം.

പ്രദീപിനെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപ്പോര്‍ട്ട് ബേക്കല്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.

പ്രദീപ് കുമാര്‍ മാപ്പുസാക്ഷിയായ വിപിന്‍ ലാലിനെ ഭീഷണിപ്പെടുത്തിയെന്ന് ബേക്കല്‍ പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഇക്കാര്യം വ്യക്തമാക്കി ബേക്കല്‍ പോലീസ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രദീപിന് കോടതി നോട്ടീസ് അയക്കുകയായിരുന്നു.

ജനുവരി 23ന് കേസിലെ മാപ്പുസാക്ഷിയും ബേക്കല്‍ സ്വദേശിയുമായ വിപിന്‍ലാലിനെ കാണാന്‍ പ്രദീപ് കുമാര്‍ ബേക്കലിലെത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. തൃക്കണ്ണാടയിലെ ബന്ധുവീട്ടിലെത്തിയ പ്രദീപ്, വിപിനെ നേരിട്ട് കാണാന്‍ പറ്റാത്തതിനെ തുടര്‍ന്ന് വിപിന്റെ അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടുള്ള ജ്വല്ലറിയിലെത്തി. ഇവിടെ നിന്നും അമ്മയെ വിളിച്ച് വിപിന്റെ വക്കീല്‍ ഗുമസ്തനാണെന്ന് പരിചയപ്പെടുത്തുകയും ബിബിനോട് മൊഴിമാറ്റാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ടിലുള്ളത്. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയില്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിലെ പ്രദീപിന്റെ ഇടപെടല്‍ വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. തുടര്‍ന്നാണ് പൊലീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഫോണ്‍കോളുകളിലൂടെയും കത്തുകളിലൂടെയും ഭീഷണിയും സമ്മര്‍ദ്ദവും കടുത്തതോടെ വിപിന്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പ്രതിയായ ദിലീപിന് അനുകൂലമായി കോടതിയില്‍ മൊഴി തിരുത്തണമെന്നാവശ്യപ്പെട്ട് നേരിട്ടും ഫോണിലൂടെയും ഭീഷണിപ്പെടുത്തുകയാണെന്നാണ് വിപിന്‍ പരാതിയില്‍ പറഞ്ഞത്.

ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് എതിരെ മജിസ്ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയും പൊലീസിന് നല്‍കിയ മൊഴിയും വിചാരണ കോടതിയില്‍ തിരുത്തി പറയണമെന്നാവശ്യപ്പെട്ടാണ് ഭീഷണി. കാസര്‍ക്കോട്ടെ ബന്ധുവിന്റെ കടയിലും വീട്ടിലുമെത്തി ചിലര്‍ ഭീഷണി മുഴക്കി. പിന്നീട് ഫോണില്‍ വിളിച്ചു ഭീഷണി തുടര്‍ന്നു. തന്റെ വിലാസത്തില്‍ ഭീഷണിക്കത്തും കിട്ടി ഇതോടെയാണ് പരാതി നല്‍കാന്‍ തീരുമാനിച്ചതെന്ന് വിപിന്‍ പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

കേസിലെ മുഖ്യ പ്രതി സുനില്‍ കുമാര്‍ ജയിലില്‍ നിന്ന് പണം ആവശ്യപ്പെട്ട് ദിലീപിന് അയച്ച കത്ത് എഴുതിയത് വിപിന്‍ ലാല്‍ ആയിരുന്നു. ഈ കത്ത് പുറത്ത് വന്നതോടെയാണ് ദിലീപിന് എതിരെ അന്വേഷണം തുടങ്ങിയത്. തുടക്കത്തില്‍ പൊലീസ് വിപിന്‍ ലാലിനെ പത്താം പ്രതിയാക്കിയിരുന്നെങ്കിലും പിന്നീട് മാപ്പുസാക്ഷിയാക്കി മാറ്റുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more