തിരുവനന്തപുരം : പീഡനത്തിനിടെ ജനനേന്ദ്രിയം മുറിച്ചതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന സ്വാമി ഗംഗേശാനന്ദ പെണ്‍കുട്ടിയുടെ വീട്ടുകാരെ സാമ്പത്തികമായി ചൂഷണം ചെയ്തത് റിയല്‍ എസ്‌റ്റേറ്റ് ബിസിനസിന്റെ പേരില്‍. വയനാട്ടില്‍ തുച്ഛമായ വിലയ്ക്ക് ഏക്കറുകണക്കിന് വസ്തുക്കള്‍ വാങ്ങി നല്‍കാമെന്ന് മോഹിപ്പിച്ച ഇയാള്‍ ഇതിന് അഡ്വാന്‍സ് നല്‍കാനാണ് ഇവരില്‍ നിന്ന് പണം വസൂലാക്കിയതെന്നാണ് പൊലീസിന് ലഭിച്ച വിവരം. പത്തുലക്ഷം രൂപ പലപ്പോഴായി പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് വാങ്ങിയ ഇയാള്‍ ഇടയ്ക്ക് പെണ്‍കുട്ടിയുടെ സുഹൃത്തില്‍ നിന്നും പണം തട്ടിച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രാജേഷെന്ന ഒരു ഇടനിലക്കാരനും വസ്തു ഇടപാടില്‍ ബന്ധപ്പെട്ടിട്ടുണ്ട്. ഇയാളെപ്പറ്റിയും പൊലീസ് അന്വേഷിച്ചുവരികയാണ്.
വയനാട്ടില്‍ കൃഷിയ്ക്ക് അനുയോജ്യമായ സ്ഥലത്തിനാണ് അഡ്വാന്‍സ് നല്‍കിയതെന്നാണ് സ്വാമി വെളിപ്പെടുത്തിയതെങ്കിലും ഇയാളിലുള്ള അമിതവിശ്വാസം കാരണം ഈ സ്ഥലം കാണാന്‍ പോലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തയ്യാറായില്ല. വീട്ടുകാരില്‍ നിന്ന് വാങ്ങിയ പണം വസ്തുവാങ്ങാനായി ഉപയോഗിച്ചിട്ടുണ്ടോയെന്ന കാര്യം സ്വാമിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താലെ വ്യക്തമാകൂ. ഭൂമി വാങ്ങാനുള്ള ബാക്കി പണത്തെ സംബന്ധിച്ച് സംസാരിക്കാനായാണ് സംഭവദിവസം ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയതെന്നും സൂചനയുണ്ട്. ബിക്കാനീര്‍ കൊച്ചുവേളി എക്‌സ്പ്രസില്‍ കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷനിലെത്തിയ സ്വാമിയെ പെണ്‍കുട്ടിയുടെ സഹോദരനാണ് ബൈക്കില്‍ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിലെത്തിയാല്‍ സ്വാമിക്കായി അനുവദിച്ചിട്ടുള്ള മുറിയിലും പൂജാമുറിയിലുമാണ് സ്വാമിയുടെ വാസം. തിരുവനന്തപുരത്തെത്തിയാല്‍ തന്നെ കാണാനെത്തുന്നവരുമായി മുറിയില്‍ കൂടിക്കാഴ്ച നടത്തുന്ന സ്വാമി പിന്നീട് അധിക സമയവും പൂജാമുറിയില്‍ പൂജയും ധ്യാനവുമായാണ് കഴിയുക. രാത്രിയില്‍ വീട്ടുകാര്‍ ഉറങ്ങിയ ശേഷം പെണ്‍കുട്ടിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി സ്വാമി പീഡിപ്പിച്ചതിനെ പെണ്‍കുട്ടി പ്രതിരോധിച്ചതാണ് സ്വാമിയ്ക്ക് പരിക്കേല്‍ക്കാന്‍ ഇടയാക്കിയത്. സംഭവത്തിനുശേഷം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന സ്വാമിയെ ഇന്നലെ പ്ലാസ്റ്റിക്ക് സര്‍ജറി, യൂറോളജി വിഭാഗം ഡോക്ടര്‍ പരിശോധിച്ചു. ശസ്ത്രക്രിയ നടന്ന ഭാഗത്ത് തനിക്ക് മരവിപ്പ് അനുഭവപ്പെട്ടിരുന്നുവെന്നും ഇപ്പോള്‍ മാറ്റമുണ്ടെന്നും സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞു. ഉറങ്ങി കിടന്നപ്പോള്‍ പെണ്‍കുട്ടി തന്റെ ജനനേന്ദ്രിയം മുറിച്ചതാണെന്നും സ്വാമി ഡോക്ടര്‍മാരോട് പറഞ്ഞു. തന്റെ മനോനില തകരാറിലായതിനാല്‍ സ്വയം ലിംഗമുറിച്ചതാണെന്നായിരുന്നു സ്വാമി ഡോക്ടര്‍മാരോട് ആദ്യം പറഞ്ഞിരുന്നത്.
സ്വാമിയുടെ ജനനേന്ദ്രിയത്തിലൂടെയുള്ള രക്തയോട്ടം രണ്ട് ദിവസം കൂടി നിരീക്ഷിക്കേണ്ടതുണ്ടെന്നും, സ്വാമി ആരോഗ്യവാനാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. സ്വാമി ആരോഗ്യ നില വീണ്ടെടുക്കുന്ന മുറയ്ക്ക് ഇയാളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ശംഖുംമുഖം അസി.കമ്മിഷണര്‍ അജിത് കുമാര്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത സ്വാമിയുടെ ലാപ്‌ടോപ്പ്, ടാബ്, മൊബൈല്‍ഫോണുകള്‍, വിവിധ മൊബൈല്‍ കമ്പനികളുടെ സിം കാര്‍ഡുകള്‍ തുടങ്ങിയവയെപ്പറ്റി വിശദമായി അന്വേഷിക്കാന്‍ പൊലീസ് സൈബര്‍ സഹായം തേടിയിട്ടുണ്ട്. പേട്ട പൊലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുള്ള ഇവ ഇന്നോ നാളെയോ സൈബര്‍ സെല്ലിന് കൈമാറും. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി ഉള്ളതുള്‍പ്പെടെ സ്വാമിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റിയും പൊലീസ് അന്വേഷിച്ചുവരികയാണ്.
നന്ദാവനം എ. ആര്‍ ക്യാമ്പിന് മുന്നില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ചായക്കട നടത്തിയിരുന്ന ഹരി സ്വാമിയായി വേഷപ്രച്ഛന്നനായി മാറിയശേഷമുണ്ടായ മുഴുവന്‍ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്. പന്മന ആശ്രമം,കോലഞ്ചേരിയിലെ വീട് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടര്‍ന്നുവരികയാണ്. കസ്റ്റഡിയില്‍ വാങ്ങിയശേഷം സ്വാമിയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലെത്തി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് പൊലീസിന്റെ ലക്ഷ്യം.നാട്ടില്‍ നിരവധി പേര്‍ക്കാണ് സ്വാമി പണം തട്ടിയതായി പരാതിയുള്ളത്.അതില്‍ സ്വന്തം അനുജനും ഉള്‍പ്പെടുന്നു.ചിട്ടി പിടിച്ച് പണം തട്ടുകയായിരുന്നു സ്വാമിയുടെ പ്രധാന തട്ടിപ്പ്. സന്യാസം സ്വീകരിച്ച ശേഷം സ്വാമി കുടുംബവീട്ടില്‍ കയറാന്‍ കൂട്ടാക്കിയിരുന്നില്ല . മകനെ കാണുന്നതിനായി ഗംഗേശാനന്ദയുടെ മാതാപിതാക്കള്‍ കുടുംബ വീടിന് സമീപത്തായി രണ്ട് മുറിയുള്ള വീട് പണിതു. ഈ വീട്ടിലാണ് ഇടയ്ക്കിടെ സ്വാമി വന്നുപോകുന്നത്. രണ്ടാഴ്ച്ച മുന്‍പും സ്വാമി ഇവിടെ വന്നുപോയതായി വീട്ടുകാര്‍ പറഞ്ഞു.
click on malayalam character to switch languages