യു കെയിലെങ്ങും നിന്നുമുള്ള നൂറ് കണക്കിനാളുകൾ സുമിതിന് അന്ത്യോപചാരമർപ്പിക്കാൻ മാഞ്ചസ്റ്ററിൽ എത്തിച്ചേർന്നു; മഞ്ജുവിനും റെയ്മണ്ടിനും റിയായ്ക്കും കുടുംബത്തിനുമൊപ്പം വിതുമ്പി സമൂഹവും….ഓർമ്മകൾ ബാക്കിയാക്കി സുമിതിന് മാഞ്ചസ്റ്ററിൽ അന്ത്യവിശ്രമം….
Jul 28, 2021
ഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിൽ ജൂലൈ 3 ന് ദുക്റാനാ തിരുനാൾ ദിവസം അപ്രതീക്ഷിതമായ മരണത്തിന് കീഴടങ്ങേണ്ടി വന്ന സുമിത് സെബാസ്റ്റ്യന്‍ യു കെയിലെങ്ങും നിന്നുമുള്ള നൂറ് കണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. ഇന്നലെ മാഞ്ചസ്റ്റർ സെൻ്റ്.ആൻറണീസ് ദേവാലയത്തിൽ നടന്ന മൃതസംസ്കാര ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമ്മികനായിരുന്നു.
ഇന്നലെ കാലാവസ്ഥ പ്രവചനമനുസരിച്ച് മഴയായിരുന്നു എങ്കിലും സുമിതിൻ്റെ മൃതസംസ്കാര ശുശ്രൂഷകൾ കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോകുന്നതുവരെ ദു:ഖം കനം കെട്ടി നിൽക്കുന്നതു പോലെ മഴ പെയ്യാതെ നിന്നു. എന്നാൽ അതുവരെ വിതുമ്പി നിന്ന മഴ മേഘങ്ങൾ സങ്കടം സഹിക്കാൻ വയ്യാതെ പൊട്ടിക്കരയും മാറ് പെയ്തിറങ്ങുകയായിരുന്നു. മഞ്ജുവിനും റെയ്മണ്ടിനും റിയായ്ക്കും കുടുംബത്തിനുമൊപ്പം പ്രകൃതിയും സങ്കടക്കടൽ പങ്കുവച്ചു.
ഇന്നലെ രാവിലെ ഒന്‍പതരയ്ക്ക് നിശ്ചേതനായ സുമതിൻ്റെ ഭൗതിക ശരീരം സ്വന്തം ഭവനത്തിലെത്തിച്ചു. ജൂലൈ രണ്ടിന് നൈറ്റ് ഡ്യൂട്ടിക്കായി ഇറങ്ങിത്തിരിച്ച സുമിത് ഭവനത്തിലേക്ക് ഇങ്ങനെ കടന്നു വരേണ്ടി വരുമെന്ന് ചിന്തിച്ചിരിക്കില്ല. ആ കാഴ്ചക്ക് മുന്നില്‍ മഞ്ജുവും മകൾ റിയായും സങ്കടം സഹിക്കാനാകാതെ പൊട്ടിക്കരയുമ്പോള്‍ മകന് റെയ്മണ്ട് വിഷമം കടിച്ചമർത്തി കഴിയുകയായിരുന്നു. ഏറെനേരം ചലനമറ്റ സുമിത്തിന്റെ ശരീരത്തില്‍ കെട്ടിപ്പിടിച്ചു വിങ്ങിക്കരഞ്ഞ മഞ്ജുവിനൊപ്പം ഏറെ പ്രിയപ്പെട്ട പഞ്ഞിയില്‍ തുന്നിയ ടെഡി ബെയർ പാവയെ തൻ്റെ പിതാവിൻ്റെ ശവമഞ്ചത്തില്‍ ശിരസിനരികെ റിയാമോൾ വിറയ്ക്കുന്ന കൈകളോടെ പ്രിയ ഡാഡിക്കു സമ്മാനിച്ചത് ഏതൊരാളുടെയും മനസിനെ പിടിച്ചുലയ്ക്കുന്ന കാഴ്ചയായി. തുടർന്ന് ഭവനത്തിലെ അന്തിമ ശുശ്രൂഷകൾക്ക് സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫാ. സജി മലയില്‍ നേതൃത്വം നൽകി. ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കലും സന്നിഹിതനായിരുന്നു. വീട്ടില്‍ നടന്ന പ്രാര്‍ത്ഥന ശുശ്രൂഷകളിൽ കുടുംബാംഗങ്ങളും പ്രിയപെട്ടവരും മാത്രമാണ് പങ്കെടുത്തത്. മാഞ്ചസ്റ്റർ സെൻ്റ്.തോമസ് മിഷനു വേണ്ടി ഇടവക വികാരി റവ.ഫാ.ജോസ് അഞ്ചനിക്കൽ വെളുത്ത ക്രിസാന്തിമം പൂക്കള്‍ കൊണ്ട് കൊരുത്ത വലിയ കുരിശുരൂപം മൃതദേഹത്തിൽ സമർപ്പിച്ച് ആദരവ് അർപ്പിച്ചു.
10.45 ന് ആർതർ ഗ്രെസ്റ്റി ഫ്യൂണറൽ ഡയറക്ടേഴ്സ് മൃതദേഹം വിഥിന്‍ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ എത്തിച്ചു. ദേവാലയ കവാടത്തില്‍ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കല്‍ പ്രാര്‍ത്ഥനകളോടെ മൃതദേഹം സ്വീകരിച്ചു. തുടര്‍ന്ന് മകന് റെയ്മണ്ടിന്റെ നേതൃത്വത്തില്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് മൃതദേഹം സെന്റ്. ആന്റണീസ് ദേവാലയത്തിലെ അള്‍ത്താരക്ക് മുന്പിൽ പ്രത്യേകം തയ്യാറാക്കിയ പീഠത്തിൽ പ്രതിഷ്ഠിച്ചതോടെ തിരുക്കര്‍മ്മങ്ങള്‍ക്ക് തുടക്കമായി.
ഗ്രേറ്റ് ബ്രിട്ടന് രൂപതാ ബിഷപ്പ് മാര്‍.ജോസഫ് ശ്രാമ്പിക്കല്‍ മുഖ്യകാർമ്മികനായിരുന്നു. രൂപതാ വികാരി ജനറാൾ റവ. ഫാ.സജി മലയില്‍ പുത്തന്‍പുരയിൽ, മാഞ്ചസ്റ്റര്‍ മിഷന് ഡയറക്ടർ റവ.ഫാ. ജോസ് അഞ്ചാനിക്കല്‍, സീറോ മലങ്കര മിഷൻ ചാപ്ലിന് ഫാ.രഞ്ജിത് മടത്തിറമ്പില്‍, ഹോളിഫാമിലി മിഷന് ഡയറക്ടര്‍ റവ. ഫാ. വിന്‍സെന്റ് ചിറ്റിലപ്പള്ളി, ബ്ലാക്ബേണ്‍, ബോൾട്ടൻ നിയുക്ത മിഷനുകളുടെ ഡയറക്ടര്‍ റവ. ഫാ. ഡാനി മോളേപറമ്പില്‍, റവ. ഫാ. ജോ മൂലേചേരി എന്നിവര്‍ ദിവ്യബലിയില്‍ സഹ കാര്‍മ്മികരായിരുന്നു. ഇടവക വികാരി റവ. ഫാ. ജോസ് അഞ്ചാനിക്കല്‍ പിതാവിനും വൈദീകര്‍ക്കും സ്വാഗതം ആശംസിച്ചതോടെയാണ് മൃതസംസ്കാര ശുശ്രൂഷകൾക്കും ദിവ്യബലിക്കും തുടക്കം കുറിച്ചത്.
ദിവ്യബലിക്ക് ശേഷം സുമിത്തിനെ അനുസ്മമരിച്ച് കുടുംബാംഗങ്ങളും സഹപ്രവർത്തകരും സംസാരിച്ചു. മകള്‍ റിയ ഡാഡിക്ക് ഏറ്റവും പ്രിയപ്പെട്ട വീട്ടില്‍ ഇടയ്ക്കിടെ പാടുമായിരുന്നു ബോളിവുഡ് ഗാനം ഇടറിയ ശബ്ദത്തില്‍ പാടിയത് നൊമ്പരക്കാഴ്ചയായി. തന്റെ ചെറുപ്പം മുതല്‍ തന്നെ കൈകളില്‍ എടുത്തു പപ്പാ ആലപിച്ചിരുന്ന തക്ദീര് എന്ന സിനിമയിലെ ലതാ മങ്കേഷ്കര്‍ ആലപിച്ച പപ്പാ ജല്‍ദി ആജാന… ഡാഡി ജല്‍ദി ആജാന എന്ന ഗാനം ആലപിച്ചുകൊണ്ട് തന്റെ പപ്പയെ ഓര്‍മ്മിച്ചത് ഏവരുടെയും കണ്ണുകളെ ഈറനണിയിച്ചു. ഏഴു കടലുകള്‍ക്ക് അക്കരെയുള്ള കടയില്‍ നിന്നും പപ്പാ വരുമ്പോള്‍ ഒരു പാവയെ കൊണ്ടുവരണമെന്നും, ഇനി പാവയില്ലെങ്കിലും തന്റെ പപ്പാ വളരെ പെട്ടെന്ന് വന്നാല്‍ മതിയെന്നുമാണ് പാട്ടിലെ സാരം.പപ്പാ മരിക്കുന്നതിന് തലേന്ന് താന്‍ നിര്‍ബന്ധിച്ചു കാലില്‍ നെയില്‍ പോളിഷ് ഇട്ടകാര്യവും റിയ ഓര്‍മിച്ചു. ആദ്യം അദ്ദേഹം സമ്മതിച്ചില്ലെങ്കിലും ഞാന്‍ സോക്സ് ഇട്ടു മറച്ചോളാം എന്നുപറഞ്ഞുകൊണ്ട് മകളെകൊണ്ട് കാലില്‍ നെയില്‍പോളിഷ് ഇടീപ്പിച്ചതും മമ്മി അതിന്റെ ഫോട്ടോസ് എടുത്തതും ഓര്‍മിച്ചു. തുടർന്ന് മകൾ റെയ്മണ്ട്, മഞ്ജുവിൻ്റെ സഹോദരി ഭർത്താവ് ബിനോയി, റിൻസി സജിത്ത്, സുമിത്ത് ജോലി ചെയ്തിരുന്ന നഴ്സിംഗ് ഹോം മാനേജർ ബെക്കി തുടങ്ങിയവരും നാട്ടിൽ നിന്നും സഹോദരൻ ബെന്നി തേനേപ്ലാക്കൽ, ന്യൂസിലാൻഡിൽ നിന്നും ഭാര്യാ സഹോദരൻ എന്നിവർ സുമിത്തിനെ അനുസ്മിച്ച് സംസാരിച്ചു. സുമിത്തിൻ്റെ മരണശേഷം കുടുംബത്തിന് താങ്ങും തണലുമായി നിന്ന് മാഞ്ചസ്റ്റർ സെൻ്റ്.തോമസ് ഇടവക വികാരി റവ.ജോസ് അഞ്ചാനിക്കൽ, പാരീഷ് കമ്മിറ്റിയംഗങ്ങൾ, ഇടവകാംഗങ്ങൾ മറ്റ് മലയാളി സുഹൃത്തുക്കൾ എല്ലാവർക്കും കുടുംബത്തിന് വേണ്ടി ബിനോയ് നന്ദി രേഖപ്പെടുത്തി.
തുടർന്ന് പൊതുദർശനത്തിനുള്ള സമയമായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷം യുകെ മലയാളികള്‍ക്കിടയില്‍ നടന്ന ശവസംസ്കാര ചടങ്ങുകൂടിയായി സുമിത്തിന്റേത്. സുമിത്തിൻ്റേയും മഞ്ജുവിൻ്റേയും കുടുംബാംഗങ്ങളും സഹപാഠികളും സുഹൃത്തുക്കളുമായി ഒട്ടേറെ ആളുകള്‍ പള്ളിയിലും സെമിത്തേരിയിലും എത്തിയിരുന്നു. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ സുമിതിന്റെയും, കുറുപ്പന്തറ സ്വദേശിനിയായ മഞ്ജുവിന്റേയും ഒട്ടേറെ നാട്ടുകാരും അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയിരുന്നു. മാസ്ക് ധരിച്ചു പള്ളിയില്‍ നിറഞ്ഞു കവിഞ്ഞു അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മലയാളി സമൂഹം ഒഴുകിയെത്തി. നിരവധി പേർ മൃതദേഹത്തിൽ പുഷ്പചക്രം അർപ്പിച്ചു. യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, എം.എം.സി.എ പ്രസിഡൻറ് ബിജു.പി. മാണി, കെ.സി.എ.എം പ്രസിഡൻറ് ടിങ്കിൾ ഈപ്പൻ തുടങ്ങിയവർ പുഷ്പചക്രം അർപ്പിച്ചു. സുമിത്തിൻ്റെ മക്കളുടെ സ്കൂളുകളിൽ നിന്നും സഹപാഠികളും അന്ത്യോപചാരമർപ്പിക്കാൻ എത്തിച്ചേർന്നിരുന്നു
തുടർന്ന് ഫ്യൂണറല്‍ ഡയറക്ടേഴ്സ് ജീവനക്കാര്‍ ശവമഞ്ചവുമായി സതേൺ സിമിത്തേരിയിലേക്ക് പുറപ്പെട്ടു. അവിടെ നടന്ന അന്ത്യകർമ്മങ്ങൾക്ക് വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ നേതൃത്വം നൽകി. റവ.ഫാ ഡാനി മോളേപ്പറമ്പിൽ സന്നിഹിതനായിരുന്നു. പള്ളിയിൽ എത്തിച്ചേർന്ന ഭൂരിഭാഗം ആളുകളും സെമിത്തേരിയിലും എത്തി പ്രിയ സുഹൃത്തിന് അന്തിമോപചാരമർപ്പിച്ചു. പ്രാർത്ഥനകൾക്ക് ശേഷം സുമിത്തിൻ്റെ മൃതദേഹ പേടകത്തിൽ പൂക്കൾ അർപ്പിച്ചാണ് എല്ലാവരും അവരവരുടെ ഭവനത്തിലേക്ക് യാത്രയായത്.
സംസ്കാര ചടങ്ങുകളുടെ വീഡിയോ കാണുവാനായി താഴെ ക്ലിക്ക് ചെയ്യുക
റെഡ്ഡിംഗിൽ മരണമടഞ്ഞ എൽബി സെബിന്റെ മൂന്ന് മക്കളടങ്ങുന്ന കുടുംബത്തെ സഹായിക്കാൻ അഭ്യർത്ഥനയുമായി യുക്മ ചാരിറ്റി ഫൗണ്ടേഷനും ന്യൂബറി മലയാളി കൾച്ചറൽ അസ്സോസ്സിയേഷനും /
click on malayalam character to switch languages