ലണ്ടൻ: കുടിയേറ്റക്കാരുടെ ആധിക്യം നിയന്ത്രിക്കാൻ വിദേശ വിദ്യാർഥികളെ കുറക്കാൻ ബ്രിട്ടൻ നീക്കം നടത്തുന്നതായി ബി.ബി.സി റിപ്പോർട്ട് ചെയ്തു. ഗുണനിലവാരമില്ലാത്ത ബിരുദവിദ്യാർഥികളുടെ വരവും ആശ്രിതരെ കൊണ്ടുവരുന്നതും നിയന്ത്രിക്കാൻ ഋഷി സുനക് ഭരണകൂടം ആലോചിക്കുന്നതായി പ്രധാനമന്ത്രിയുടെ ഓഫിസ് വക്താവിനെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ വർഷം ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ എണ്ണം അഞ്ച് ലക്ഷത്തിലേറെ വർധിച്ചു. വരവും പോക്കും തട്ടിക്കിഴിച്ചുള്ള കുടിയേറ്റക്കാരുടെ വർധന 2021ൽ 1,73,000 ആയിരുന്നെങ്കിൽ ഈ വർഷം 5,04,000 ആയി. ഇതിൽ അധികവും ഇന്ത്യൻ വിദ്യാർഥികളാണ്. ആദ്യമായി എണ്ണത്തിൽ ഇന്ത്യക്കാർ ചൈനക്കാരെ മറികടന്നു.
അതേസമയം, വിദേശ വിദ്യാർഥികളെ കുറക്കുന്നത് എളുപ്പമല്ല. ബ്രിട്ടനിലെ സർവകലാശാലകൾ വിദേശ വിദ്യാർഥികളിൽനിന്ന് കനത്ത ഫീസാണ് ഈടാക്കുന്നത്. ബ്രിട്ടീഷ് വിദ്യാർഥികൾക്ക് കുറഞ്ഞ നിരക്കിൽ സേവനം നൽകാൻ കഴിയുന്നത് ഇതുകൊണ്ടാണ്. വിദേശ വിദ്യാർഥികളെ ഒഴിവാക്കിയാൽ ചില സർവകലാശാലകളുടെ നിലനിൽപ് തന്നെ പ്രതിസന്ധിയിലാകും.
അതിനിടെ കുടിയേറ്റക്കാരുടെ സ്ഥിതിവിവരക്കണക്കിൽനിന്ന് വിദ്യാർഥികളെ ഒഴിവാക്കണമെന്ന് ഇന്ത്യൻ വിദ്യാർഥികളുടെ സംഘടന (നാഷനൽ ഇന്ത്യൻ സ്റ്റുഡന്റ്സ് ആൻഡ് അലുമ്നി യൂനിയൻ) ആവശ്യപ്പെട്ടു. വിദ്യാർഥികൾ തൽകാലത്തേക്കാണ് ബ്രിട്ടനിൽ കഴിയുന്നത്. അവരെ കുടിയേറ്റക്കാരായി കണക്കാക്കാനാവില്ലെന്നാണ് ഇവരുടെ വാദം.
click on malayalam character to switch languages