ലണ്ടൻ: ബ്രിട്ടനിലെ കൂടുതൽ ബോർഡർ ഫോഴ്സ് ജീവനക്കാരെ നിയമിക്കാനുള്ള പണം കണ്ടെത്താൻ ഫ്ലൈറ്റ് ടാക്സ് ഏർപ്പെടുത്താൻ സർക്കാർ നീക്കം. ദശലക്ഷക്കണക്കിന് ആളുകൾ കടന്ന് പോകുന്ന ബ്രിട്ടനിലെ വിമാനത്താവളങ്ങളിൽ അവധിക്കാലത്ത് യാത്രക്കാർക്ക് അനുഭവിക്കേണ്ടി വന്നത് നരകയാതനയായിരുന്നു. രണ്ടു മുതൽ രണ്ടര മണിക്കൂറോളമാണ് മിക്ക യാത്രക്കാർക്കും ഈ സമ്മറിൽ എമിഗ്രെഷനായി കാത്ത് കിടക്കേണ്ടി വന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി ബോർഡർ ഫോഴ്സ് ജീവനക്കാരെ വെട്ടിച്ചുരുക്കിയതാണ് ഇമ്മിഗ്രെഷൻ വിഭാഗത്തിന് തലവേദനയായത്.
അതുകൊണ്ട് തന്നെ കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യം ഇമിഗ്രെഷൻ വിഭാഗം സർക്കാരിന് മുന്നിൽ സമർപ്പിച്ചിരുന്നു. എന്നാൽ കൂടുതൽ ഫണ്ട് അനുവദിക്കാൻ കഴിയില്ലെന്ന സർക്കാരിന്റെ നിലപാടാണ് ഫ്ലൈറ്റ് ടാക്സ് ഏർപ്പെടുത്തുക എന്ന നിലയിലേക്ക് എത്തിയത്. ബ്രിട്ടനിലെ സാധാരണക്കാരായ വിമാന യാത്രക്കാർക്ക് അധിക നികുതി ഏർപ്പെടുത്തി ഇതിലേക്ക് പണം കണ്ടെത്തുക എന്നതാണ് ഇപ്പോൾ മുന്നോട്ട് വച്ചിരിക്കുന്ന നിർദ്ദേശം. എന്നാൽ സർക്കാരിന്റെ നീക്കത്തെ എതിർത്ത് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
ടോറി എംപി ഗ്രാന്റ് ഷാപ്പ്സ് തന്റെ വിയോജിപ്പ് ഇതിനകം തന്നെ രേഖപ്പെടുത്തിക്കഴിഞ്ഞു. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ നികുതിയാണ് ബ്രിട്ടനിലെ യാത്രക്കാരിൽ നിന്നും നിലവിൽ ഈടാക്കുന്നത്. പുതിയ നിർദ്ദേശം സാധാരണക്കാരായ കുടുംബങ്ങളെ ബാധിക്കുമെന്ന് അദ്ദേഹം പറയുന്നു. അതേസമയം ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്‌പോർട്ട് കൂടുതൽ ജീവനക്കാരെ നിയമിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് തന്നെയുണ്ട്, അതിനായി പണവും ഇത്തരത്തിൽ നികുതി വർദ്ധിപ്പിച്ച് കണ്ടെത്തണമെന്നാണ് ആവശ്യമുന്നയിക്കുന്നത്. മറ്റു പല രാജ്യങ്ങളും ഇത്തരത്തിൽ സ്കീമുകൾ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ടെന്നും ഇവർ പറയുന്നു. ന്യൂസിലാൻഡിൽ ഇത്തരത്തിൽ ഒൻപതര പൗണ്ടാണ് അധികമായി യാത്രക്കാരിൽ നിന്നും ഈടാക്കുന്നത്.ബ്രിട്ടനിൽ നിലവിൽ എയർ പാസഞ്ചർ ഡ്യൂട്ടി ഇനത്തിൽ 78 പൗണ്ടാണ് അന്താരാഷ്ട്ര യാത്രികരിൽ നിന്നും ഈടാക്കുന്നത്. ഇതിന് പുറമെയാണ് ഫ്ലൈറ്റ് ടാക്സ് എന്ന നിലയിൽ ജനങ്ങൾക്ക് മേൽ അധിക നികുതി ഏർപ്പെടുത്താനുള്ള സർക്കാർ നീക്കം.
click on malayalam character to switch languages