സുഡാനിൽ നിന്ന് ബ്രിട്ടീഷ് സിവിലിയന്മാരെ വഹിച്ചുകൊണ്ടുള്ള ആദ്യത്തെ യുകെ വിമാനം സൈപ്രസിൽ എത്തി. അതേസമയം യുകെ പൗരന്മാരെ ഒഴിപ്പിക്കുന്നതിന് അടുത്ത 24 മണിക്കൂർ തികച്ചും നിർണായകമാണെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.
40 ഓളം സിവിലിയന്മാരുമായി യാത്രാ വിമാനം ലാർനാക്ക വിമാനത്താവളത്തിൽ ഇറക്കിയതായി സൈപ്രസ് വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. കനത്ത പോരാട്ടത്തെ തുടർന്ന് കിഴക്കൻ ആഫ്രിക്കൻ രാജ്യത്ത് ഏകദേശം 4,000 ത്തോളം യുകെ പൗരന്മാരാണ് കുടുങ്ങിക്കിടക്കുന്നത്. ആർ എ എഫ് വിമാനം ഖാർത്തൂമിന് സമീപമുള്ള ഒരു എയർഫീൽഡിൽ നിന്നാണ് ആളുകളെ വിമാനത്തിൽ എത്തിച്ചത്. കുട്ടികളും പ്രായമായവരും ആരോഗ്യപ്രശ്നങ്ങളുള്ളവരും ഉള്ള കുടുംബങ്ങൾക്ക് മുൻഗണന നൽകിക്കൊണ്ടായിരുന്നു രക്ഷാപ്രവർത്തനം.
ഒറ്റരാത്രികൊണ്ട് രണ്ട് വിമാനങ്ങൾ കൂടി പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ബ്രിട്ടീഷുകാർ സ്വയം എയർഫീൽഡിൽ എത്തണമെന്ന് നിർദ്ദേശം നൽകിയത് ആശങ്കപ്പെടുത്തുന്നുണ്ടെന്ന് യുകെ പൗരന്മാർ പറയുന്നു. യുദ്ധമുഖത്ത് നിന്ന് ചെക്ക്‌പോസ്റ്റുകളും മറ്റും താണ്ടിയെത്തുകയെന്നത് പ്രയാസകരമെന്നാണ് ഇവർ പറയുന്നത്. ഇവർക്ക് എസ്കോർട്ടുകളൊന്നും നൽകിയിട്ടില്ല എന്നത് കൊണ്ട് തന്നെ ജീവൻ പണയപ്പെടുത്തിയാണ് പലരും എയർ ഫീൽഡിലേക്കെത്തുന്നത്.
രാജ്യം വിടാൻ ആഗ്രഹിക്കുന്ന രാജ്യത്തുള്ള എല്ലാ ബ്രിട്ടീഷ് പൗരന്മാരും രാത്രി 8 മണിക്ക് മുമ്പ് എയർ സ്ട്രിപ്പിലേക്ക് പോകണമെന്ന് ആഫ്രിക്ക മിനിസ്റ്റർ ആൻഡ്രൂ മിച്ചൽ പറഞ്ഞു, എന്നാൽ സ്വന്തം റിസ്കിൽ തന്നെ അവിടെ എത്തേണ്ടിവരുമെന്ന കാര്യം അദ്ദേഹം ആവർത്തിക്കുകയും ചെയ്തു.
വിദേശകാര്യ ഓഫീസിൽ തങ്ങളുടെ ലൊക്കേഷൻ രജിസ്റ്റർ ചെയ്യുന്നത് തുടരാൻ അദ്ദേഹം ആളുകളോട് അഭ്യർത്ഥിച്ചു, കൂടാതെ മറ്റ് എക്സിറ്റ് പോയിന്റുകൾ ഉൾപ്പെടെ സുഡാൻ വിടാൻ ആഗ്രഹിക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ സഹായിക്കുന്നതിനുള്ള മറ്റ് ഓപ്ഷനുകൾ സർക്കാർ തുടരുകയാണെന്നും പറഞ്ഞു.
തിങ്കളാഴ്ച വൈകി ആരംഭിച്ച 72 മണിക്കൂർ വെടിനിർത്തൽ നിലനിൽക്കുമോ എന്ന ആശങ്ക ഇനിയും നിലനിൽക്കുന്നുണ്ട്.
click on malayalam character to switch languages