1 GBP = 104.04
breaking news

ജർമനിയും സ്‌പെയിനും പരസ്പരം മത്സരിക്കും; ഖത്തർ ലോകകപ്പിനുള്ള ഗ്രൂപ്പുകളായി

ജർമനിയും സ്‌പെയിനും പരസ്പരം മത്സരിക്കും; ഖത്തർ ലോകകപ്പിനുള്ള ഗ്രൂപ്പുകളായി

ദോഹ: 2022 ഖത്തര്‍ ലോകകപ്പ് (FIFA World Cup) ഫുട്‌ബോളിനുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് അവസാനിച്ചു. സ്പെയിനും ജർമനിയും ജപ്പാനും ഉൾപ്പെടുന്ന ഗ്രൂപ്പ് ഇ ആണ് മരണഗ്രൂപ്പ്. ഇവർക്കൊപ്പം ന്യൂസീലൻഡ് X കോസ്റ്റ റിക്ക പ്ലേഓഫ് വിജയികൾ കൂടി ചേരുന്നതോടെ ശക്തമായ പോരാട്ടം ഉറപ്പായി. ദോഹ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന നറുക്കെടുപ്പില്‍ ആകെ 32 ടീമുകളെ എട്ട് ഗ്രൂപ്പുകളാക്കി തിരിച്ചു.

അർജന്റീനയും പോളണ്ടും സി ഗ്രൂപ്പിലായതോടെ, സൂപ്പർ താരങ്ങളായ ലയണൽ മെസ്സിയും റോബർട്ട് ലെവൻഡോവ്സ്കിയും ഗ്രൂപ്പ് ഘട്ടത്തിൽ മുഖാമുഖമെത്തും. ഇവർക്കൊപ്പം മെക്സിക്കോയും സൗദി അറേബ്യയും കൂടി ചേരുന്നതോടെ ഈ ഗ്രൂപ്പും ശക്തം. പോർച്ചുഗലും യുറഗ്വായും ഗ്രൂപ്പ് എച്ചിൽ ഒന്നിച്ചെത്തിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ x ലൂയി സ്വാരസ് പോരാട്ടത്തിനും ഗ്രൂപ്പ് ഘട്ടം വേദിയാകും. ഘാന, ദക്ഷിണ കൊറിയ ടീമുകളാണ് ഇവർക്കൊപ്പമുള്ളത്.

ഗ്രൂപ്പ് എയില്‍ ആതിഥേയരായ ഖത്തര്‍, ഇക്വഡോര്‍, സെനഗല്‍, നെതര്‍ലന്‍ഡ് ടീമുകള്‍ മത്സരിക്കും. ഗ്രൂപ്പ് ബി യില്‍ ഇംഗ്ലണ്ട്, ഇറാന്‍, അമേരിക്ക, എന്നീ ടീമുകള്‍ക്കൊപ്പം യുക്രൈനോ വെയ്ല്‍സോ സ്‌കോട്‌ലന്‍ഡോ ഇടം നേടും.

നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് ഗ്രൂപ്പ് ഡിയില്‍ ഉള്‍പ്പെട്ടു. ഈ ഗ്രൂപ്പില്‍ ഡെന്മാര്‍ക്ക്, ടുണീഷ്യ എന്നീ രാജ്യങ്ങള്‍ക്കൊപ്പം യു.എ.ഇ, ഓസ്‌ട്രേലിയ, പെറു എന്നീ രാജ്യങ്ങളിലൊന്ന് ഇടം നേടും.

ഗ്രൂപ്പ് എഫില്‍ 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോകകപ്പ് യോഗ്യത നേടിയ കാനഡയ്ക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. കരുത്തരായ ബെല്‍ജിയം, മൊറോക്കോ, ക്രൊയേഷ്യ എന്നീ ടീമുകളാണ് ഗ്രൂപ്പ് എഫിലുള്ളത്.

ഗ്രൂപ്പ് ജിയില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ ടീമായ ബ്രസീല്‍ മാറ്റുരയ്ക്കും. സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, കാമറൂണ്‍ എന്നീ രാജ്യങ്ങളും ഈ ഗ്രൂപ്പിലാണ്. ഈ ഗ്രൂപ്പിലും കടുത്ത പോരാട്ടം പ്രതീക്ഷിക്കാം. അവസാന ഗ്രൂപ്പായ എച്ചില്‍ പോര്‍ച്ചുഗല്‍, ഘാന, യുറുഗ്വായ്, ദക്ഷിണ കൊറിയ ടീമുകള്‍ കളിക്കും.

ഗ്രൂപ്പ് എ

1. ഖത്തര്‍
2. ഇക്വഡോര്‍
3. സെനഗല്‍
4. നെതര്‍ലന്‍ഡ്‌സ്

ഗ്രൂപ്പ് ബി

1. ഇംഗ്ലണ്ട്
2. ഇറാന്‍
3. അമേരിക്ക
4. യുക്രൈന്‍/ സ്‌കോട്‌ലന്‍ഡ് / വെയ്ല്‍സ്‌

ഗ്രൂപ്പ് സി

1. അര്‍ജന്റീന
2. സൗദി അറേബ്യ
3. മെക്‌സിക്കോ
4. പോളണ്ട്

ഗ്രൂപ്പ് ഡി

1. ഫ്രാന്‍സ്
2. യു.എ.ഇ, അല്ലെങ്കില്‍ ഓസ്‌ട്രേലിയ അല്ലെങ്കില്‍ പെറു
3. ഡെന്മാര്‍ക്ക്
4. ടുണീഷ്യ

ഗ്രൂപ്പ് ഇ

1. സ്‌പെയിന്‍
2. കോസ്റ്റ റീക്ക അല്ലെങ്കില്‍ ന്യൂസീലന്‍ഡ്
3. ജര്‍മനി
4. ജപ്പാന്‍

ഗ്രൂപ്പ് എഫ്

1. ബെല്‍ജിയം
2. കാനഡ
3.മൊറോക്കോ
4. ക്രൊയേഷ്യ

ഗ്രൂപ്പ് ജി

1. ബ്രസീല്‍
2. സെര്‍ബിയ
3. സ്വിറ്റ്‌സര്‍ലന്‍ഡ്
4. കാമറൂണ്‍

ഗ്രൂപ്പ് എച്ച്

1. പോര്‍ച്ചുഗല്‍
2. ഘാന
3. യുറുഗ്വായ്
4. ദക്ഷിണകൊറിയ

മത്സരിക്കുന്ന 32 ടീമുകളും തീരുമാനമാകും മുൻപാണ് ഇത്തവണ ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടം നറുക്കെടുപ്പ് ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്നത്. കോവിഡ് വ്യാപനവും റഷ്യയുടെ യുക്രെയ്ൻ ആക്രമണവും നിമിത്തം ലോകകപ്പ് യോഗ്യതാ റൗണ്ട് പൂർത്തിയാകാത്ത സാഹചര്യത്തിൽ 37 ടീമുകളാണ് നറുക്കെടുപ്പിനുണ്ടായിരുന്നത്. ലോകകപ്പിന്റെ 92 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങനെ നറുക്കെടുപ്പ് നടന്നത്.

ആകെ 32 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിന് നിലവിൽ യോഗ്യത ഉറപ്പാക്കിയത് 29 ടീമുകളാണ്. ശേഷിക്കുന്ന മൂന്നു സ്ഥാനങ്ങൾക്കായി രംഗത്തുള്ളത് എട്ടു ടീമുകളും. ഈ ടീമുകളെ കൂടി ഉൾപ്പെടുത്തിയാണ് ആകെ 37 ടീമുകൾ നറുക്കെടുപ്പിന്റെ ഭാഗമായത്. ജൂൺ 13–14 തീയതികളിലാണ് പ്ലേഓഫ് മത്സരങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more