ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് ഇറ്റലി വിജയം നേടിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനായിരുന്നു ഇറ്റലിയുടെ വിജയം
ഫൈനൽ മത്സരത്തിൻ്റെ ആവേശം അണുവിട പോലും കുറയാതിരുന്ന മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കാൻ മോഹിച്ച് സ്വന്തം തട്ടകമായ വെംബ്ലി സ്റ്റേഡിയത്തിൽ ഇറങ്ങിയ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിലെ പ്രകടനത്തിൽ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടം സ്വന്തമാക്കി. 1968ന് ശേഷം ഇറ്റലിയുടെ ആദ്യ യൂറോ കിരീടം കൂടിയായി ഇത്. മറുവശത്ത് 55 വർഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള മോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നിരാശ നൽകുന്നതായി ഫൈനലിലെ തോൽവി.
ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് ഇറ്റലി വിജയം നേടിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനായിരുന്നു ഇറ്റലിയുടെ വിജയം. നേരത്തെ മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷായും ഇറ്റലിക്കായി ലിയോണാർഡോ ബൊന്നുച്ചിയുമാണ് ഗോളുകൾ നേടിയത്. ഇറ്റലിക്കായി ഗോൾ നേടിയ ബൊന്നുച്ചി യൂറോ ഫൈനലിൽ ഗോൾ നേടുന്ന പ്രായം കൂടിയ താരം എന്ന റെക്കോർഡ് കൂടി സ്വന്തമാക്കി.
ഷൂട്ടൗട്ടിൽ ഇറ്റലി ആയിരുന്നു ആദ്യ കിക്ക് എടുത്തത്. ഇറ്റലിക്കായി ബെറാർഡി, ബോന്നുച്ചി, ബെർണാഡെസ്കി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ബെലോട്ടി, ജോർഗീഞ്ഞോ എന്നിവരുടെ കിക്കുകൾ ഇംഗ്ലണ്ട് ഗോളി പിക്ഫോർഡ് തടുത്തിട്ടു.
ഇംഗ്ലണ്ടിനായി ഹാരി കെയ്ൻ, മഗ്വയർ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ റാഷ്ഫോർഡ്, ജെയ്ഡൻ സാഞ്ചോ, ബുക്കായോ സാക്ക എന്നിവർക്ക് ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. ഇതിൽ റാഷ്ഫോർഡിൻ്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ബാക്കി രണ്ട് പേരുടെ ഷോട്ട് ഇറ്റലി ഗോളി ഡോണരുമ്മ തടുത്തിടുകയും ചെയ്തു.
ഫൈനൽ മത്സരത്തിനായി ഇറങ്ങിയ ഇറ്റലി കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തിയാണ് ഇറങ്ങിയത്. ബുക്കായോ സാക്കയ്ക്ക് പകരം കീറൺ ട്രിപ്പിയർ ടീമിലിടം നേടി. വർണ ശബളമായ സമാപന ചടങ്ങുകൾക്ക് ശേഷമാണ് മത്സരം ആരംഭിച്ചത്.
click on malayalam character to switch languages