(ബെന്നി അഗസ്റ്റിൻ)
ലിവർപൂൾ: ഒരു നൂറ്റാണ്ടിന്റെ ഇടവേളയ്ക്കുശേഷം ലിവർപൂളിലെ രാജവീഥികളിൽ ആദ്യമായി ക്രിസ്തുരാജന് ഹോസാന പാടി പതിനായിരങ്ങൾ നടന്നു നീങ്ങി. ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് യുകെയുടെ വിവിധ രൂപതകളിൽ നിന്നും എത്തിച്ചേർന്ന പതിനായിരത്തോളം വിശ്വാസികൾ ലിവർപൂളിന്റെ വീഥികളിലൂടെ അനുഗ്രഹതുള്ളികളായി ശക്തമായി വീണ മഴയിലും ഒരു മടിയും കൂടാതെ ഭക്തിനിർഭരമായ പ്രാർത്ഥനയിൽ സ്വർഗീയാനുഭൂതിയോടെ നടന്നു നീങ്ങി. ആ ചരിത്ര നിമിഷം ലോകമെമ്പാടുമെത്തിക്കാൻ ശാലോം വോൾഡ് ടി.വി തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു. സെപ്തംബർ ഏഴുമുതൽ ഒൻപതുവരെ ലിവർപൂൾ നഗരം ആതിഥേയത്വം വഹിച്ച ദേശീയ ദിവ്യകാരുണ്യ കോൺഗ്രസ് ‘അഡോറംസ് 2018’, പൊതുനിരത്തിലൂടെയുള്ള ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിച്ചു.
ഇടവകകളിലെ ദിവ്യകാരുണ്യ ആരാധന പുനരുജ്ജീവിപ്പിക്കുക, ദിവ്യബലിയോടുള്ള മഹത്തായ സ്നേഹം പ്രോത്സാഹിപ്പിക്കുക, സഭാചരിത്രത്തിൽ ദിവ്യകാരുണ്യത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് ആഴമായ ബോധ്യം പകർന്ന് നൽകുക, വിദ്യാലയങ്ങളിലും ഇടവകകളിലും ദിവ്യകാരുണ്യ ആരാധനയ്ക്കുള്ള അവസരങ്ങളൊരുക്കുക, ഇടവകകളിലെ മതാധ്യാപകരെയും വിദ്യാർത്ഥികളെയും ദിവ്യകാരുണ്യനാഥനെ ആരാധിക്കാൻ ഒരുക്കുക, ഇടവക ശുശ്രൂഷയുടെ കേന്ദ്രസ്ഥാനം ദിവ്യകാരുണ്യമാണെന്ന ബോധ്യം പകരുക എന്നിവയായിരുന്നു ‘അഡോറംസ് 2018’ ന്റെ ലക്ഷ്യങ്ങൾ. നമുക്ക് ആരാധിക്കാം എന്നാണ് ‘അഡോറംസ്’ എന്ന വാക്കിന്റെ അർത്ഥം.
ദൈവശാസ്ത്ര പ്രബന്ധാവതരണം, യൂക്കരിസ്റ്റിക് മിനിസ്റ്റർമാർക്കുവേണ്ടിയുള്ള ക്ലാസുകൾ, ദിവ്യകാരുണ്യ സെമിനാറുകൾ എന്നിവയായിരുന്നു ആദ്യ ദിനത്തിലെ പ്രധാന പരിപാടികൾ. കൂടാതെ ആശുപത്രികളിലും കെയർ ഹോമുകളിലും ജയിലുകളിലും സേവനമനുഷ്~ിക്കുന്ന സന്നദ്ധപ്രവർത്തകർക്കായുള്ള ശിൽപ്പശാലകളും സംഘടിപ്പിച്ചിരുന്നു. ലിവർപൂളിലെ എ.സി.സിയിൽ ലിവർപൂൾ ആർച്ച്ബിഷപ്പ് മാൽക്കം മക്മഹന്റെ പ്രാരംഭ പ്രാർത്ഥനയോടെ പരിപാടികൾക്ക് തുടക്കമായിരുന്നു.
എക്കോ അരീനയിലാണ് രണ്ടാം ദിന പരിപാടികൾ ക്രമീകരിച്ചിരുന്നത്. ബർമിംഗ്ഹാം അതിരൂപതാ സഹായമെത്രാൻ റോബർട് ബ്രയൻ പ്രാരംഭ പ്രാർത്ഥന നയിച്ചു. പ്രഭാഷണങ്ങളും ദിവ്യകാരുണ്യ ഭക്തി പ്രഘോഷിക്കുന്ന നാടകവും ആയിരുന്നു ‘കോൺഗ്രസ് ഡേ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന രണ്ടാം ദിനത്തിന്റെ സവിശേഷതകൾ. ലോസ് ആഞ്ചലസ് അതിരൂപതാ സഹായമെത്രാനും പ്രമുഖ വാഗ്മിയും ദൈവശാസ്ത്രജ്ഞനും ‘വേർഡ് ഓൺ ഫയർ’ മിനിസ്ട്രി സ്ഥാപകനുമായ റോബർട്ട് ബാരൻ മുഖ്യപ്രഭാഷണം നടത്തി. കാർഡിനാൾ വിൻസെന്റ് നിക്കോളാസ് പരിശുദ്ധ കുർബാനയുടെ ആശീർവാദം നടത്തി.
‘പിൽഗ്രിമേജ് ഡേ’ എന്ന് നാമകരണം ചെയ്തിരിക്കുന്ന സമാപന ദിനത്തിൽ തിരുക്കർമങ്ങൾ ലിവർപൂളിലെ ക്രൈസ്റ്റ് ദ കിംഗ് മെട്രോപ്പൊളീറ്റൻ കത്തീഡ്രലിൽ നടന്നു. രാവിലെ 9.30ന് അർപ്പിച്ച ദിവ്യബലിയിൽ ആർച്ച് ബിഷപ്പ് മക്മഹൻ മുഖ്യകാർമികനായിരുന്നു. തുടർന്ന് 11.00ന് ഇംഗ്ലണ്ടിലെയും വെയിൽസിലെയും ബിഷപ്പ് കൗൺസിൽ അധ്യക്ഷനും വെസ്റ്റ്മിനിസ്റ്റർ ആർച്ച്ബിഷപ്പുമായ വിൻസെന്റ് നിക്കോൾസിന്റെ മുഖ്യകാർമികത്വത്തിൽ ദിവ്യബലി അർപ്പണം നടന്നു . ആർച്ച്ബിഷപ്പ് മക്മഹൻ വചനസന്ദേശം നൽകി. തുടർന്ന്, 1 മണിക്ക് നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് യുകെയുടെ വിവിധ രൂപതകളിൽ നിന്നും എത്തിച്ചേർന്ന പതിനായിരത്തോളം വിശ്വാസികൾ ലിവർപൂളിന്റെ വീഥികളിലൂടെ അനുഗ്രഹതുള്ളികളായി ശക്തമായി വീണ മഴയിലും ഒരു മടിയും കൂടാതെ ക്രിസ്തുരാജന് ഓശാന പാടി നീങ്ങി. 2.45ന് ബെനഡിക്ഷനോടെ ദിവ്യകാരുണ്യ കോൺഗ്രസിന് തിരശീലവീണു.
അപ്പത്തിലെ ദിവ്യകാരുണ്യ സാന്നിദ്ധ്യം, ലിവർപൂളിന്റെ രാജവീഥി കളിലൂടെ എഴുന്നെള്ളിയപ്പോൾ, യൂറോപ്പിന് നഷ്ടമായ ക്രിസ്തു സാന്നിദ്ധ്യത്തിന്റെ ഉയിർപ്പെഴുന്നേൽപ്പായിരുന്നു. ഈ കോൺഫറൻസിലൂടെ യു.കെയിലെങ്ങും ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കാനും വളർത്താനും കഴിയുമെന്നാണ് സഭ പ്രത്യാശിക്കുന്നത്. ഒരു നൂറ്റാണ്ടിനു ശേഷം വീണ്ടും വീണ്ണിന്റെ നാഥൻ മണ്ണിലേക്കെഴുന്നള്ളുന്ന സ്വർഗ്ഗീയ നിമിഷങ്ങക്ക് ലിവർപൂൾ സാക്ഷ്യം വഹിച്ചു.
click on malayalam character to switch languages